1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 6, 2021

സ്വന്തം ലേഖകൻ: ഗർഭിണിയായ പോലീസ് ഉദ്യോഗസ്ഥയെ വീട്ടിൽ കയറി വെടിവച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പങ്കില്ലെന്ന് താലിബാൻ. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതായും വിശദമായ അന്വേഷണം നടത്തുമെന്നും താലിബാൻ വക്താവ് സിയുല്ല മുജാഹിദ് വ്യക്തമാക്കി. അഫ്ഗാനിസ്ഥാനിലെ ഘോർ പ്രവശ്യയിൽ നിന്നുള്ള ബാനു നെഗറിനെയാണ് ശനിയാഴ്ച താലിബാൻ തീവ്രവാദികൾ കൊലപ്പെടുത്തിയത്. പ്രദേശത്തെ ജയിലിൻ്റെ സുരക്ഷാചുമതല ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥയാണ് ഇവർ.

അന്വേഷണം തുടരുകയാണെന്നും മുൻ സർക്കാരിനായി പ്രവർത്തിക്കുകയും അവർക്ക് സഹായം ചെയ്ത് നൽകുകയും ചെയ്തവർക്ക് മാപ്പ് നൽകിയിരുന്നതാണ്. നെഗറിൻ്റെ കൊലപാതകത്തിന് പിന്നിൽ വ്യക്തിപരമായ ശത്രുതയോ മറ്റെന്തെങ്കിലും കാരണമോ ആകാമെന്നും താലിബാൻ വക്താവ് വ്യക്തമാക്കി. സെൻട്രൽ ഘോർ പ്രവശ്യയുടെ തലസ്ഥാനമായ ഫിറോസ്കോയിലെ വീട്ടിൽ അതിക്രമിച്ച് കടന്ന താലിബാൻ തീവ്രവാദികൾ ബാനു നെഗറിനെ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് കുടുംബാംഗങ്ങൾ വ്യക്തമാക്കി.

ഭർത്താവും കുട്ടികളും നോക്കി നിൽക്കേ പരസ്യമായിട്ടാണ് കൊലപാതകം നടത്തിയത്. തലയ്ക്കാണ് വെടിയേറ്റതെന്ന് ബിബിസി റിപ്പോർട്ട് ചെയ്തിരുന്നു. മരണം സ്ഥിരീകരിച്ചതിന് പിന്നാലെ നെഗറിൻ്റെ മുഖം വികൃതമാക്കിയെന്നും ആരോപണമുണ്ട്. നെഗർ എട്ട് മാസം ഗർഭിണിയായിരുന്നുവെന്ന് കുടുംബം വ്യക്തമാക്കി. തോക്കുധാരികളായ മൂന്ന് പേർ ശനിയാഴ്ച വീട്ടിലെത്തി മുറികളിൽ പരിശോധന നടത്തുകയും കുടുംബാംഗങ്ങളെ ബന്ധനത്തിലാക്കി. ഇതിനിടെയാണ് നെഗത്തിനെ വെടിവച്ച് കൊലപ്പെടുത്തിയത്.

ഇവർ അറബിയിലാണ് സംസാരിച്ചിരുന്നതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. മോശം സാഹചര്യം തുടരുന്നതിനിടെയിലും സർക്കാർ രൂപീകരണ ചർച്ചകൾ തുടരുകയാണ്. രാജ്യത്തിൻ്റെ നിയന്ത്രണം ഏറ്റെടുത്തതോടെ സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെ താലിബാൻ നിലപാട് ശക്തമാക്കുകയാണ്. അതിനിടെ സ്വകാര്യ അഫ്ഗാൻ സർവകലാശാലകളിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് പ്രത്യേക മാർഗരേഖ താലിബാൻ പുറത്തിറക്കി.

വിദ്യാർഥിനികൾ നിർബന്ധമായും മുഖം മറയ്ക്കണം. ക്ലാസുകളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമിടയിൽ മറവേണം. പെൺകുട്ടികളെ വനിതാ അധ്യാപകൻ മാത്രമേ പഠിപ്പിക്കാൻ പാടുള്ളൂ എന്നും വ്യക്തമാക്കുന്നുണ്ട്. സർവ്വകലാശാലകൾ തുറന്ന് പ്രവർത്തിക്കാനിരിക്കെയാണ് താലിബാൻ പുതിയ നിർദേശങ്ങൾ നൽകിയിരിക്കുന്നത്.

അതേസമയം, പഞ്ച്ഷീർ പ്രവശ്യയിൽ താലിബാനും പ്രതിരോധ സേനയും തമ്മിലുള്ള പോരാട്ടം തുടരുകയാണ്. മേഖലയിലെ നാല് ജില്ലകൾ പിടിച്ചെടുത്തെന്ന് താലിബാൻ അവകാശപ്പെട്ടെങ്കിലും പ്രതിരോധ സേന ഈ ആരോപണം തള്ളി. ശനിയാഴ്ച നടന്ന ഏറ്റുമുട്ടലിൽ 600ഓളം താലിബാൻ ഭീകരരെ വധിച്ചെന്നാണ് സഖ്യം അവകാശപ്പെടന്നത്.

നിലവിൽ പഞ്ച്ഷീര്‍ പ്രദേശം മുഴുവനായും തങ്ങളുടെ നിയന്ത്രണത്തിലാണെന്നും മുൻകൂട്ടി ആസൂത്രണം ചെയ്ത ആക്രമണത്തിലൂടെ താലിബാനെ തുരത്തുകയായിരുന്നുവെന്നും ദേശീയ സഖ്യം ട്വിറ്ററിൽ അവകാശപ്പെട്ടു.

“ശനിയാഴ്ച രാവിലെ മുതൽ പഞ്ച്ഷീറിലെ വിവിധ ജില്ലകളിൽ 600ഓളം താലിബാനികളെയാണ് വകവരുത്തിയത്. കൂടാതെ ആയിരത്തോളം താലിബാൻ ഭീകരരെ പിടികൂടിയിട്ടുമുണ്ട്. ഇവരിൽ ചിലര്‍ സ്വമേധയാ കീഴടങ്ങിയതതാണ്.” പ്രതിരോധ സേനാ വക്താവ് ഫഹിം ദാഷ്ടി ട്വീറ്റ് ചെയ്തു. മറ്റു പ്രവിശ്യകളിൽ നിന്ന് താലിബാന് അവശ്യ സാധനങ്ങള്‍ ലഭിക്കാൻ പ്രയാസം നേരിടുന്നുണ്ടെന്നും റഷ്യൻ വാര്‍ത്താ ഏജൻസിയായ സ്പുട്നിക് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.