
സ്വന്തം ലേഖകൻ: സിറിയന്‍ മിസൈല്‍ പ്രതിരോധ സംവിധാനത്തില്‍നിന്ന് വെടിവെപ്പുണ്ടായതിനെ തുടര്‍ന്ന് യാത്രാ വിമാനം റഷ്യന്‍ നിയന്ത്രണത്തിലുള്ള ഖ്മൈമിം വ്യോമതാവളത്തില്‍ അടിയന്തരമായി ഇറക്കി. റഷ്യന്‍ പ്രതിരോധ മന്ത്രാലയം വെളിപ്പെടുത്തിയതാണ് ഇക്കാര്യം. 172 യാത്രക്കാരുമായി ടെഹ്‌റാനില്‍ നിന്ന് ഡമാസ്‌കസിലേയക്ക് യാത്ര തിരിച്ച വിമാനമാണ് അടിയന്തിരമായി നിലത്തിറക്കിയത്.
റഷ്യന്‍ പ്രതിരോധ മന്ത്രാലയ വക്താവ് വിമാനക്കമ്പനിയുടെ പേര് പുറത്തു വിട്ടിട്ടില്ല. എന്നാല്‍. ഫ്ളൈറ്റ് റഡാറില്‍ നിന്നുള്ള വിവരങ്ങള്‍ അനുസരിച്ച് ഇത് സിറിയന്‍ ചാം വിംഗ്സ് വിമാനമാണെന്നാണ് സൂചന. സിറിയന്‍ വ്യോമ പ്രതിരോധ വിഭാഗം ഡമാസ്‌കസിന് സമീപം ഇസ്രയേല്‍ ആക്രമണം തടയാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് റഷ്യന്‍ സ്റ്റേറ്റ് വാര്‍ത്താ ഏജന്‍സി കൂട്ടിച്ചേര്‍ത്തു.
ഇസ്രയേല്‍ വ്യോമസേനയുടെ എഫ് -16 ജെറ്റുകള്‍ സിറിയന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിക്കാതെ എട്ട് മിസൈലുകള്‍ തൊടുത്തുവെന്ന് റഷ്യ പ്രസ്താവനയില്‍ പറഞ്ഞു. ഡമാസ്‌കസിന് മുകളില്‍ ഇസ്രായേല്‍ മിസൈലുകളെ സിറിയന്‍ വ്യോമ പ്രതിരോധം തടഞ്ഞുവെന്ന് സിറിയന്‍ പ്രതിരോധ മന്ത്രാലയവും അവകാശപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല