
സ്വന്തം ലേഖകൻ: അധികാരം പിടിച്ചെടുത്തതിന് പിന്നാലെ അഫ്ഗാനിസ്ഥാനിൽ കൂടുതൽ നടപടികളുമായി താലിബാൻ. കീഴടക്കുന്ന പ്രവശ്യകളിലെ ജയിലുകളിൽ നിന്ന് താലിബാൻ തടവുകാരെ മോചിപ്പിച്ചിരുന്നു. സർക്കാരും സൈന്യവും പിന്മാറിയതോടെയാണ് നീക്കം എളുപ്പമായത്. കാണ്ഡഹാർ സെൻട്രൽ ജയിൽ പിടിച്ചെടുത്തതിന് പിന്നാലെ തടവുകാരെ മോചിപ്പിച്ചിരുന്നു. ജയിൽ പിടിച്ചെടുത്തതായി താലിബാൻ വക്താവ് ക്വരി യൂസഫ് അഹ്മദി വ്യക്തമാക്കുകയും ചെയ്തിരുന്നു.
ഇതിനിടെ ഐഎസിൽ ചേരാൻ അഫ്ഗാനിസ്ഥാനിലെത്തിയ നിമിഷ ഫാത്തിമ അടക്കമുള്ള മലയാളികൾ ജയിൽ മോചിതരായെന്ന വാർത്തകളും പുറത്തുവരുന്നുണ്ട്. അഫ്ഗാനിസ്ഥാൻ്റെ തലസ്ഥാനമായ കാബൂൾ പിടിച്ചെടുത്തതോടെ സർക്കാരിൻ്റെയും സൈന്യത്തിൻ്റെയും നേരിട്ടുള്ള നിയന്ത്രണത്തിലുണ്ടായിരുന്ന ജയിലുകൾ താലിബാൻ സ്വന്തം നിലയ്ക്ക് തുറന്നുവിടുകയായിരുന്നു.
ബാഗ്, പുള്ളി ചർക്കി എന്നിവടങ്ങളിലെ ജയിലുകളിലെ തടവുകാരെയാണ് തുറന്നുവിട്ടത്. യു എസ് സൈന്യത്തിന് കീഴിൽ പ്രവർത്തിച്ചിരുന്ന ബാഗ് ജയിലിൻ്റെ നിയന്ത്രണം പൂർണമായും താലിബാൻ്റെ കൈകളിലായി. പിടിച്ചെടുത്ത പ്രവശ്യകളിലെ ജയിലുകളിൽ നിന്ന് തടവുകാരെ താലിബാൻ മുൻപും മോചിപ്പിച്ചിരുന്നു. ഇവരിൽ പലരും രാജ്യസുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരും ഭീകരരുമുണ്ട്.
ജയിലുകൾ പിടിച്ചെടുത്ത് താലിബാൻ മോചിപ്പിച്ചവരിൽ ഐഎസ് ഭീകരരും ഉൾപ്പെടുന്നുണ്ട്. ഇതുവരെ വിവിധ ജയിലുകളിൽ നിന്നായി 5000 പേരെ മോചിപ്പിച്ചുവെന്നാണ് റിപ്പോർട്ടുകൾ. ഐ എസ് ഭീകരരെ കൂടാതെ അൽ ഖായിദ ഭീകരരും ഇക്കൂട്ടത്തിലുണ്ട്. അമേരിക്കൻ സൈന്യം അഫ്ഗാനിസ്ഥാനിൽ നടത്തിയ ഭീകരവിരുദ്ധ പോരാട്ടത്തിൽ പിടിയിലായവരാണ് ഇവരിൽ ഭൂരിഭാഗവും.
താലിബാൻ ഭീകരരും ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ട്. ജയിലിൽ നിന്ന് മോചിപ്പിക്കപ്പെട്ടവരിൽ ഭൂരിഭാഗം പേരും ഭീകരപ്രവർത്തനങ്ങളിൽ പങ്കാളികളായവരാണെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. ജയിൽ മോചിതരായതിന് പിന്നാലെ ഇവർ താലിബാനൊപ്പം ചേർന്നോ എന്ന കാര്യത്തിൽ വ്യക്തത കൈവന്നിട്ടില്ല.
അഫ്ഗാനിസ്ഥാൻ്റെ നിയന്ത്രണം താലിബാൻ ഏറ്റെടുത്തതോടെ കാബൂളിലടക്കം സ്ഥിതി ചെയ്യുന്ന ജയിലുകളിൽ നിന്നായി ആയിരക്കണക്കിന് തടവുകാർ ജയിൽ മോചിതരായി. ഇവരിൽ മലയാളികളും ഉണ്ടെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുമുണ്ട്. ഐഎസിൽ ചേരാൻ ഇന്ത്യവിട്ട് പോയവരാണ് ഇവരിൽ പലരുമെന്നാണ് റിപ്പോർട്ട്.
ഐഎസിൽ ചേർന്ന് പ്രവർത്തിക്കാൻ രാജ്യം വിട്ട് അഫ്ഗാനിസ്ഥാനിൽ എത്തിയ ഇവർ സൈന്യത്തിൻ്റെ പിടിയിലാകുകയായിരുന്നു. ഐഎസിൽ ചേർന്ന് പ്രവർത്തിക്കാൻ കേരളത്തിൽ നിന്ന് പോയ നിമിഷ ഫാത്തിമ ജയിലിൽ നിന്ന് പുറത്തുവന്നതായും റിപ്പോർട്ടുണ്ട്. ജയിൽ മോചിതരായ ഇന്ത്യക്കാർക്കൊപ്പം നിമിഷയും ഉണ്ടെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. ഇവർ ഇന്ത്യയിലേക്ക് മടങ്ങിയെത്താനുള്ള സാധ്യത തള്ളിക്കളയാൻ കഴിയാത്തതിനാൽ അതിർത്തി പ്രദേശങ്ങളിലും തുറമുഖങ്ങളിലും കനത്ത ജാഗ്രതയുണ്ടാകും.
ഇവര്‍ മറ്റെതെങ്കിലും രാജ്യത്തൂടെ ഇന്ത്യയിലേക്ക് തിരിച്ചു വന്നേക്കാമെന്നാണ് ഇന്റലിജന്‍സ് കരുതുന്നത്. ഐഎസില്‍ ചേരാന്‍ 2016ലാണ് പാലക്കാട് സ്വദേശിയായ ഭർത്താവ് ബെക്‌സനോടൊപ്പം നിമിഷ നാടുവിട്ടത്. കുട്ടിക്കൊപ്പം ജയിലിൽ കഴിയുന്ന നിമിഷയെ മോചിപ്പിച്ച് തിരിച്ചയക്കാൻ അഫ്ഗാൻ സർക്കാർ തയ്യാറായെങ്കിലും രാജ്യസുരക്ഷ കണക്കിലെടുത്ത് ഈ നിർദേശം ഇന്ത്യ തള്ളുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല