1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 19, 2019

സ്വന്തം ലേഖകൻ: യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ അമേരിക്കന്‍ ജനപ്രതിനിധിസഭ ഇംപീച്ച് ചെയ്തു. 2020-ല്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തന്റെ പ്രധാന എതിരാളിയാകുമെന്ന് കരുതുന്ന ഡെമോക്രാറ്റിക് നേതാവ് ജോ ബൈഡനും മകന്‍ ഹണ്ടര്‍ ബൈഡനുംനേരെ കേസുകള്‍ കുത്തിപ്പൊക്കാന്‍ യുക്രൈന്‍ സര്‍ക്കാരിനുമേല്‍ സമ്മര്‍ദം ചെലുത്തിയെന്ന കുറ്റത്തിന്മേലാണ് ട്രംപിനെ ഇംപീച്ച് ചെയ്തത്.

പ്രമേയം പാസായ സാഹചര്യത്തില്‍ അടുത്തമാസം ട്രംപ് സെനറ്റിന്റെ വിചാരണ നേരിടണം. എന്നാല്‍, സെനറ്റില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാണ് ഭൂരിപക്ഷമെന്നതിനാല്‍ ഇംപീച്ച്‌മെന്റ് നീക്കം അവിടെ പരാജയപ്പെടാം. ജനപ്രതിനിധി സഭയില്‍ പ്രമേയത്തെ അനുകൂലിച്ച് 230 പേര്‍ വോട്ട് ചെയ്തു. 197 പേര്‍ എതിര്‍ത്തു. അധികാരദുര്‍വിനിയോഗം നടത്തി, ഇംപീച്ച്‌മെന്റ് നടപടികളോട് സഹകരിക്കാതെ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനത്തിന് തടസ്സമുണ്ടാക്കി എന്നീ കുറ്റങ്ങള്‍ നേരത്തേ ഹൗസ് ജുഡീഷ്യറി സമിതി അംഗീകരിച്ചിരുന്നു.

ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷമുള്ള പ്രതിനിധിസഭയില്‍ ഇംപീച്ച്‌മെന്റ് പാസാകുമെന്ന് ഉറപ്പായിരുന്നു. 435 അംഗ സഭയില്‍ 232 അംഗങ്ങള്‍ ഡെമോക്രാറ്റുകള്‍ക്കുണ്ട്. ഇംപീച്ച്‌മെന്റ് പ്രമേയം പാസാവാന്‍ 216 പേരുടെ പിന്തുണ മതിയായിരുന്നു. 100 അംഗ സെനറ്റില്‍ ഡെമോക്രാറ്റുകളുടെ അംഗബലം 47 ആണ്. പ്രമേയം പാസാവാന്‍ 67 പേരുടെ പിന്തുണവേണം.

അതേസമയം, ഇംപീച്ച് ചെയ്യാനുള്ള നീക്കം അനീതിയാണെന്നും താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ട്രംപ് ബുധനാഴ്ചയും ആവര്‍ത്തിച്ചു. യു.എസിന്റെ ജനാധിപത്യത്തോട് ഡെമോക്രാറ്റുകള്‍ തുറന്ന യുദ്ധം പ്രഖ്യാപിച്ചിരിക്കയാണെന്ന് വോട്ടെടുപ്പിന് തൊട്ടുമുമ്പ് പ്രതിനിധിസഭാ സ്പീക്കറും ഡെമോക്രാറ്റിക് അംഗവുമായ നാന്‍സി പെലോസിക്കെഴുതിയ ആറുപേജുള്ള കത്തില്‍ ട്രംപ് ആരോപിച്ചു.

തെളിവ് സമര്‍പ്പിക്കാനുള്ള അവസരമടക്കമുള്ള ഭരണഘടനാപരമായ തന്റെ അവകാശങ്ങള്‍പോലും ലംഘിക്കപ്പെട്ടെന്നും രാജ്യത്ത് അട്ടിമറി നടത്താനുള്ള അഴിമതിയാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ട്രംപിന്റെ കത്ത് വളരെ അസഹ്യമാണെന്നായിരുന്നു പെലോസിയുടെ തിരിച്ചടി.

ട്രംപിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം ജനപ്രതിനിധി സഭ പാസാക്കിയതിനു പിന്നാലെ രൂക്ഷ പ്രതികരണവുമായി വൈറ്റ് ഹൗസ്. അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും നാണംകെട്ട രാഷ്ട്രീയസംഭവങ്ങളില്‍ ഒന്നാണ് ഇംപീച്ച്‌മെന്റ് പ്രമേയം പാസാക്കിയ നടപടിയെന്ന് വൈറ്റ്ഹൗസ് വക്താവ് സ്റ്റെഫാനി ഗ്രിഷാം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

ഇംപീച്ച്‌മെന്റ് പ്രമേയത്തിന് ഒരു റിപ്പബ്ലിക്കന്‍ പ്രതിനിധിയുടെ പോലും പിന്തുണ ലഭിച്ചില്ലെന്നും ട്രംപ് തെറ്റ് ചെയ്തുവെന്നതിന് തെളിവു ഹാജരാക്കാന്‍ ഡെമോക്രാറ്റുകള്‍ക്ക് സാധിച്ചില്ലെന്നും വൈറ്റ് ഹൗസ് വാര്‍ത്താക്കുറിപ്പ് ആരോപിക്കുന്നു. സെനറ്റ് തന്നെ കുറ്റവിമുക്തനാക്കുമെന്ന ആത്മവിശ്വാസം ഡൊണാള്‍ഡ് ട്രംപിനുണ്ടെന്നും തുടര്‍നടപടികള്‍ക്ക് അദ്ദേഹം തയ്യാറെടുത്തതായും വൈറ്റ്ഹൗസ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള നടപടിയില്‍ യു.എസ്. ഭിന്നിച്ചുനില്‍ക്കുകയാണ്. രാജ്യത്ത് 47 ശതമാനം പേര്‍ ഇംപീച്ച്‌മെന്റിനെ പിന്തുണയ്ക്കുമ്പോള്‍ 46.4 ശതമാനം പേര്‍ എതിര്‍ക്കുന്നതായി രാഷ്ട്രീയ വെബ്‌സൈറ്റായ ഫൈവ് തേര്‍ട്ടി എയ്റ്റ് നടത്തിയ സര്‍വേ സൂചിപ്പിക്കുന്നു. മറ്റുള്ളവര്‍ക്ക് അഭിപ്രായമില്ല.

യു.എസിന്റെ ചരിത്രത്തില്‍ ഇംപീച്ച്‌മെന്റ് നടപടി നേരിടുന്ന മൂന്നാം പ്രസിഡന്റാണ് ട്രംപ്.1868 ഫെബ്രുവരി 24ന് ആന്‍ഡ്രൂ ജോണ്‍സണ്‍ ഇംപീച്ച് ചെയ്യപ്പെട്ടു. 1974 ല്‍ റിച്ചാര്‍ഡ് നിക്‌സണ്‍ ഇംപീച്ച്‌മെന്റ് വിചാരണ നേരിട്ടു. 1998 ഡിസംബര്‍ 19ന് ബില്‍ ക്ലിന്റണ്‍ ഇംപീച്ച് ചെയ്യപ്പെട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.