
സ്വന്തം ലേഖകൻ: ഡോണൾഡ് ട്രംപിനെതിരെ ഡെമോക്രാറ്റ് നിരയിൽ കരുത്തനായ എതിരാളിയാകാൻ ജോ ബൈഡനുണ്ടാകുമെന്ന് ഏതാണ്ട് ഉറപ്പായി. സൗത്ത് കരോലൈനയിലെ ഡെമോക്രാറ്റിക് പ്രൈമറിയിൽ ബെർണി സാൻഡേഴ്സിനെതിരെ ആധികാരിക ജയവുമായാണ് മുൻ വൈസ് പ്രസിഡൻറ് കൂടിയായ ബൈഡൻ കരുത്തുതെളിയിച്ചത്.
14 സംസ്ഥാനങ്ങളിൽ ഒന്നിച്ച് പ്രൈമറി നടക്കുന്ന സൂപ്പർ ചൊവ്വ കഴിഞ്ഞാൽ സ്ഥാനാർഥികളെക്കുറിച്ച ചിത്രം കൂടുതൽ തെളിയും. മൂന്നാം തവണ വൈറ്റ്ഹൗസിലേക്ക് മത്സരിക്കുന്ന ബൈഡൻ ആദ്യമായാണ് ഇത്തവണ ഒരു പ്രസിഡൻറ് പ്രൈമറി വിജയിക്കുന്നത്. വിപ്ലവ വാഗ്ദാനവുമായി അടുത്ത പ്രസിഡൻറ് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നേരത്തേ രംഗത്തെത്തിയ സാൻഡേഴ്സിനെതിരെ കടുത്ത ആരോപണങ്ങളുയർത്തിയാണ് ബൈഡൻ പ്രൈമറിയിൽ വോട്ടുചോദിച്ചത്. ബൈഡൻ 61 ശതമാനം വോട്ടുനേടിയപ്പോൾ സാൻഡേഴ്സ് 17 ശതമാനത്തിലൊതുങ്ങി.
സൂപ്പർ ചൊവ്വ സാൻഡേഴ്സിനും ബൈഡനും പുറമെ മുൻ ന്യൂയോർക് മേയർ മൈക്കൽ ബ്ലൂംബർഗിനും നിർണായകമാണ്. പീറ്റ് ബൂട്ടിഗീഗ്, സെനറ്റർമാരായ എലിസബത്ത് വാരൻ, ആമി േക്ലാബുച്ചർ തുടങ്ങിയവരും രംഗത്തുണ്ട്. ശതകോടീശ്വരനായ ബ്ലൂംബർഗ് ഇതിനകം 50 കോടി ഡോളർ പരസ്യയിനത്തിൽ മാത്രം ചെലവിട്ടിട്ടുണ്ട്. ആദ്യ നാല് പ്രൈമറികളിൽ അദ്ദേഹം പങ്കെടുത്തിരുന്നില്ല. അതേസമയം, അലബാമ, നോർത്ത് കരോലൈന, ടെന്നസി, അർകൻസോ, വിർജീനിയ തുടങ്ങി കറുത്ത വംശജർക്ക് കോയ്മയുള്ള സംസ്ഥാനങ്ങളിലാണ് ബൈഡെൻറ പ്രതീക്ഷ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല