സ്വന്തം ലേഖകൻ: നിരവധി വര്‍ഷങ്ങളായി ഇറക്കുമതി തീരുവ വര്‍ദ്ധിപ്പിച്ചുകൊണ്ട് ഇന്ത്യ ബുദ്ധിമുട്ടിക്കുകയാണെങ്കിലും പ്രധാനമന്ത്രി നരേന്ദ്രമോദിയെ വലിയ ഇഷ്ടമാണെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കൊളറാഡോയില്‍ നടന്ന ഒരു റാലിയില്‍ സംസാരിക്കവേയാണ് വ്യാപാര കാര്യത്തില്‍ ഇന്ത്യ സ്വീകരിക്കുന്ന നിലപാടുകളെ ട്രംപ് കുറ്റപ്പെടുത്തിയത്. എന്നാല്‍ പുതിയ വ്യാപാര ഇടപാടുകള്‍ ഉടന്‍ നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
“പുതിയ മികച്ച ഇടപാടുകള്‍ നടക്കും. ഞാന്‍ അടുത്ത ആഴ്ച ഇന്ത്യയിലേക്ക് പോകുന്നു. കുറച്ച് വര്‍ഷങ്ങളായി അവരുടെ പ്രവര്‍ത്തികള്‍ നമ്മളെ കഠിനമായി ബാധിക്കുന്നുണ്ടെങ്കിലും എനിക്ക് പ്രധാനമന്ത്രി മോദിയെ ഇഷ്ടമാണ്. ഞങ്ങള്‍ ചെറിയ ചില വ്യാപാരങ്ങള്‍ സംസാരിക്കും. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന ഇറക്കുമതി തീരുവയാണ് അവര്‍ ചുമത്തുന്നത്. എന്നാല്‍ ലോകത്തിലെ ഏറ്റവും വലിയ സ്‌റ്റേഡിയങ്ങളിലൊന്നില്‍ ഒരു കോടി ജനങ്ങളെ കാണികളാക്കുമെന്നാണ് അവര്‍ പറയുന്നത്,” ട്രംപ് പറഞ്ഞു.
ആദ്യ ഔദ്യോഗിക ഇന്ത്യാ സന്ദര്‍ശനത്തിനായി ഫെബ്രുവരി 24-നാണ് ട്രംപ് എത്തുക. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനെത്തുന്ന ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മനാടായ ഗുജറാത്തിലാണ് വിമാനമിറങ്ങുക. നമസ്തേ ട്രംപ് എന്ന പേരില്‍ വന്‍ സ്വീകരണമാണ് അഹമ്മദാബാദില്‍ യുഎസ് പ്രസിഡന്റിനായി ഒരുക്കുക.
അഹമ്മദാബാദില്‍ തിങ്കളാഴ്ച ഉച്ചയോടെ വിമാനമിറങ്ങുന്ന ട്രംപ് അവിടെനിന്ന് മൊട്ടേറ സ്റ്റേഡിയത്തില്‍ നടക്കുന്ന നമസ്തേ ട്രംപ് പരിപാടിയെ അഭിസംബോധന ചെയ്യുന്നതിനായി പോകും. റോഡ് ഷോ ആയിട്ടാണ് വിമാനത്താവളത്തില്‍ നിന്ന് സ്റ്റേഡിയത്തിലേക്കുള്ള ട്രംപിന്റെ യാത്ര. പാതയോരങ്ങളില്‍ വന്‍ജനക്കൂട്ടം അദ്ദേഹത്തെ സ്വീകരിക്കാനെത്തുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളെ പ്രതിനിധീകരിക്കുന്നതിനായി 28 സ്റ്റേജുകളും ഒരുക്കും. ഇതില്‍ വിവിധ കലാകാരന്മാര്‍ അണിനിരക്കും. മഹാത്മാഗാന്ധിയുടെ ജീവിതവും റോഡ്ഷോയില്‍ അവതരിപ്പിക്കും. അഹമ്മദാബാദ് കൂടാതെ ആഗ്രയും ഡല്‍ഹിയുമാണ് ട്രംപ് സന്ദര്‍ശിക്കുന്നത്. ആഗ്രയിലെത്തി താജ്മഹല്‍ കാണുന്ന ട്രംപ് ഡല്‍ഹിയില്‍ നടക്കുന്ന ഉഭയകക്ഷി ചര്‍ച്ചകളില്‍ പങ്കാളിയാകും. ട്രംപിന്റെ ആദ്യ ഇന്ത്യന്‍ സന്ദര്‍ശനമാണിത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല