സ്വന്തം ലേഖകൻ: ബോളിവുഡ് താരം സുശാന്തിന്റേത് തൂങ്ങി മരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. തൂങ്ങിയപ്പോഴുണ്ടായ ശ്വാസംമുട്ടലാണ് മരണ കാരണം. പോസ്റ്റുമോർട്ടം റിപ്പോർട്ട് ഡോക്ടർമാർ പൊലീസിന് സമർപ്പിച്ചു. സുശാന്തിന്റേത് തൂങ്ങി മരണമാണെന്ന് ഡെപ്യൂട്ടി കമ്മീഷണർ അഭിഷേക് ത്രിമുഖെയും പറഞ്ഞു. സുശാന്തിന്റേത് കൊലപാതകമാണെന്ന് ബന്ധുക്കൾ ആരോപിക്കുന്നതിനിടെയാണ് തൂങ്ങിമരണമാണെന്ന വിവരം പുറത്തുവരുന്നത്.
സുശാന്തിന്റെ മരണത്തിൽ വിശദമായ അന്വേഷണമാണ് ബാന്ദ്ര പൊലീസ് നടത്തുന്നത്. വിഷാദരോഗത്തിന് സുശാന്തിനെ ചികിത്സിച്ചിരുന്ന ഡോക്ടറുടെ മൊഴിയെടുത്തു. സുശാന്തിന്‍റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും സാമ്പത്തിക ഇടപാടുകളും പൊലീസ് ശേഖരിക്കുന്നുണ്ട്. നടന്‍റെ മുന്‍മാനേജറായിരുന്ന യുവതി ഒരാഴ്ച മുമ്പ് ആത്മഹത്യ ചെയ്‍തതും സുശാന്തിന്‍റെ മരണവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്.
ഇന്നലെയാണ് സുശാന്തിനെ ബാന്ദ്രയിലെ വസതിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഉച്ചയോടെയാണ് സംഭവം പുറംലോകമറിയുന്നത്. സുശാന്തിന്റെ അപ്രതീക്ഷിതമായ വിയോഗം സിനിമാലോകത്തെ ഞെട്ടിച്ചു. സുശാന്തിന്റേത് ആത്മഹത്യയാണെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. അതിനിടെ ബന്ധുക്കൾ കൊലപാതക സാധ്യത ചൂണ്ടിക്കാട്ടി രംഗത്തെത്തി. ഇതും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ഇന്ന് നാല് മണിയോടെ മുംബൈ വിലേ പാർലെ ശ്മശാനത്തിൽ മൃതദേഹം സംസ്‌ക്കരിച്ചു. സുശാന്തിന്റെ അച്ഛനും സഹോദരങ്ങൾ അടക്കമുള്ള കുടുംബാംഗങ്ങളും പാട്‌നയിൽ നിന്ന് എത്തിയിരുന്നു. ശേഷമാണ് സംസ്‌ക്കാര ചടങ്ങുകൾ നടത്തിയത്. ശ്രദ്ധാ കപൂർ, കൃതി സനോൺ, വിവേക് ഒബ്‌റോയ്, രൺവീർ ഷൂരി, വരുൺ ശർമ എന്നിവർ ബോളിവുഡിൽ നിന്ന് സംസ്‌ക്കാര ചടങ്ങുകളിൽ പങ്കെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല