സ്വന്തം ലേഖകൻ: കൊറോണ ചികിത്സയ്ക്കുള്ള ബഹുരാഷ്ട്ര മരുന്ന് കമ്പനി “റോഷെ” യുടെ ആന്റിബോഡി കോക്ടെയിലിനു സ്വിസ് സർക്കാർ അനുമതി നൽകി. ഹൈ റിസ്‌ക് വിഭാഗം രോഗികളിൽ കോവിഡ് തുടക്ക ലക്ഷണങ്ങളുടെ സമയത്തുതന്നെ ഈ മരുന്ന് എടുത്താൽ 81 % ഫലപ്രാപ്തിയുണ്ടെന്നു കണ്ടതിനെ തുടർന്നാണ് അനുമതി.
ബാസൽ ആസ്ഥാനമായ “റോഷെ” അടുത്ത മാസം പകുതിയോടെ ആദ്യഘട്ടമായി 3000 ഡോസുകൾ നൽകാൻ സ്വിസ്സ് സർക്കാരുമായി ധാരണയായി. റോഷെ, യുഎസിലെ മരുന്ന് കമ്പനിയായ റി ജെനെറോണുമായി ചേർന്നു നിർമിക്കുന്ന മോണോക്ലോണൽ ആന്റിബോഡി കോക്ടെയിലിന് യുഎസിൽ നവംബർ മുതൽ അനുമതിയുണ്ട്.
ഓക്സ്ഫഡിന്റെ അസ്ട്ര സെനക വാക്‌സീൻ ഉൾപ്പെടെയുള്ള കോവിഡ് പ്രതിരോധ വാക്‌സീനുകൾ സ്വിസ്സ് ഡ്രഗ് കൺട്രോൾ വകുപ്പിന്റെ അനുമതിക്കായി കാത്തിരിക്കുമ്പോഴാണ്, റോഷെയുടെ കോക്ടെയിൽ മരുന്നിന് അംഗീകാരം. ഫൈസർ, മോഡേണ, ജോൺസൺ ആൻഡ് ജോൺസൺ എന്നീ വാക്സിനുകൾക്ക് മാത്രമാണ് സ്വിസ്സ് ഡ്രഗ് കൺട്രോൾ വകുപ്പിന്റെ അനുമതിയുള്ളത്. ഇതിൽ തന്നെ ജോൺസൺ ആൻഡ് ജോൺസന്റെ വാക്‌സീൻ രാജ്യത്ത് ഉപയോഗിക്കുന്നില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല