
സ്വന്തം ലേഖകൻ: സൗദിയിൽ തൊഴിൽ നൈപുണ്യ പരീക്ഷക്ക് പോകുന്നവർക്ക് ആ ദിവസത്തെ ശമ്പളം ഒഴിവാക്കരുതെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം. ജീവനക്കാർ ഇതിനായി സ്ഥാപനത്തിൽ നിന്നും മുൻകൂട്ടി അനുമതി തേടണം. രാജ്യത്ത് തൊഴിൽ സാഹചര്യവും ഗുണമേന്മയും മെച്ചപ്പെടുത്താനാണ് പരീക്ഷ നടപ്പാക്കിയത്.
സ്വകാര്യ മേഖലാ ജീവനക്കാര്‍ക്ക് പരീക്ഷകള്‍ എഴുതാന്‍ വേതനത്തോടു കൂടിയ അവധിക്ക് അവകാശമുണ്ടെന്നാണ് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കിയത്. തൊഴിലാളിക്ക് ഇത് നിഷേധിക്കുന്നത് നിയമ ലംഘനമാണ്. ഇതിന് പരീക്ഷയുടെ ചുരുങ്ങിയത് പതിനഞ്ചു ദിവസം മുമ്പ് തൊഴിലാളി അവധി അപേക്ഷ നല്‍കിയിരിക്കണം. പരീക്ഷ എഴുതിയിട്ടില്ലെന്ന് തെളിയുന്ന പക്ഷം തൊഴിലാളിക്ക് പരീക്ഷാ അവധി ഇനത്തിലെ വേതനം നിഷേധിക്കും.
കൂടാതെ ഇത്തരം സാഹചര്യങ്ങളില്‍ തൊഴിലാളിക്കെതിരെ മറ്റു അച്ചടക്ക നടപടികള്‍ സ്വീകരിക്കാനും തൊഴിലുടമക്ക് അവകാശമുണ്ട്. സൗദിയിലുടനീളം തൊഴിലാളികളുടെ കഴിവ് പരിശോധിക്കാൻ തൊഴിൽ നൈപുണ്യ പരീക്ഷ നടക്കുന്നുണ്ട്. വ്യാജന്മാരെ കണ്ടെത്താനും ഇതുവഴി സാധിക്കും. പുതിയ വിസകളിലെത്തുന്നവർക്ക് നാട്ടിൽ നിന്നു തന്നെ പരീക്ഷയെഴുതാൻ സംവിധാനമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല