സ്വന്തം ലേഖകൻ: ഇന്ത്യന്‍- അമേരിക്കന്‍ വോട്ട് നേടാന്‍ പുതിയ തന്ത്രവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള വീഡിയോ പുറത്തുവിട്ടുകൊണ്ടാണ് പുതിയ പരീക്ഷണത്തിന് ട്രംപ് ക്യാംപ് ഇറങ്ങിയിരിക്കുന്നത്.
ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിച്ച സമയത്തുള്ളതും മോദി അമേരിക്ക സന്ദര്‍ശിച്ച സമയത്തുള്ളതുമായ സംഭവങ്ങള്‍ ചേര്‍ത്താണ് രണ്ട് മിനുട്ടില്‍ താഴെയുള്ള വീഡിയോ നിര്‍മ്മിച്ചിരിക്കുന്നത്. ഇന്ത്യന്‍- അമേരിക്കന്‍ വോട്ട് മുന്നില്‍ കണ്ടുകൊണ്ടാണിത്. നരേന്ദ്ര മോദി അമേരിക്കയെ പ്രശംസിച്ച് സംസാരിക്കുന്ന ഭാഗങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
”അമേരിക്ക ഇന്ത്യയുമായി മികച്ച ബന്ധം പുലര്‍ത്തുന്നു, ഞങ്ങളുടെ പ്രചാരണത്തിന് ഇന്ത്യന്‍ അമേരിക്കക്കാരുടെ വലിയ പിന്തുണയുണ്ട്!” എന്നാണ് ട്വിറ്ററില്‍ ഈ വീഡിയോ പങ്കിട്ടുകൊണ്ട് ട്രംപ് വിക്ടറി ഫിനാന്‍സ് കമ്മിറ്റിയുടെ ചുമതലയുള്ള കിംബര്‍ലി ഗില്‍ഫോയ്ല്‍ പറഞ്ഞിരിക്കുന്നത്.
നവംബര്‍ മൂന്നിന് നടക്കാനിരിക്കുന്ന അമേരിക്കന്‍ തെരഞ്ഞെടുപ്പിനായി വലിയ രീതിയിലുള്ള മുന്നൊരുക്കങ്ങളാണ് റിപ്ലബിക്കും ഡെമോക്രാറ്റിക് പാര്‍ട്ടിയും നടത്തുന്നത്.
ജോര്‍ജ് ബൈഡനാണ് ഡൊണാള്‍ഡ് ട്രംപിന്റെ എതിരാളി.അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കുന്നത് ഇന്ത്യന്‍ വംശജയും കറുത്ത വര്‍ഗക്കാരിയുമായ കമലാ ഹാരിസ് ആണ്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ജോ ബൈഡനേയും കമലാ ഹാരിസിനെയും അധിക്ഷേപിച്ച് നിരവധി തവണ ട്രംപ് രംഗത്തെത്തിയിരുന്നു.
കമലയെ ജോ ബൈഡന്‍ തെരഞ്ഞെടുത്തത് തന്നെ അത്ഭുതപ്പെടുത്തിയെന്നും സെനറ്റിലെ വളരെ മോശം അംഗമാണ് കമലയെന്നുമുള്ള ട്രംപിന്റെ പ്രസ്താവന വലിയ വിവാദത്തിന് വഴിയൊരിക്കിയിരുന്നു. ബരാക് ഒബാമയും ജോ ബൈഡനും കൃത്യമായി ജോലി ചെയ്തിരുന്നെങ്കില്‍ താന്‍ അമേരിക്കന്‍ പ്രസിഡന്റ് ആകുമായിരുന്നില്ലെന്നും ട്രംപ് പറഞ്ഞിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല