സ്വന്തം ലേഖകൻ: കോവിഡ് പശ്ചാത്തലത്തിൽ ആറു മാസമായി അടഞ്ഞുകിടക്കുന്ന ഷാർജയിലെ സ്കൂളുകൾ 27ന് വീണ്ടും തുറക്കുമെന്ന് ഷാർജ പ്രൈവറ്റ് എജുക്കേഷൻ അതോറിറ്റി (എസ്.പി.ഇ.എ) സ്ഥിരീകരിച്ചു. സുരക്ഷ മാനദണ്ഡങ്ങളെല്ലാം പാലിച്ച് പാഠശാലകൾ അണുമുക്തമാക്കിയ ശേഷമാണ് പുനഃപ്രവേശനം.
മറ്റ് എമിറേറ്റുകളിലെ സ്കൂളുകൾക്കൊപ്പം നിലവിലെ അധ്യയന വർഷം ആഗസ്റ്റ് 31ന് ആരംഭിക്കേണ്ടതായിരുന്നു. രണ്ടാഴ്ചകൂടി 100 ശതമാനം വിദൂര പഠനം തുടരുമെന്ന് എസ്.പി.ഇ.എ പിന്നീട് പ്രഖ്യാപിക്കുകയായിരുന്നു. സെപ്റ്റംബർ എട്ടിന് തുറക്കാനിരുന്നെങ്കിലും വീണ്ടും സമയം രണ്ടാഴ്ചകൂടി നീട്ടി.
ആരോഗ്യ സുരക്ഷയുടെ ഭാഗമായാണ് രണ്ടു ഘട്ടങ്ങളിൽ തുറക്കേണ്ട തീയതി നീട്ടിയത്.എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെൻറ് ടീമുമായി ചേർന്ന് 27ന് ആസൂത്രണം ചെയ്തതുപോലെ സ്കൂളുകൾ വീണ്ടും തുറക്കുമെന്ന് എസ്.പി.ഇ.എ പറഞ്ഞു.
എന്നിരുന്നാലും എല്ലാ സ്കൂളും ഒരേസമയം തുറക്കില്ല. ചില സ്കൂളുകൾ ഘട്ടം ഘട്ടമായായിരിക്കും പ്രവർത്തനം തുടങ്ങുക. സ്കൂൾ ബസിലും സ്കൂളിലേക്ക് പ്രവേശിക്കുമ്പോഴും താപനില പരിശോധന നടത്തും.ബസിലും ക്ലാസ് മുറികളിലും നിശ്ചിത ശതമാനത്തിന് മാത്രേമ പ്രവേശനം അനുവദിക്കൂ സാമൂഹിക അകലം പാലിക്കണം.
അബൂദബിയിൽ ആറാം ക്ലാസിലും അതിനു മുകളിലും പഠിക്കുന്ന എല്ലാ വിദ്യാർഥികൾക്കും അവരുടെ വീടുകളിൽനിന്ന് സുരക്ഷിതമായി ഇ-ലേണിങ് സൗകര്യം അനുവദിക്കുമെന്ന് അധികൃതർ അറിയിച്ചു. ഒമ്പതു മുതൽ 12 വരെ ഗ്രേഡുകളിലെ വിദ്യാർഥികൾക്ക് അന്താരാഷ്ട്ര പരീക്ഷകൾ എഴുതുന്നതിന് വ്യക്തിഗത ക്ലാസുകളിൽ പങ്കെടുക്കുന്നതിനുള്ള അവസരവും പ്രയോജനപ്പെടുത്താം. സർവകലാശാല യോഗ്യത നേടുന്നതിന് ആവശ്യമായ വ്യക്തിഗത ക്ലാസുകളാണ് നൽകുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല