സ്വന്തം ലേഖകൻ: സൗദിയിൽ സ്വകാര്യ സ്കൂളുകളിൽനിന്ന് 3 ലക്ഷത്തോളം കുട്ടികൾ പിൻവാങ്ങിയതോടെ വിദേശ, സ്കൂളുകൾ പ്രതിസന്ധിയിൽ. കോവിഡിനെ തുടർന്നുണ്ടായ പ്രതിസന്ധി മൂലം കഴിഞ്ഞ വർഷം 200ഓളം സ്കൂളുകൾ അടച്ചിരുന്നു. വിദ്യാർഥികളുടെ എണ്ണക്കുറവ് അനുഭവപ്പെടുന്ന ഏതാനും സ്കൂളുകൾ അടച്ചുപൂട്ടൽ ഭീഷണിയിലാണ്.
കോവിഡിനു മുൻപ് 1700 സ്വകാര്യ, രാജ്യാന്തര സ്കൂളുകളിലായി 10.8 ലക്ഷം വിദ്യാർഥികൾ പഠിച്ചിരുന്നതായാണ് കണക്ക്. ഇപ്പോൾ അത് 7.5 ലക്ഷമായി കുറഞ്ഞു. ജോലി നഷ്ടപ്പെട്ട പ്രവാസി കുടുംബങ്ങൾ രാജ്യം വിട്ടതാണ് വിദ്യാർഥികളുടെ എണ്ണം കുറയാനിടയാക്കിയത്. കെജി മുതൽ സെക്കൻഡറി തലം വരെയുള്ള ക്ലാസുകളിൽ നിന്നുള്ള വിദ്യാർഥികൾ ഇതിൽ ഉൾപ്പെടും.
നീണ്ട നാളത്തെ കോവിഡ് അടച്ചിടലിന് ശേഷം കഴിഞ്ഞ തിങ്കളാഴ്ച മുതൽ സൗദി സ്കൂളുകളിൽ നിബന്ധനകളോടെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നു. കോവിഡ് വാക്സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് പ്രവേശനം. മറ്റുള്ള കുട്ടികള്‍ക്ക് നിലവിലെ ഓണ്‍ലൈന്‍ ക്ലാസില്‍ തുടരാവുന്നതാണ്.
സ്കൂളില്‍ വരുന്ന കുട്ടികള്‍ക്ക് ചില പ്രമാണ പത്രങ്ങള്‍ സമര്‍പ്പിക്കേണ്ടതായിട്ടുണ്ട്. കോവിഡ് വാക്സിന് രണ്ട് ഡോസുകളും സ്വീകരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ടുള്ള ക്ലാസില്‍ വരുന്നതിന് വിരോധമില്ലെന്ന് കാണിക്കുന്ന രക്ഷിതാക്കളുടെ സമ്മതപത്രവും, രണ്ട് ഡോസ് വാക്സിന് സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റിന്റെ കോപ്പിയും അധികൃതര്‍ക്ക് സമര്‍പ്പിക്കേണ്ടതാണെന്നും മാർഗനിർദേശങ്ങളിൽ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല