സ്വന്തം ലേഖകൻ: സുശാന്ത് സിംഗ് രജ്പുതിന്റെ മരണത്തില്‍ സംശയം ഉന്നയിച്ച് ബന്ധുക്കള്‍. മരണത്തില്‍ ഗൂഢാലോചനയുണ്ടെന്ന് സുശാന്തിന്റെ അമ്മാവന്‍ ആരോപിച്ചതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
”സുശാന്ത് ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ല,” സുശാന്തിന്റെ അമ്മാവന്‍ പ്രതികരിച്ചു. സുശാന്ത് സിംഗിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തുകഴിഞ്ഞു. കൂപ്പര്‍ ഹോസ്പ്പറ്റിലാണ് മൃതദേഹം ഉള്ളത്.
ഞായറാഴ്ച ഉച്ചയ്ക്കാണ് സുശാന്തിനെ ബാന്ദ്രയിലെ അപ്പാര്‍ട്ട്മെന്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. സുശാന്ത് കഴിഞ്ഞ അഞ്ച് മാസമായി വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
അതിനിടെ മൃതദേഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നതിനെതിരെ മഹാരാഷ്ട്ര സൈബര്‍ സെല്‍. സൈബര്‍ സുരക്ഷയ്ക്കും സൈബര്‍ കുറ്റകൃത്യ അന്വേഷണത്തിനുമുള്ള നോഡല്‍ ഏജന്‍സിയായ മഹാരാഷ്ട്ര സൈബര്‍ ആണ് ഇതിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.
സുശാന്തിന്റെ മൃതദേഹത്തിന്റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കരുതെന്ന് മഹാരാഷ്ട്ര സൈബര്‍ യൂണിറ്റ് ആളുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. സൈബര്‍ സെല്ലിന്റെ ഒദ്യോഗിക ട്വിറ്റര്‍ ഹാന്റിലില്‍ ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
“അന്തരിച്ച നടന്‍ ശ്രീ സുശാന്ത് സിംഗിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ അസ്വസ്ഥത ഉണ്ടാക്കുന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ഒരു പ്രവണത മഹാരാഷ്ട്ര സൈബര്‍ സെല്ലിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്,” മഹാരാഷ്ട്ര സൈബര്‍ സെൽ ട്വീറ്റ് ചെയ്തു.
അത്തരം ചിത്രങ്ങള്‍ നിയമപരമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്കും കോടതി നിര്‍ദ്ദേശങ്ങള്‍ക്കും എതിരാണെന്നും പ്രചരിപ്പിക്കുന്നവർ നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
സുശാന്തിന്റെ മരണവാര്‍ത്തയുടെ ഞെട്ടലിലാണ് സിനിമാലോകവും ആരാധകരും. 2019 ൽ സുശാന്ത് അഭിനയിക്കാൻ തീരുമാനിച്ചിരുന്ന അഞ്ചോളം പ്രൊജക്ടുകളാണ് മുടങ്ങിപ്പോയത്. സിനിമകൾ മുടങ്ങിപ്പോയത് സുശാന്തിനെ മാനസികമായി തളർത്തിയെന്ന സൂചനയാണ് പ്രശസ്ത ഹെയർ സ്റ്റെെലിസ്റ്റ് സപ്ന ഭവാനി നൽകുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല