1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 11, 2020

സ്വന്തം ലേഖകൻ: പശ്ചിമേഷ്യയില്‍ സംഘര്‍ഷം കൊടുമ്പിരി കൊണ്ട കാലത്തെല്ലാം സമാധാനത്തിന്റെ തുരുത്തായി ഒമാന്‍ എന്ന രാജ്യത്തെ നിലനിര്‍ത്തിയ ഭരണാധികാരിയാണ് സുല്‍ത്താന്‍ ഖാബൂസ്. എല്ലാ ചേരികള്‍ക്കും ഒരു പോലെ സ്വീകാര്യനായി നില കൊള്ളാന്‍ ഖാബൂസിന് കഴിഞ്ഞു. ഇന്ത്യയുടെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയാണ് സുല്‍ത്താന്‍.

യു.എസിനും ഇറാനുമിടയില്‍ സൗദിക്കും യമനുമിടയില്‍ എവിടെ സംഘര്‍ഷം മുറുകുമ്പോഴും സമാധാന ദൂതനായി വര്‍ത്തിക്കാന്‍ അറബ് ലോകത്ത് ഒമാന്റെ സുല്‍ത്താന്‍ ഖാബൂസുണ്ടായിരുന്നു. വര്‍ഷങ്ങള്‍ നീണ്ട സംഘര്‍ഷങ്ങള്‍ക്ക് ഒടുവില്‍ ഇറാനും അമേരിക്കക്കുമിടയില്‍ ആണവ കരാര്‍ യാഥാര്‍ഥ്യമായപ്പോള്‍ അതില്‍ സുല്‍ത്താനും ഒമാനും വഹിച്ച പങ്ക് നിര്‍ണായകമായിരുന്നു.

ഇറാനില്‍ തടവിലാക്കപ്പെട്ട അമേരിക്കക്കാര്‍ക്കും അമേരിക്കയില്‍ കുടുങ്ങുന്ന പശ്ചിമേഷ്യന്‍ പൗരന്‍മാര്‍ക്കും മോചനത്തിന്റെ പാതയൊരുക്കാന്‍ സുല്‍ത്താന്‍ ഖാബൂസ് വേണമായിരുന്നു. യമനില്‍ ബന്ദിയാക്കപ്പെട്ട മലയാളി വൈദികന്‍ ഫാ. ടോം ഉഴുന്നാലിന്റെ മോചനത്തിനും വഴിയൊരുക്കിയത് സുല്‍ത്താനായിരുന്നു.

ഹൂതികള്‍ക്കെതിരെ അറബ് സഖ്യസേന യമനില്‍ സൈനിക നടപടി ആരംഭിച്ചപ്പോള്‍ ആക്രമണത്തില്‍ പങ്കാളിയാവില്ലെന്ന് ഉറച്ച പ്രഖ്യാനം നടത്തി അവിടെയും സമാധാനത്തിന്റെ സന്ദേശം നല്‍കാന്‍ സുല്‍ത്താനായി. ഇറാനും അമേരിക്കയും ആണവ കരാര്‍ചര്‍ച്ചകള്‍ക്കായി ആദ്യം ഒന്നിച്ചിരുന്നത് മസ്‌കത്തിലായിരുന്നു.

മാസങ്ങളോളം നീണ്ട ആ രഹസ്യചര്‍ച്ചകളാണ് ഇറാനും വന്‍ ശക്തിരാഷ്ട്രങ്ങളും തമ്മിലുള്ള ആണവകരാറിലേക്ക് പുരോഗമിച്ചത്. മസ്‌കത്തിലേക്ക് അമേരിക്കന്‍, ഇറാനിയന്‍ നയതന്ത്രജ്ഞര്‍ നിരന്തരം യാത്രചെയ്യുന്നത് ഇസ്രയേലി രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയപ്പോഴേക്കും ഏറെ വൈകിപ്പോയിരുന്നു.

ഇന്ത്യയിലെ പൂനെയില്‍ വിദ്യാര്‍ഥിയായിരുന്ന ഖാബൂസ് മുന്‍ ഇന്ത്യന്‍ രാഷ്ട്രപതി ശങ്കര്‍ ദയാല്‍ ശര്‍മയുടെ ശിഷ്യനായിരുന്നു എന്നൊരു ചരിത്രമുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യയെയും ഇന്ത്യാക്കാരെയും സ്വന്തം ജനതയെപോലെ എന്നും ചേര്‍ത്തു നിര്‍ത്തിയിരുന്നു സുല്‍ത്താന്‍ ഖാബൂസ്.

ദാരിദ്ര്യത്തിലും ഗോത്ര വൈരത്തെ തുടര്‍ന്നുള്ള അവസാനിക്കാത്ത കലഹങ്ങളിലും വലഞ്ഞു കഴിഞ്ഞിരുന്ന ഒരു ‘പിന്നോക്ക’ ഗള്‍ഫ് രാഷ്ട്രത്തെ മേഖലയിലെ ഏതൊരു വികസിത രാഷ്ട്രത്തിനുമൊപ്പം നില്‍ക്കുന്ന തരത്തില്‍ വളര്‍ത്തിയെടുത്തതോ, വിദഗ്ധരായ ഭരണതന്ത്രജ്ഞരുടെ അഭാവത്തില്‍ വലഞ്ഞിരുന്ന തുടക്കകാലത്ത്, രാജ്യത്തെ മികച്ച ഭരണ സംവിധാനത്തിലേക്ക് ഉയര്‍ത്തിയതോ മാത്രമല്ല ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിയുടെ പ്രാധാന്യം.

അറേബ്യയുടെ അതിസങ്കീര്‍ണവും അപകടകരവുമായ രാഷ്ട്രീയ ഭൂമികയില്‍ ഒമാനെന്ന രാഷ്ട്രത്തെ ആരുടെയും വാലാകാതെ ഉറപ്പിച്ചു നിര്‍ത്താനും ലോകവും ഗള്‍ഫും ഉലഞ്ഞ കാലങ്ങളില്‍ സ്‌ഥൈര്യത്തോടെ രാജ്യത്തെ നയിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു എന്നതാണ് സുൽത്താനെ ഗൾഫ് ലോകം കണ്ട ഏറ്റവും ക്രാന്തദർശിയായ ഭരണാധികാരികളിൽ ഒരാളാക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.