1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 19, 2020

സ്വന്തം ലേഖകൻ: നടൻ സുശാന്ത് സിങ് രാജ്പുതിന്റെ മരണത്തിൽ നടി റിയ ചക്രവർത്തിയുടെ മൊഴി രേഖപ്പെടുത്തി. സുശാന്തുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന വ്യക്തിയായിരുന്നു റിയ. ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് ​ഗോസിപ്പുകൾ പ്രചരിച്ചിരുന്നെങ്കിലും റിയയോ സുശാന്തോ ഇക്കാര്യത്തിൽ ഒദ്യോ​ഗിക സ്ഥിരീകരണം നൽകിയിരുന്നില്ല. എന്നാൽ ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് റിയ പോലീസിനോട് പറഞ്ഞു

ബാന്ദ്രയിലെ പൊലീസ് സ്റ്റേഷനിൽ എത്തിയ റിയയെ ഒൻപതോളം മണിക്കൂറാണ് പോലീസ് ചോദ്യം ചെയ്തത്. താനും സുശാന്തും മാസങ്ങളോളം ഒരുമിച്ച് താമസിച്ചു. നവംബറിൽ വിവാഹിതരാകാനും തീരുമാനിച്ചിരുന്നു. വിവാഹത്തിന് ശേഷം ഒരുമിച്ച് താമസിക്കാൻ പുതിയൊരു വീടുവാങ്ങാനും പദ്ധതിയിട്ടിരുന്നു. എന്നാൽ ലോക്ക് ഡൗണിനിടെ ഒരു വഴക്കുണ്ടാവുകയും താൻ സുശാന്തിന്റെ വീട് വിട്ട് പോരുകയും ചെയ്തു. എന്നാൽ അതിന് ശേഷവും ഫോണിൽ സംസാരിക്കാറുണ്ടായിരുന്നു. മരിക്കുന്നതിന്റെ അന്ന് പോലും സംസാരിച്ചിരുന്നു- പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അന്വേഷണത്തിനായി റിയ തന്റെ മൊബെെൽ ഫോൺ പോലീസിന് കെെമാറി. റിയയും സുശാന്തും കെെമാറിയ സന്ദേശങ്ങളും ചിത്രങ്ങളും പോലീസ് വിശദമായി പരിശോധിച്ചു. ഇതു രണ്ടാം തവണയാണ് റിയയെ ചോദ്യം ചെയ്യുന്നത്. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെ പത്തിലേറെ മൊഴികളാണ് പൊലീസ് രേഖപ്പെടുത്തിയത്.

ഇക്കഴിഞ്ഞ ഞായറാഴ്ച്ച ബാന്ദ്രയിലുള്ള ഫ്‌ലാറ്റിലാണ് താരത്തെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഏറെ നാളായി വിഷാദത്തിലായിരുന്നു സുശാന്തെന്നും പറയപ്പെടുന്നു. 2019 ല്‍ സുശാന്ത് അഭിനയിക്കാന്‍ തീരുമാനിച്ചിരുന്ന അഞ്ചോളം പ്രൊജക്ടുകളാണ് മുടങ്ങിപ്പോയത്. സിനിമകള്‍ മുടങ്ങിപ്പോയത് സുശാന്തിനെ മാനസികമായി തളര്‍ത്തിയിരിക്കാമെന്നാണ് ബോളിവുഡ് വൃത്തങ്ങള്‍ പറയുന്നത്.

ഹോളിവുഡ് ചിത്രമായ ദ ഫോള്‍ട്ട് ഇന്‍ അവര്‍ സ്റ്റാറിന്റെ ഹിന്ദി റീമേക്ക് ദില്‍ബേചാരാ എന്ന ചിത്രത്തിലാണ് സുശാന്ത് അവസാനമായി വേഷമിട്ടത്. മുകേഷ് ചബ്ര ഒരുക്കിയ ഈ ചിത്രത്തിന്റെ റിലീസ് സാമ്പത്തിക പ്രതിസന്ധികളെ തുടര്‍ന്ന് നീണ്ടു പോയിരുന്നു.

സിനിമാ പശ്ചാത്തലമില്ലാത്ത ഇടത്തരം കുടുംബത്തില്‍ നിന്ന് ഉയര്‍ന്നുവന്ന സുശാന്തിന് ബോളിവുഡില്‍ പിടിച്ചുനില്‍ക്കാന്‍ ഒട്ടേറെ വെല്ലുവിളികളുണ്ടായിരുന്നെന്ന് സുഹൃത്തുക്കള്‍ ആരോപിച്ചതിന്റെ കൂടി അടിസ്ഥാനത്തിലാണ് ബോളിവുഡിലെ പ്രഫഷനല്‍ പോരുകളെ പറ്റിയും അന്വേഷിക്കുന്നത്. നടന്റെ മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുത്ത പൊലീസ് ഫൊറന്‍സിക് സംഘത്തിനു കൈമാറി. അവസാന ദിവസങ്ങളിലെ ഫോണ്‍ കോളുകളുടെ വിവരങ്ങള്‍ പരിശോധിച്ചുവരികയാണ്. റിയ ചക്രവര്‍ത്തി, സുഹൃത്തും നടനുമായ മഹേഷ് ഷെട്ടി, സഹോദരി, അച്ഛന്‍ കെ.കെ. സിങ് എന്നിവരെ മരണത്തിനു തൊട്ടുമുന്‍പുള്ള ദിവസങ്ങളില്‍ സുശാന്ത് വിളിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.