
സ്വന്തം ലേഖകൻ: അഫ്ഗാനിസ്താനില്‍ ഭരണം പിടിച്ചടക്കിയ താലിബാന് വീടുകള്‍ കയറിയിറങ്ങി തിരച്ചില്‍ നടത്തുന്നതായി റിപ്പോര്‍ട്ട്. നേരത്തെ യു.എസ്, നാറ്റോ സേനയെ സഹായിച്ചവരെ ലക്ഷ്യമിട്ടാണ് താലിബാന്റെ പരിശോധനയെന്ന് യു.എന്നിന് വേണ്ടി തയ്യാറാക്കിയ രഹസ്യാന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. കാബൂള്‍ വിമാനത്താവളത്തിലേക്ക് പോകുന്നവരെയും താലിബാന് കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്.
തങ്ങള്‍ക്ക് വഴങ്ങാന്‍ വിസമ്മതിക്കുന്നവരെ ലക്ഷ്യമിട്ടാണ് നിലവില്‍ താലിബാന് പരിശോധന നടത്തുന്നത്. ഇവരെയും കുടുംബത്തെയും ശരീഅത്ത് നിയമപ്രകാരം വിചാരണ ചെയ്യുകയും ശിക്ഷിക്കുകയും ചെയ്യുന്നുണ്ടെന്ന് റിപ്പോര്‍ട്ട് തയ്യാറാക്കിയ സംഘത്തിന്റെ തലവന്‍ വാര്‍ത്താ ഏജന്‍സിയോട് വ്യക്തമാക്കി. നാറ്റോ, യു.എസ് സേനകള്‍ക്കൊപ്പം പ്രവര്‍ത്തിച്ചവരെയും അവരെ സഹായിച്ചവരെയുമാണ് താലിബാന് ലക്ഷ്യമിടുന്നത്.
ഇവരെയും കുടുംബാംഗങ്ങളെയും താലിബാന് ഉപദ്രവിക്കുമെന്നും വധശിക്ഷ ഉള്‍പ്പെടെ നടപ്പിലാക്കിയേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. താലിബാന്റെ കരിമ്പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ ജീവന് അപകടത്തിലാണെന്നാണ് മുന്നറിയിപ്പ്. ഇവരെ കൂട്ടമായി വധശിക്ഷയ്ക്ക് വിധേയമാക്കാനുള്ള സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതിനിടെ, അഫ്ഗാനിസ്താനില്‍ നിന്ന് തങ്ങളുടെ പൗരന്മാരെ തിരികെയെത്തിക്കാന്‍ എല്ലാരാജ്യങ്ങളും ശ്രമങ്ങള്‍ തുടരുകയാണ്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ കാബൂള്‍ വിമാനത്താവളത്തില്‍നിന്ന് 18,000 പേരെ ഒഴിപ്പിപ്പിച്ചെന്നാണ് നാറ്റോ ഉദ്യോഗസ്ഥന് വെളിപ്പെടുത്തിയത്. ആറായിരത്തോളം പേര് അടുത്ത ദിവസങ്ങളിലായി രാജ്യം വിടാന്‍ കാത്തിരിക്കുകയാണ്.
പുരോഗമനപരമായ മാറ്റങ്ങളോടെയാകും ഇത്തവണ തങ്ങളുടെ ഭരണമെന്ന് താലിബാന് ആവര്‍ത്തിക്കുമ്പോഴും ജനങ്ങള്‍ ആശങ്കയിലാണെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സ്ത്രീകളുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തുമെന്നും സമാധാനം പാലിക്കുമെന്നും താലിബാന് പറയുമ്പോഴും ആയിരക്കണക്കിന് പേരാണ് കാബൂളില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നത്.
1996-2001 കാലഘട്ടത്തിലെ താലിബാന് ഭരണത്തിന്റെ ഓര്‍മകളാണ് ഇവരെയെല്ലാം ഭയപ്പെടുത്തുന്നത്. അന്നത്തെ ഭരണകാലയളവില്‍ സ്ത്രീകള്‍ക്ക് പൊതുജീവിതത്തില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. പെണ്‍കുട്ടികള്‍ക്ക് സ്കൂള്‍ വിദ്യാഭ്യാസം നിഷേധിക്കുകയും ചെയ്തു. പരസ്ത്രീ,പരപുരുഷ ബന്ധം കണ്ടെത്തിയാല്‍ കല്ലെറിഞ്ഞ് കൊല്ലുക എന്നതായിരുന്നു അക്കാലത്തെ പതിവ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല