സ്വന്തം ലേഖകൻ: ഈദ് അവധി പ്രമാണിച്ച് ഷാർജ മുവൈലിഹലിൽ ദിവസവും തുറന്ന വേദികളിൽ വിവിധ ഭാഷകളിലുള്ള സിനിമകൾ പ്രദർശിപ്പിക്കുന്നു. സ്വന്തം വാഹനങ്ങളിലിരുന്ന് സിനിമകാണാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. കോവിഡ് മാനദണ്ഡം പാലിച്ചുകൊണ്ട് വാഹനങ്ങൾ തമ്മിലുള്ള അകലവും നിശ്ചയിച്ചിട്ടുണ്ട്.
സിനിമകളിലെ സംഭാഷണങ്ങളും ശബ്ദങ്ങളും വാഹനങ്ങളിലെ റേഡിയോയിലൂടെ പ്രത്യേക ഫ്രീക്വൻസിയിലൂടെ കേൾക്കാവുന്നതുമാണ്. മലയാളികളടക്കം കുടുംബങ്ങൾ താമസിക്കുന്ന ആഡംബര വില്ലകൾ ഇവിടങ്ങളിൽ ധാരാളമുണ്ട്. അത്തരം കുടുംബങ്ങളുടെകൂടി അവധിയാഘോഷവും വിനോദവും പരിഗണിച്ചാണ് മുവൈലിഹയിലെ തുറന്ന വേദിയിലും സിനിമ പ്രദർശിപ്പിക്കുന്നത്.
വിവിധതരം ഭക്ഷണങ്ങളും സിനിമ കാണുന്നവർക്കായി ഒരുക്കിയിട്ടുണ്ട്. വാഹനങ്ങളിലിരുന്നും ഭക്ഷണം കഴിക്കാം. ആവശ്യക്കാർക്ക് വാഹനങ്ങളിൽ ഭക്ഷണമെത്തിക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. കാലാവസ്ഥ അനുകൂലമെങ്കിൽ വാഹനങ്ങളിലല്ലാതെ പുറത്ത് പ്രത്യേകമൊരുക്കിയ ഇരിപ്പിടങ്ങളിലിരുന്നും സിനിമ കാണാവുന്നതാണ്.
ടിക്കറ്റ് എടുത്താണ് പ്രവേശനം. ഏറെക്കാലമായി പുറത്തുപോയി സിനിമകാണാൻ സാധിക്കാത്തവർക്ക് തുറന്നവേദികളിലെ വലിയ സ്ക്രീനിൽ സിനിമ ആസ്വദിക്കുന്നത് പുതിയ അനുഭവമാകുമെന്ന് അധികൃതർ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല