1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 16, 2017

സ്വന്തം ലേഖകന്‍: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചത് താനല്ലെന്ന് പെണ്‍കുട്ടി, കേസ് പോലീസ് കെട്ടിച്ചമച്ചതെന്നും വെളിപ്പെടുത്തല്‍. പേട്ടയില്‍ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ തന്റെ മൊഴിയില്‍ മലക്കം മറിഞ്ഞ പെണ്‍കുട്ടി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചത് താനല്ലെന്നും കേസ് പൊലീസ് കെട്ടിച്ചമച്ചതാണെന്നും സ്വാമി തന്നെ ലൈംഗികമായി പീഡിപ്പിച്ചിട്ടില്ലെന്നും പറഞ്ഞു. പ്രതിഭാഗം വക്കീലിന് നല്‍കിയ കത്തിലാണ് പെണ്‍കുട്ടിയുടെ മലക്കം മറിച്ചില്‍.

ജനനേന്ദ്രിയം മുറിച്ചത് കൂട്ടുകാരനാണെന്നും അഭിഭാഷകന്‍ കോടതിയില്‍ നല്‍കിയ കത്തില്‍ പറയുന്നു. കേസിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ജനനേന്ദ്രിയം മുറിച്ചതിന് പിന്നില്‍ തന്റെ സുഹൃത്തായ അയ്യപ്പദാസാണെന്നുമാണ് കുട്ടി പറയുന്നത്. കത്ത് തനിക്ക് കഴിഞ്ഞ ദിവസം ലഭിച്ചതാണെന്ന് സ്വാമിയുടെ അഭിഭാഷകന്‍ പറഞ്ഞു. തന്നെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമിയുടെ ജനനേന്ദ്രിയം കുട്ടി മുറിക്കുകയായിരുന്നെന്നാണ് നേരത്തെ മൊഴി പുറത്ത് വന്നിരുന്നത്.

പെണ്‍കുട്ടിക്ക് 16 വയസുള്ളപ്പോള്‍ മുതല്‍ ലൈംഗികാതിക്രമത്തിന് ഇരയാക്കാറുണ്ട് എന്ന പരാതിയെത്തുടര്‍ന്ന് പോക്‌സോ കേസ് പ്രകാരം സ്വാമിക്കെതിരെ കേസെടുത്തിരുന്നു. ഇത് കൂടാതെ ലൈംഗിക പീഡനത്തിന് എതിരെയുള്ള ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 376ആം വകുപ്പ് പ്രകാരവും ഗംഗേശാനന്ദയ്‌ക്കെതിരെ കേസുണ്ട്. ജനനേന്ദ്രിയത്തിന്റെ 90 ശതമാനവും ഛേദിക്കപ്പെട്ട നിലയിലായിരുന്നു സ്വാമിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്.

എന്നാല്‍ കത്ത് പെണ്‍കുട്ടി അയച്ചതാണോയെന്ന് തനിക്കറിയില്ലെന്ന് സ്വാമിയുടെ അഭിഭാഷകന്‍ അഡ്വ. ശാസ്തമംഗലം അജിത്ത പ്രതികരിച്ചു. പെണ്‍കുട്ടിയുടെ കൈപ്പടയിലുള്ള കത്താണ് തനിക്ക ലഭിച്ചതെന്നും ഇയാള്‍ പറഞ്ഞു. സ്വാമിയെ കുരുക്കാന്‍ ശത്രുക്കള്‍ ഒരുക്കിയ നാടകമാണ് കേസ് എന്ന ആരോപണത്തെക്കുറിച്ച് ഇന്റലിജന്‍സ് വിഭാഗം അന്വേഷണം തുടങ്ങിയിട്ടുണ്ട്. മകള്‍ അല്ല സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചെന്നു കാട്ടി രണ്ടാഴ്ച മുമ്പ് അമ്മ പോലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. അയ്യപ്പദാസാണ് സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചെന്നും യുവതിയുടെ അമ്മ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.