സ്വന്തം ലേഖകൻ: സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുത്ത യു.കെ അംബാസഡറെ അറസ്റ്റ് ചെയ്ത് ഇറാന്‍. ഇറാനിലുള്ള യു.കെ അംബാസഡര്‍ റോബ് മകെയിറിനെയാണ് അറസ്റ്റ് ചെയ്ത് വിട്ടയച്ചത്. അതിനിടെ, ഇറാന്റെ നടപടിക്കെതിരെ പ്രതിഷേധം വ്യാപകമാണ്.
യുക്രൈന്‍ വിമാനം വെടിവെച്ചിട്ടതുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധ പരിപാടിയില്‍ റോബ് നേരത്തെ പങ്കെടുത്തിരുന്നു. തങ്ങളുടെ പ്രതിനിധിയെ വ്യക്തമായ വിശദീകരണമില്ലാതെ അറസ്റ്റ് ചെയ്തത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് യു.കെ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനാല്‍ തലസ്ഥാനമായ ടെഹ്റാനില്‍ നിന്ന് പ്രതിനിധിയെ പിടികൂടുകയായിരുന്നുവെന്നാണ് ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇറാന്‍ സര്‍ക്കാരിന്റെ നടപടിയില്‍ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
കഴിഞ്ഞദിവസം യുക്രൈന്‍ വിമാനം തകര്‍ന്നുവീണത് ഇറാന്‍ സൈന്യത്തിന്റെ മിസൈല്‍ പതിച്ചാണെന്ന ഇറാന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് രാജ്യത്ത് പ്രതിഷേധം ശക്തമായത്. വിദ്യാര്‍ഥികളടക്കം നിരവധിപേരാണ് സംഭവത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് തെരുവിലിറങ്ങിയത്. 176 പേരാണ് വിമാനം തകര്‍ന്നുവീണ് മരണപ്പെട്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല