സ്വന്തം ലേഖകൻ: ജമ്മുകാശ്‌മീരിലെ വിഘടനവാദി സംഘടനകളുടെ സംയുക്ത വേദിയായ ഓൾ പാർട്ടി ഹുറിയത്ത് കോൺഫറൻസ് നേതൃനിരയിലെ തർക്കങ്ങളെ തുടർന്ന് അദ്ധ്യക്ഷൻ സയ്യിദ് അലി ഷാ ഗിലാനി രാജിവച്ചു. ജമ്മുകാശ്‌മീരിന്റെ പ്രത്യേക അധികാരം റദ്ദാക്കിയതിനെ തുടർന്ന് വീട്ടു തടങ്കലിലായ 90കാരൻ ഗിലാനി കുറച്ചു നാളായി ഹുറിയത്ത് നേതാക്കളുമായി അത്ര അടുപ്പത്തിലായിരുന്നില്ല. അഭിപ്രായ വ്യത്യാസമുള്ളതിനാൽ പാർട്ടിയിൽ തുടരാനാകില്ലെന്ന് ഇന്നലെ പുറത്തുവിട്ട ശബ്‌ദ സന്ദേശത്തിൽ അദ്ദേഹം വ്യക്തമാക്കി.
ജമ്മു കാശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കി കേന്ദ്രഭരണ പ്രദേശമാക്കിയ കേന്ദ്ര സർക്കാർ നടപടി ചോദ്യം ചെയ്യാനോ പ്രക്ഷോഭം സംഘടിപ്പിക്കാനോ കഴിയാതിരുന്നത് ഗിലാനിയുടെ കഴിവു കേടായി ഒരു വിഭാഗം നേതാക്കൾ ആരോപിച്ചിരുന്നു. ഇതേ തുടർന്നുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് രാജിയിൽ കലാശിച്ചത്.1990കളിൽ ജമ്മു കാശ്‌മീരിൽ വിഘടനവാദം ഉടലെടുത്ത നാളുകളിൽ മുൻ കാശ്‌മീർ ജമാഅത്തെ ഇസ്ലാമി നേതാവായിരുന്ന ഗിലാനി തെഹ്‌റിക് ഇ ഹുറിയത്ത് എന്ന സ്വന്തം പാർട്ടി രൂപീകരിച്ചു.
എന്നാൽ തെഹ്‌റിക്കിൽ തുടർന്ന് പ്രവർത്തിക്കുമോ എന്ന് ഗിലാനി വ്യക്തമാക്കിയിട്ടില്ല. കാശ്‌മീരിൽ കൊല്ലപ്പെട്ട ഹിസ്ബുൾ കമാൻഡർ ജുനൈദ് സെഹാരിയുടെ പിതാവ് മുഹമ്മദ് അഷ്‌റഫ് സെഹാരിയാണ് പാർട്ടിയുടെ ഇപ്പോഴത്തെ നേതാവ്. ഗിലാനി സോപോർ മണ്ഡലത്തിൽ നിന്ന് 1972, 1977, 1987 വർഷങ്ങളിൽ അസംബ്ളിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
അതേ സമയം ഗിലാനിയുടെ ആരോഗ്യസ്ഥിതി ഗുരുതരമാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ഇക്കഴിഞ്ഞ ദിവസം ഗിലാനി മരിച്ചതായ വാര്‍ത്തകളും കശ്മീര്‍ താഴ്‌വരയില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്. ഗിലാനിയുടെ ആരോഗ്യനില ഗുരുതരമാണെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിന്റെ ഭാഗമായി താഴ്വരയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഗിലാനി അന്തരിച്ചതായി താഴ്വരയിൽ പ്രചരിക്കുന്ന വാർത്തകൾ കിംവദന്തികളാണെന്ന് മകന്‍ നസീം ഗിലാനിയും പ്രതികരിച്ചു.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിന് പിന്നാലെ കശ്മീര്‍ താഴ്‌വരയില്‍ തീവ്ര വാദത്തിന്റെയും വിഘടന വാദത്തിന്റെയും അടിവേരറുക്കുന്നതിനുള്ള നടപടികള്‍ ശക്തമാക്കുകയാണ് സൈന്യം. യാതൊരു വിട്ട് വീഴ്ച്ചയും ഇല്ലാത്ത നടപടി സ്വീകരിക്കുകയും തീവ്രവാദികളുടെ സാമ്പത്തിക സ്രോതസ് സഹായം നല്‍കുന്നവര്‍ അങ്ങനെ എല്ലാം കണ്ടെത്തി കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിനും സൈന്യത്തിന് കഴിഞ്ഞിട്ടുണ്ട്.
താഴ്‌വരയില്‍ തീവ്രവാദത്തിനെതിരെ നീങ്ങുമ്പോള്‍ തന്നെ പാക് അധീന കശ്മീരിലെ തീവ്രവാദ ക്യാമ്പുകളെയും സൈന്യം ലെക്ഷ്യം വെയ്ക്കുന്നതയാണ് വിവരം. നിലവിലെ സാഹചര്യത്തില്‍ രഹസ്യാന്വേഷണ വിഭാഗം നല്‍കിയ വിവരം അനുസരിച്ചാണ് സേനയുടെ നീക്കം. പാക് അധീന കശ്മീരില്‍ സ്കൂള്‍, ആശുപത്രികള്‍ എന്നിവ പാകിസ്ഥാന്‍ സൈന്യം ഒഴിപ്പിക്കുകയും അവയുടെ നിയന്ത്രണം ഏറ്റെടുത്തെന്നും ചില റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
ഇന്ത്യ-ചൈന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍
POK യില്‍ നിന്ന് ചൈനീസ് സൈന്യം ഇന്ത്യയെ ആക്രമിക്കുന്നതിനും സാധ്യതയുണ്ട്.ഇതെല്ലാം കണക്കിലെടുത്താണ് പാക് അധീന കശ്മീര്‍ ലെക്ഷ്യമിട്ടുള്ള നീക്കം സേന നടത്തുന്നത്. POK യിലെ തീവ്ര വാദ ക്യാമ്പുകള്‍,ലോഞ്ച് പാഡുകള്‍ എന്നിവയുടെ ഒക്കെ വിവരം ശേഖരിച്ച ഇന്ത്യ,POK യിലെ പാകിസ്ഥാന്‍ സേനാ വിന്യാസം അടക്കമുള്ള കാര്യങ്ങളും നിരീക്ഷിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല