സ്വന്തം ലേഖകൻ: സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട് പ്രവര്‍ത്തനം നിലച്ച പണമിടപാട് സ്ഥാപനമായ യുഎഇ എക്‌സ്‌ചേഞ്ചില്‍ ഉപഭോക്താക്കളുടെ പണം തിരികെ നല്‍കി തുടങ്ങിയതായി റിപ്പോര്‍ട്ട്. രണ്ടുമാസം മുമ്പ് ഇടപാടുകള്‍ നടത്തുകയും എന്നാല്‍ കമ്പനിയിലെ പ്രതിസന്ധി മൂലം നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വരികയും ചെയ്തവരില്‍ ചിലരുടെ പണമാണ് തിരികെ നല്‍കുന്നത്.
എന്നാല്‍ പണമിടപാട് സംബന്ധിച്ച് യുഎഇ എക്‌സ്‌ചേഞ്ചില്‍ നിന്ന് ഇതുവരെ യാതൊരു അറിയിപ്പും ലഭിക്കാതെ കാത്തിരിക്കുന്ന മലയാളികള്‍ ഉള്‍പ്പെടെ നിരവധി ഉപഭോക്താക്കളുണ്ട്. നിലവില്‍ യുഎഇ സെന്‍ട്രല്‍ ബാങ്കിന്റെ മേല്‍നോട്ടത്തിലുള്ള യുഎഇ എക്‌സ്‌ചേഞ്ച് ഫെബ്രുവരിയിലും മാര്‍ച്ച് ആദ്യവും സ്വീകരിച്ച പണത്തില്‍ ചെറിയ തുകയുടെ ഇടപാട് നടത്തിയവര്‍ക്ക് ഈ പണം മടക്കി നല്‍കാന്‍ തുടങ്ങിയതായി വിവിധ സ്രോതസ്സുകളെ ഉദ്ധരിച്ച് ‘ഗള്‍ഫ് ന്യൂസ്’ റിപ്പോര്‍ട്ട് ചെയ്തു.
സാമ്പത്തിക ക്രമക്കേടുകളില്‍ ആരോപണ വിധേയനായ ഇന്ത്യന്‍ വ്യവസായി ബി ആര്‍ ഷെട്ടിയുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിച്ചിരുന്ന യുഎഇ എക്‌സ്‌ചേഞ്ചിന്റെ മാതൃ സ്ഥാപനമായ ഫിന്‍ബ്ലര്‍ നിയമപ്രശ്‌നങ്ങളെ തുടര്‍ന്ന് മാര്‍ച്ച് 18 ന് സെന്‍ട്രല്‍ ബാങ്കിന്റെ നിരീക്ഷണത്തിലായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല