
സ്വന്തം ലേഖകൻ: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നേരത്തേ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകളുമായി സാധാരണ നിലയിലേക്ക് തിരിച്ചുവരികയാണ് സൗദി അറേബ്യ. ഇതു പ്രകാരം പൊതു ഇടങ്ങളില്‍ ഇനി മുതല്‍ മാസ്‌ക്ക് ധരിക്കേണ്ട ആവശ്യമില്ലെന്ന് ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സൗദി പ്രസ്സ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പൂര്‍ണമായി വാക്‌സിന്‍ എടുത്തവര്‍ക്കാണ് ഈ ഇളവ് അനുവദിച്ചിരിക്കുന്നത്.
സൗദി ഭരണാധികാരി സല്‍മാന്‍ രാജാവാണ് ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തിയത്. ബന്ധപ്പെട്ട ആരോഗ്യ ഏജന്‍സികള്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്ന കാര്യത്തില്‍ രാജാവ് തീരുമാനമെടുത്തതെന്ന് പ്രസ്സ് ഏജന്‍സി വ്യക്തമാക്കി. അതേസമയം, അടച്ചിട്ട ഇടങ്ങളില്‍ മാസ്‌ക് ധരിക്കണമെന്ന വ്യവസ്ഥ തുടരും. ഒക്ടോബര്‍ 17 ഞായറാഴ്ച മുതലാണ് പുതിയ ഇളവുകള്‍ പ്രാബല്യത്തില്‍ വരികയെന്നും അധികൃതര്‍ അറിയിച്ചു.
മക്കയില്‍ ഗ്രാന്റ് മസ്ജിദും മദീനയിലെ പ്രവാചക പള്ളിയും പ്രവാചകന്റെ ഖബറിടമായ റൗദ ശരീഫിലും പൂര്‍ണ ശേഷിയില്‍ തീര്‍ഥാടകരെ പ്രവേശിപ്പിക്കും. അതേസമയം, പൂര്‍ണമായി വാക്‌സിന്‍ എടുത്തവര്‍ക്കു മാത്രമായിരിക്കും പ്രവേശനം. അതോടൊപ്പം ഇവിടങ്ങളിലെ ജീവനക്കാര്‍ മുഴുവന്‍ സമയവും മാസ്‌ക്ക് ധരിക്കണമെന്നും നിബന്ധനയുണ്ട്. അതേസമയം, തവക്കല്‍നാ ആപ്പ് വഴിയുള്ള ഇമ്മ്യൂണിറ്റി പരിശോധന തുടരും. അതോടൊപ്പം ഇതുവഴി മുന്‍കൂട്ടി പെര്‍മിറ്റ് വാങ്ങണമെന്ന വ്യവസ്ഥയിലും മാറ്റമില്ല.
പൊതു ഇടങ്ങുകളിലും ചടങ്ങുകളിലും സാമൂഹിക അകലം പാലിക്കണമെന്ന വ്യവസ്ഥയും ഒവാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പൊതുഗതാഗത സംവിധാനങ്ങള്‍, റെസ്റ്റൊറന്റുകള്‍, സിനിമാ തിയറ്ററുകള്‍ എന്നിവ പൂര്‍ണ ശേഷിയില്‍ പ്രവര്‍ത്തിപ്പിക്കാം. ഇതുപ്രകാരം വ്യാപാര സ്ഥാപനങ്ങളില്‍ പ്രവേശനം ശേഷിയുടെ നിശ്ചിത ശതമാനം മാത്രമേ പാടുള്ളൂ എന്ന നിബന്ധന ഒഴിവാക്കി. റെസ്റ്റൊറന്റുകളിലും പൂര്‍ണ ശേഷിയില്‍ ആളുകളെ പ്രവേശിപ്പിക്കാം. ഇവിടങ്ങളില്‍ മാസ്‌ക്ക് ധരിക്കണമെന്ന വ്യവസ്ഥ തുടരും.
പുതിയ ഇളവുകളുടെ പശ്ചാത്തലത്തില്‍ വിവാഹച്ചടങ്ങുകളിലും പങ്കെടുക്കാവുന്ന ആളുകള്‍ക്ക് നിയന്ത്രണമുണ്ടാവില്ല. സാമൂഹ്യ അകലം പാലിക്കണമെന്ന വ്യവസ്ഥയും ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ അടച്ചിട്ട സ്ഥലത്താണ് ചടങ്ങ് നടക്കുന്നതെങ്കില്‍ മാസ്‌ക്ക് ധാരണം ഉള്‍പ്പെടെയുള്ള ആരോഗ്യ മുന്‍കരുതലുകള്‍ പാലിച്ചുകൊണ്ടുള്ള കൂടിച്ചേരലുകള്‍ മാത്രമേ അനുവദിക്കൂ. ജനങ്ങളുടെ ആരോഗ്യ സുരക്ഷ പരിഗണിച്ച് ജാഗ്രതയോടെ വേണം ആളുകള്‍ തമ്മില്‍ ഇടപെടാനെന്നും അധികൃതര്‍ വ്യക്തമാക്കി.
അതേസമയം, പൊതു ഇടങ്ങള്‍, റെസ്‌റ്റൊറന്റുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, പൊതുഗതാഗത സംവിധാനങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ പ്രഖ്യാപിക്കപ്പെട്ട ഇളവുകള്‍ ലഭിക്കുക പൂര്‍ണമായി വാക്‌സിന്‍ എടുത്തവര്‍ക്ക് മാത്രമായിരിക്കും. ഇവിടങ്ങളില്‍ പ്രവേശനം രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കു മാത്രമായി നേരത്തേ പരിമിതപ്പെടുത്തിയിരുന്നു. വാക്‌സിന്‍ എടുത്തവരാണെന്ന കാര്യം തവക്കല്‍നാ ആപ്പ് വഴി ബന്ധപ്പെട്ട സ്ഥാപനങ്ങളും ചടങ്ങുകളുടെ സംഘാടകരും ഉറപ്പു വരുത്തണം.
എന്നാല്‍ വാക്‌സിന്‍ ഇതുവരെ നല്‍കിത്തുടങ്ങിയില്ലാത്ത കുട്ടികള്‍, ആരോഗ്യ കാരണങ്ങളാല്‍ നിയമപരമായി വാക്‌സിന്‍ നിബന്ധനയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവര്‍ എന്നിവര്‍ക്കും ഇളവുകള്‍ ലഭിക്കും.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല