
സ്വന്തം ലേഖകൻ: സൗദിയിൽ കുറ്റവാളികൾക്ക് നൽകുന്ന ചാട്ടവാറടി ശിക്ഷ നിർത്തലാക്കാനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്. സുപ്രീം കോടതി ജനറൽ കമ്മീഷനാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. റോയിട്ടേഴ്‌സ് ഉൾപ്പെടെയുള്ള വാർത്താ ഏജൻസികളാണ് ഇത് റിപ്പോർട്ട് ചെയ്തത്.
ചാട്ടവാറടിക്ക് പകരം ജയിൽ ശിക്ഷയോ പിഴയോ ഈടാക്കണമെന്ന നിർദേശമാണ് ജനറൽ കമ്മീഷൻ മുന്നോട്ടുവെച്ചിരിക്കുന്നത്. സൽമാൻ രാജാവിന്റെ നിർദേശപ്രകാരം എടുത്ത മനുഷ്യാവകാശ പരിഷ്‌കരണ നടപടികളുടെ ഭാഗമായിട്ടാണ് ശ്രദ്ധേയമായ തീരുമാനം.
സൗദി അറേബ്യയിൽ വിവിധതരം കുറ്റകൃത്യങ്ങൾക്ക് ഇപ്പോഴും ചാട്ടവാറടി ശിക്ഷയായി നൽകുന്നുണ്ട്. ഇതിനെതിരെ നിരവധി മനുഷ്യാവകാശ സംഘടനകൾ പ്രതിഷേധം നടത്തിവരികയായിരുന്നു. പൊതുസ്ഥലങ്ങളിൽവെച്ചാണ് സൌദി ചാട്ടവാറടി പോലെയുള്ള പ്രാകൃതശിക്ഷാരീതികൾ നടപ്പാക്കിയിരുന്നത്.
ലോകത്തേറ്റവും കൂടുതൽ വധശിക്ഷ നടപ്പാക്കുന്ന രാജ്യങ്ങളിലൊന്നാണ് സൗദിയെന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കഴിഞ്ഞ 5 വർഷത്തിനിടെ സൗദിയിൽ 800 പേരെ തൂക്കിക്കൊന്നതായി ബ്രിട്ടനിലെ റിപ്രൈവ് എന്ന മനുഷ്യാവകാശ സംഘടന പുറത്തുവിട്ട സർവേ റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.
2015ൽ സൽമാൻ രാജാവ് അധികാരത്തിലേറിയതോടെ യാഥാസ്ഥിതികമായ നിരവധി നിയമങ്ങൾ പിൻവലിച്ചിരുന്നു. ഇതിന്‍റെ ഭാഗമായാണ് പതിറ്റാണ്ടുകളായി നിലനിന്ന ചാട്ടവാറടി പോലെയുള്ള ശിക്ഷ സൌദി പിൻവലിക്കാൻ ഒരുങ്ങുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല