
സ്വന്തം ലേഖകൻ: രാജ്യത്തെ എയര്‍ സ്പേസിന്റെ ഉപയോഗവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ ലഘൂകരിക്കുമെന്നും ഇതോടെ യാത്രാ സര്‍വീസുകള്‍ കൂടുതല്‍ മെച്ചപ്പെട്ടതാകുമെന്നും ധനമന്ത്രി നിര്‍മല സീതാരാമന്. ഇതിലൂടെ വ്യോമ മേഖലയ്ക്ക് പ്രതിവര്‍ഷം ആയിരം കോടിയുടെ ലാഭമുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
നിലവില്‍ 60% എയര്‍സ്പേസ് മാത്രമാണ് യാത്രാ സര്‍വീസുകള്‍ക്ക് ലഭ്യമായിട്ടുള്ളത്. പല സ്ഥലങ്ങളിലേക്കും ദൈര്‍ഘ്യമേറിയ റൂട്ടുകളിലൂടെയാണ് എത്തിച്ചേരുന്നത്. എയര്‍ സ്പേസിന്റെ പരമാവധി ഉപയോഗം സാധ്യമാക്കണം. ഇതിലൂടെ ഇന്ധന ഉപഭോഗവും സമയവും കുറയ്ക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
പൊതു-സ്വകാര്യ പങ്കാളിത്തത്തിലൂടെ (പബ്ലിക് പ്രൈവറ്റ് പാര്‍ട്ട്ണര്‍ഷിപ്പ്-പി.പി.പി.) ലോകോത്തര നിലവാരമുള്ള വിമാനത്താവളങ്ങള്‍ സൃഷ്ടിക്കും. ആറ് വിമാനത്താവളങ്ങള്‍ പി.പി.പി.യിലൂടെ നടത്തിപ്പിനും പരിപാലനത്തിനുമായി ലേലം ചെയ്യും. ഇതില്‍ മൂന്നെണ്ണം എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ(എ.എ.ഐ)യ്ക്കാണ് നല്‍കിയിരിക്കുന്നത്. ആദ്യഘട്ടത്തില്‍ ആറ് വിമാനത്താവളങ്ങളില്‍നിന്നും ആയിരംകോടി രൂപ വരുമാനം ലഭിക്കും. നിലവില്‍ ഇത് പ്രതിവര്‍ഷം 540 കോടിരൂപയാണ്. എ.എ.ഐ.ക്ക് 2,300 കോടിയുടെ ഡൗണ്‍ പേയ്മെന്റ് ലഭിക്കും.
രണ്ടാംഘട്ടത്തിലേക്കുള്ള ആറ് വിമാനത്താവളങ്ങള്‍ തിരഞ്ഞെടുത്തിട്ടുണ്ട്. ഇതിന്റെ ലേലവുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഉടന്‍ നടത്തും. ഒന്നാംഘട്ടത്തിലും രണ്ടാംഘട്ടത്തിലുമായി 12 വിമാനത്താവളങ്ങള്‍ ലേലം ചെയ്യും. ഇതിലൂടെ 13,000 കോടിയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. മൂന്നാംഘട്ടത്തില്‍ ആറു വിമാനത്താവളങ്ങള്‍ കൂടി ലേലം ചെയ്യും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല