സ്വന്തം ലേഖകൻ: കോവിഡിൻ്റെ പുതിയ വകഭേദമായ ഒമിക്രോൺ സൗദിയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും തുടർനടപടികളും നിരീക്ഷണ പ്രവർത്തനങ്ങളും ശക്തമായി തുടരുന്നുണ്ടെന്നും പൊതു ആരോഗ്യ അതോറിറ്റി ചീഫ് എക്സിക്യൂട്ടിവ് ഒാഫിസർ ഡോ. അബ്ദുല്ല അൽ ഖുവൈസാനി പറഞ്ഞു.
ദക്ഷിണാഫ്രിക്കയിലും നിരവധി ആഫ്രിക്കൻ രാജ്യങ്ങളിലും മറ്റും ഒമിക്രോൺ കണ്ടെത്തിയതിനെ തുടർന്ന് ലോകാരോഗ്യ സംഘടന ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. പുതിയ വൈറസ് വകഭേദത്തെ പ്രതിരോധിക്കാനും വ്യാപനം തടയാനും ആരോഗ്യ പ്രതിരോധ വിഭാഗം വേണ്ട മുൻകരുതൽ നടപടികൾ സംബന്ധിച്ച് നിരന്തരം അവലോകനം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുഴുവനാളുകളും പ്രതിരോധനടപടികൾ പാലിക്കണം. രാജ്യെത്ത 97 ശതമാനം കോവിഡ് രോഗികളും വാക്സിൻ എടുക്കാത്തവരോ ഒരു ഡോസ് മാത്രം എടുത്തവരോ ആണെന്നും ഡോ. അൽഖുവൈസാനി പറഞ്ഞു. ഒമിക്രോണിൻ്റെ ആവിർഭാവത്തിന് ലോകത്തിലെ പലപ്രദേശങ്ങളും രാജ്യങ്ങളും സാക്ഷ്യംവഹിക്കുന്ന സാഹചര്യത്തിൽ എല്ലാവരും ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വക്താവ് ഡോ. മുഹമ്മദ് അബ്ദുൽ അലി പറഞ്ഞു.
കോവിഡ് സംബന്ധിച്ച പുതിയ സംഭവവികാസങ്ങൾ വിശദീകരിക്കാൻ വിളിച്ചുചേർത്ത പത്രസമ്മേളനത്തിലാണ് ആരോഗ്യ വക്താവ് ഇക്കാര്യം പറഞ്ഞത്. പ്രതിരോധ കുത്തിവെപ്പിന് വേണ്ടത്ര നടപടികൾ സ്വീകരിക്കാത്തതിൻ്റെയോ മുൻകരുതൽ നടപടികൾ പ്രയോഗിക്കുന്നതിലെ അശ്രദ്ധയുടെയോ ഫലമായാണ് ചില രാജ്യങ്ങളിൽ പുതിയ വകഭേദമുണ്ടാകുന്നതെന്ന് ആരോഗ്യ വക്താവ് ചൂണ്ടിക്കാട്ടി.
രോഗബാധിതരുടെയും ഗുരുതരാവസ്ഥയിലുള്ളവരുടെയും എണ്ണം ദിനംപ്രതി കുറഞ്ഞുവരുന്നുണ്ട്. രണ്ട് ഡോസ് വാക്സിൻ എടുക്കാൻ എല്ലാവരും ധിറുതികൂട്ടണം. രണ്ട് ഡോസ് എടുത്തുകഴിഞ്ഞ് ആറു മാസം കഴിഞ്ഞവർ ബൂസ്റ്റർ ഡോസ് എടുക്കണം. ചിലരുടെ ഭാഗത്തുനിന്നുള്ള അവഗണന മറ്റുള്ളവരുടെയും സമൂഹത്തിൻ്റെയും സുരക്ഷക്ക് ഭീഷണിയാകാൻ കാരണമാകരുതെന്നും ആരോഗ്യ വക്താവ് പറഞ്ഞു.
അതിനിടെ ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്ന് കൂടി സൗദി അറേബ്യ താൽക്കാലിക യാത്ര വിലക്ക് ഏര്‍പ്പെടുത്തി. മലാവി, സാംബിയ, മഡഗാസ്കർ, അംഗോള, സീഷെൽസ്, മൊറീഷ്യസ്, കൊമോറോസ് എന്നിവയാണ് വിലക്കേർപ്പെടുത്തിയ രാജ്യങ്ങൾ. ഈ രാജ്യങ്ങളില്‍നിന്നും സൗദിയിലേക്കും തിരിച്ചുമുള്ള സര്‍വിസുകൾക്കാണ് വിലക്ക്. ഈ രാജ്യങ്ങളില്‍നിന്നും സൗദിയില്‍ പ്രവേശിക്കുന്ന വിദേശികൾ വിലക്കില്ലാത്ത മറ്റേതെങ്കിലും രാജ്യത്ത് 14 ദിവസം താമസിക്കണം. ഇവർക്ക് സൗദിയിലെത്തിയാൽ വീണ്ടും അഞ്ചു ദിവസം സ്ഥാപന സമ്പർക്കവിലക്ക് നിർബന്ധമായിരിക്കും.
വിലക്കേർപ്പെടുത്തിയ രാജ്യങ്ങളിൽനിന്നും നേരിട്ടോ അത്തരം രാജ്യങ്ങളിലൂടെ യാത്ര ചെയ്തോ നവംബർ ഒന്നിനു ശേഷം സൗദിയിലെത്തിയവർ പി.സി.ആർ പരിശോധനക്ക് വിധേയമായി നെഗറ്റിവ് ഫലം ഉറപ്പു വരുത്തണമെന്നും സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഒമിക്രോൺ വ്യാപിച്ചതിനെത്തുടർന്ന് കഴിഞ്ഞദിവസം ദക്ഷിണാഫ്രിക്ക, നമീബിയ, ബൊട്സ്വാന, സിംബാവെ, മൊസാംബിക്ക്, ഇസ്വാതിനി, ലിസോത്തോ എന്നീ ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
നാല് രാജ്യങ്ങളിൽ നിന്നുള്ള വിലക്ക് നേരത്തെതന്നെ നിലനിൽക്കുന്നുമുണ്ട്. ഇതോടെ നിലവിൽ സൗദിയിലേക്ക് താൽക്കാലിക യാത്രനിരോധം നിലനിൽക്കുന്ന രാജ്യങ്ങളുടെ എണ്ണം 18 ആയി. തുർക്കി, ഇത്യോപ്യ, അഫ്ഗാനിസ്താൻ, ലെബനൻ എന്നിവയാണ് യാത്രനിരോധനം നേരിടുന്ന മറ്റുരാജ്യങ്ങൾ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല