
സ്വന്തം ലേഖകൻ: തൊഴില്‍ വിപണി മെച്ചപ്പെടുത്തുന്നതിനു സൌദി അറേബ്യ പുതിയ തീരുമാനങ്ങള്‍ താമസിയാതെ പ്രഖ്യാപിക്കുമെന്ന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം വക്താവ് അറിയിച്ചു. മന്ത്രാലയത്തിന്റെ എല്ലാ തീരുമാനങ്ങളും തയ്യാറായായി വരുന്നതായും താമസിയാതെ പ്രഖ്യാപിക്കുമെന്ന് നാസര്‍ ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ ഹസാനി ട്വീറ്റ് ചെയ്തു. സൌദിയിലെ തൊഴില്‍ മേഖലയില്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന മാറ്റങ്ങളെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ക്കായി ഔദ്യോഗീക ചാനലുകളെ മാത്രം ആശ്രയിക്കണമെന്ന് എല്ലാവരോടും അഭ്യര്‍ത്ഥിക്കുകയും ചെയ്തിട്ടുണ്ട്.
ധനകാര്യ വെബ് പോര്‍ട്ടലായ മാല്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് അല്‍ ഹസാനിയുടെ പ്രതികരണം. ജീവനക്കാരെ അവരുടെ തൊഴിലെടുക്കുന്ന കമ്പനിയുമായി ബന്ധിപ്പിക്കുന്ന പതിറ്റാണ്ടുകള്‍ പഴക്കമുള്ള കഫാല സമ്പ്രദായത്തിന് അറുതി വരുത്തുമെന്നും പകരം തൊഴിലാളികളും അവരുടെ തൊഴിലുടമകളും തമ്മിലുള്ള പുതിയ കരാര്‍ ബന്ധം ഉണ്ടാക്കുമെന്നായിരുന്നു മാല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുത്തത്.
പുതിയ നിയമത്തെക്കുറിച്ച് ബുധനാഴ്ച ഒരു പ്രഖ്യാപനം നടക്കാനിരിക്കുകയാണെന്നും എന്നാല്‍ അടുത്ത ആഴ്ചയിലേക്ക് അത് മാറ്റിയിരിക്കയാണെന്നും പേര് വെളിപ്പെടുത്താത്ത മന്ത്രാലയ വൃത്തത്തെ ഉദ്ധരിച്ച് മാല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഏകദേശം ഏഴ് പതിറ്റാണ്ടായി പ്രാബല്യത്തിലുള്ളതാണ് കഫാല സംവിധാനം.
പ്രവാസി തൊഴിലാളികളും അവരുടെ തൊഴിലുടമകളും തമ്മിലുള്ള കരാര്‍ ബന്ധം മെച്ചപ്പെടുത്തുന്നതും ചരിത്രപരമായ ഒരു തീരുമാനവുമായിരിക്കും കഫാല സംവിധാനത്തില്‍ മാറ്റം വരികയാണെങ്കില്‍. അതേസമയം ഈ വിഷയം മുമ്പ് പലതവണ ഉയര്‍ന്ന് വന്നതാണെങ്കിലും മന്ത്രാലയം അന്നൊക്കെ വാര്‍ത്ത നിഷേധിക്കുകയും ചെയ്തിരുന്നു.
സ്പോൺസർക്ക് കീഴിൽ തൊഴിലെടുക്കുന്ന ജീവനക്കാരന് രാജ്യം വിടാനോ മറ്റു തൊഴിൽ സ്ഥാപനത്തിലേക്ക് മാറാനോ നിലവിൽ ഈ സംവിധാനത്തിൽ കഴിയില്ല. സർക്കാറുമായുള്ള മിക്ക ഇടപാടുകളും സ്പോൺസർ മുഖേനയാണ് നടക്കേണ്ടത്. ഇത്തരം നൂലാമാലകളും നിയന്ത്രണങ്ങളുമാണ് സ്‌പോൺസർഷിപ്പ് സംവിധാനം എടുത്ത് കളയുന്നതിലൂടെ ഇല്ലാതാകുന്നത്.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല