സ്വന്തം ലേഖകന്‍: സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് മെട്രോയില്‍ ഇരട്ട സ്‌ഫോടനങ്ങള്‍, 12 പേര്‍ കൊല്ലപ്പെട്ടു, ഭീകരാക്രമണമെന്ന് റഷ്യ. സെയ്ന്റ് പീറ്റേഴ്‌സ്ബര്‍ഗിലുള്ള ഭൂഗര്‍ഭറെയില്‍വേ ശൃംഖലയിലുണ്ടായ സ്‌ഫോടനത്തില്‍ 50 ഓളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്റെ സെയ്ന്റ് പീറ്റേഴ്‌സ്ബര്‍ഗ് സന്ദര്‍ശനത്തിനു തൊട്ടുപിന്നാലെയാണ് സ്‌ഫോടനം.
സ്‌ഫോടനത്തില്‍ തകര്‍ന്ന മെട്രോ ട്രെയിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ട്രെയിനില്‍ സ്ഥാപിച്ചിരുന്ന അജ്ഞാത വസ്തു പൊട്ടിത്തെറിക്കുകയായിരുന്നെന്ന് മെട്രോ അധികൃതര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. സ്‌റ്റേഷനില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു കൊണ്ടിരിക്കുകയാണ്. സ്‌ഫോടനത്തെ തുടര്‍ന്ന് വടക്കന്‍ റഷ്യയിലെ ഏഴോളം മെട്രോ സ്‌റ്റേഷനുകള്‍ അടച്ചു.
ലോകത്തിലെ വിവിധ രാജ്യങ്ങളില്‍നിന്നു നിരവധി വിനോദ സഞ്ചാരികളെത്തുന്ന സ്ഥലമാണ് ഇവിടം. അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും പ്രദേശത്ത് നിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്നുണ്ടെന്ന് പ്രാദേശിക ടിവി ചാനലുകള്‍ റിപ്പോര്‍ട്ടു ചെയ്തു. ടെക്‌നോളജിക് ഇന്‍സ്റ്റിറ്റ്യൂട്ട് സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമില്‍ കിടക്കുകയായിരുന്ന തീവണ്ടിയിലാണ് ഇന്ത്യന്‍ സമയം തിങ്കളാഴ്ച വൈകീട്ട് 5.10ന് സ്‌ഫോടനമുണ്ടായത്.
അടുത്തുള്ള വോസ്റ്റനിയ സ്‌ക്വയര്‍ സ്റ്റേഷനില്‍നിന്ന് പൊട്ടാത്ത സ്‌ഫോടകവസ്തു കണ്ടെടുത്തതായി ദേശീയ ഭീകരവിരുദ്ധസമിതി (നാക്) മേധാവി ആന്ദ്രേ പിഷെസ്‌ദോംസ്‌കി പറഞ്ഞു. ദിവസം 20 ലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യുന്ന ലോകത്തെ ഏറ്റവും തിരക്കേറിയ 19 മത്തെ മെട്രോ സംവിധാനമാണ് സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലേത്. ഇതാദ്യമായാണ് ഇവിടെ ഭീകരാക്രമണം ഉണ്ടാകുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല