1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 30, 2021

സ്വന്തം ലേഖകൻ: വീട്ടിലെ വാക്‌സിന്‍ എടുക്കാവുന്ന മുഴുവന്‍ പേരും രണ്ട് ഡോസുകളും സ്വീകരിച്ചെങ്കില്‍ മാത്രമേ ആ വീട്ടില്‍ നിന്നുള്ള 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സ്‌കൂളില്‍ പ്രവേശനം നല്‍കൂ എന്ന് സൗദി വിദ്യാഭ്യാസ മന്ത്രാലയം. വീട്ടുകാരുടെയും സ്‌കൂളിലെ മറ്റ് കുട്ടികളുടെയും ആരോഗ്യ സംരക്ഷണം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് തീരുമാനം.

12 വയസ്സിന് മുകളില്‍ പ്രായമുള്ള മുഴുവന്‍ വിദ്യാര്‍ഥികളും രണ്ട് ഡോസ് വാക്‌സിന്‍ എടുത്തെങ്കില്‍ മാത്രമേ സ്‌കൂളില്‍ വരേണ്ടതുള്ളൂ എന്ന് മന്ത്രാലയം നേരത്തേ വ്യക്തമാക്കിയിരുന്നു. വീട്ടില്‍ കുട്ടികളുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്ന മാതാപിതാക്കള്‍, സഹോദരങ്ങള്‍, വീട്ടുവേലക്കാര്‍ തുടങ്ങിയവര്‍ പൂര്‍ണമായും വാക്‌സിന്‍ എടുത്തവരായിരിക്കണമെന്നതാണ് ചെറിയ ക്ലാസ്സിലെ കുട്ടികള്‍ക്ക് സ്‌കൂള്‍ പ്രവേശനത്തിന് നിബന്ധനയായി വച്ചിരിക്കുന്നത്.

വീട്ടിലെ മുതിര്‍ന്നവരില്‍ നിന്ന് കുട്ടിക്കും അവരിലൂടെ ക്ലാസ്സിലെ മറ്റ് കുട്ടികള്‍ക്കും രോഗബാധ ഉണ്ടാവുന്നത് തടയുകയെന്ന ലക്ഷ്യത്തോടെയാണിത്. അതോടൊപ്പം സ്‌കൂളില്‍ നിന്ന് കുട്ടിക്ക് രോഗബാധയുണ്ടാവുന്ന പക്ഷം വീട്ടിലെ മാതാപിതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വൈറസ് ബാധയുണ്ടാവാനുള്ള സാധ്യത കൂടി പരിഗണിച്ചാണ് പുതിയ നിബന്ധന മുന്നോട്ടുവച്ചിരിക്കുന്നത്.

നിലവില്‍ ഇന്റര്‍മീഡിയറ്റ്, സെക്കന്ററി തലത്തിലെ വിദ്യാര്‍ഥികള്‍ക്കും യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍ക്കും ടെക്ക്‌നിക്കല്‍ സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്കും മാത്രമാണ് ഓഗസ്റ്റ് 29ന് ക്ലാസ്സുകള്‍ ആരംഭിച്ചത്. അതേസമയം, പ്രൈമറി ക്ലാസ്സുകളിലെയും കിന്റര്‍ഗാര്‍ട്ടനുകളിലെയും മറ്റും കുട്ടികള്‍ക്ക് നവംബര്‍ ഒന്നു മുതലാണ് നേരിട്ടുള്ള ക്ലാസ്സുകള്‍ തുടങ്ങുക. അതുവരെ നിലവിലെ രീതിയില്‍ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ തുടരും.

നവംബര്‍ ഒന്നിനു മുമ്പ് സൗദിയിലെ 70 ശതമാനം ആളുകള്‍ക്കും രണ്ട് ഡോസ് വാക്‌സിനും ലഭിക്കുന്നതിലൂടെ സാമൂഹിക പ്രതിരോധം കൈവരിക്കാനായാല്‍ അതുമുതല്‍ ഇവര്‍ക്കും നേരിട്ടുള്ള ക്ലാസ്സുകള്‍ ആരംഭിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. കൃത്യമായ പെരുമാറ്റച്ചട്ടങ്ങള്‍ പാലിച്ച് മാത്രമേ കുട്ടികളും അധ്യാപകര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരും സ്‌കൂളില്‍ ഇടപഴകാവൂ എന്നും ആരോഗ്യ മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങളിൽ പറയുന്നു.

അസുഖ ബാധിതരായ കുട്ടികളെ പൂര്‍ണമായും ഭേദമാകുന്നതു വരെ സ്‌കൂളിലേക്ക് അയക്കരുത്. അതേപോലെ തവക്കല്‍നാ ആപ്പിലെ സ്റ്റാറ്റസ് പ്രകാരം ഏതെങ്കിലും കോവിഡ് രോഗിയുമായി കുട്ടി സമ്പര്‍ക്കത്തില്‍ വന്നാല്‍ 10 ദിവസത്തെ ക്വാറന്റൈന്‍ കാലാവധിക്കു ശേഷമേ കുട്ടിയെ ക്ലാസ്സിലേക്ക് അയക്കാവൂ. ഇക്കാര്യത്തില്‍ തൊട്ടടുത്ത ഹെല്‍ത്ത് സെന്ററിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിക്കണം.

കുട്ടികള്‍ക്ക് പനിയോ, ശ്വാസതടസ്സം പോലുള്ള പ്രശ്‌നങ്ങളോ ഉണ്ടെങ്കില്‍ ഡോക്ടറെ സമീപിക്കുകയോ ആരോഗ്യമന്ത്രാലയത്തിന്റെ കമ്മ്യൂണിക്കേഷന്‍ സെന്ററുമായി ബന്ധപ്പെടുകയോ ചെയ്യണം. കോവിഡ് പോസിറ്റീവാണെങ്കില്‍ ടെസ്റ്റ് ചെയ്ത ദിവസം മുതല്‍ 10 ദിവസമാണ് ക്വാറന്റൈന്‍. അവസാനത്തെ 72 മണിക്കൂറില്‍ മരുന്നുകളൊന്നും കഴിക്കാതെ പൂര്‍ണ ആരോഗ്യം വീണ്ടെടുത്തുവെന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രമേ കുട്ടിയെ വീണ്ടും സ്‌കൂളിലേക്ക് അയക്കേണ്ടതുള്ളൂ.

അതിനിടെ, തവക്കല്‍നാ ആപ്പിലെ ഗ്രീന്‍ സ്റ്റാറ്റസ് കാണിക്കുന്നതിനായി സ്‌കൂളില്‍ വരുമ്പോള്‍ 12 വയസ്സിന് മുകളിലുള്ള കുട്ടികള്‍ സ്മാര്‍ട്ട് ഫോണ്‍ കൊണ്ടുവരേണ്ടതുണ്ടെങ്കിലും അതിന്റെ ഉപയോഗത്തിന് നിയന്ത്രണമുണ്ടായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം വക്താവ് ഇബ്തിശാം അല്‍ ശഹരി അറിയിച്ചു. ഇക്കാര്യത്തില്‍ രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും കൃത്യമായ മാര്‍ഗനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ആപ്പിലെ ഗ്രീന്‍ സ്റ്റാറ്റസ് പരിശോധിച്ച ശേഷം മൊബൈലുകള്‍ നിശ്ചിത സ്ഥലത്ത് സൂക്ഷിക്കണം. അവ ക്ലാസ്സിലേക്ക് കൊണ്ടുപോവാന്‍ അനുവാദമുണ്ടായിരിക്കില്ല. സ്‌കൂളിനകത്ത് കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായുള്ള ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക കമ്മിറ്റിക്ക് രൂപം നല്‍കിയിട്ടുണ്ടെന്നും ഇബ്തിശാം അല്‍ ശഹരി അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.