1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 21, 2021

സ്വന്തം ലേഖകൻ: ബഹുരാഷ്ട്ര കമ്പനികൾ 15 ശതമാനം കോർപറേറ്റ് നികുതി നൽകണമെന്ന ആഗോള കരാർ യു.എ.ഇ കർശനമായി നടപ്പാക്കുമോയെന്ന് ട്രസ്റ്റുകൾക്കും കമ്പനികൾക്കും ആശങ്ക. യു.എ.ഇയുടെ ലളിതമായ നികുതി വ്യവസ്ഥയുടെ ആനുകൂല്യങ്ങൾ സ്വന്തമാക്കാൻ ദുബായിലും അബുദാബിയിലും ഇന്റർമീഡിയറി കമ്പനികൾ തുടങ്ങിയ സമ്പന്നരായ ബിസിനസുകാരാണ് ആശങ്കയിലായിരിക്കുന്നത്. നിയമ-നികുതി നിയന്ത്രണ നടപടികളിൽ കുടുങ്ങാതിരിക്കാൻ നിരവധി കമ്പനികൾ നികുതി ഉപദേശക സ്ഥാപനങ്ങളുടെ സഹായം തേടിയെന്ന് ഇക്കണോമിക് ടൈംസിലെ റിപ്പോർട്ട് പറയുന്നു.

കോവിഡ് കാലത്ത് സമ്പന്നരായ നിരവധി ഇന്ത്യൻ കുടുംബങ്ങളാണ് ഫാമിലി ട്രസ്റ്റുകളും ഹോൾഡിങ് സ്ഥാപനങ്ങളും പൂർണമായോ ഭാഗികമായോ യു.എ.ഇയിലേക്ക് മാറ്റിയത്. സമ്പത്തിന്റെ വലിയൊരു ഭാഗവും ഇവർ യു.എ.ഇയിൽ നിക്ഷേപിക്കുകയുണ്ടായി. യു.എ.ഇ അധികൃതരുടെ നിർദിഷ്ട നിയമ നടപടിയെ നേരിടാൻ പല കമ്പനികളും ‘ഫാക്ട് പാറ്റേൺ’ രൂപീകരണ നടപടികൾ ആരംഭിച്ചു കഴിഞ്ഞു.

മുൻകാല ഇടപാടുകളും പ്രവർത്തനരീതികളും രേഖപ്പെടുത്തുന്ന ഫയലുകളാണ് കമ്പനികൾ തയ്യാറാക്കുന്നത്. നികുതി ഇളവിന് വേണ്ടിയല്ല കമ്പനി യു.എ.ഇയിൽ പ്രവർത്തിക്കുന്നത് എന്ന് അധികൃതരെ ബോധ്യപ്പെടുത്താനാണ് ശ്രമം. കമ്പനിയുടെ പ്രവർത്തനം യു.എ.ഇയുടെ സമ്പദ് വ്യവസ്ഥക്ക് ഗുണകരമാണെന്നു ബോധ്യപ്പെടുത്തലും ലക്ഷ്യമാണ്.

”കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ നിരവധി ഇന്ത്യൻ കുടുംബങ്ങൾ ഹോൾഡിങ് കമ്പനികളും ട്രസ്റ്റുകളും പൂർണമായോ ഭാഗികമായോ ദുബായിലേക്ക് മാറ്റിയിട്ടുണ്ട്. ആഗോളനികുതി കരാർ പ്രാബല്യത്തിൽ വരുന്നത് വരുമാനത്തിന്റെ വലിയൊരു ഭാഗം നികുതിയായി പോവാൻ കാരണമാവുമോയെന്ന ആശങ്ക ശക്തമാണ്.”– നികുതി ഉപദേശക സ്ഥാപനമായ ട്രാൻസാക്ഷൻ സ്‌ക്വയറിന്റെ സ്ഥാപകനായ ഗിരീഷ് വൻവാരി പറഞ്ഞു.

ബഹുരാഷ്ട്ര കമ്പനികൾ ആഗോളവരുമാനത്തിന്റെ 15 ശതമാനം കോർപറേറ്റ് നികുതിയായി നൽകുന്നുണ്ടെന്ന ഉറപ്പാക്കാനാണ് ഓർഗനൈസേഷൻ ഫോർ ഇക്കണോമിക്ക് കോ-ഓപ്പറേഷൻ ആന്റ് ഡെവലപ്പ്‌മെന്റ് (ഒ.ഇ.സി.ഡി) ഒക്ടോബർ 10ന് കരാർ കൊണ്ടുവന്നത്. യു.എ.ഇ അടക്കം 136 ലോകരാജ്യങ്ങൾ കരാറിൽ ഒപ്പിട്ടു. അടുത്തവർഷം മുതലാണ് കരാർ പ്രാബല്യത്തിൽ വരുക.

ആഗോള തലത്തിൽ പ്രവർത്തിക്കുന്ന നിശ്ചിത വലുപ്പമുള്ള നൂറോളം കമ്പനികൾക്ക് മാത്രമേ കരാർ ബാധകമാവൂ. എന്നാലും യു.എ.ഇ പോലുള്ള രാജ്യങ്ങളിലെ മറ്റു കമ്പനികൾ നിയമക്കുരുക്കിൽ പെടാൻ ഇത് കാരണമാവുമെന്നാണ് ആശങ്ക.

”നികുതി വളരെ കുറവുള്ള രാജ്യങ്ങളും കോർപറേറ്റ് നികുതിയില്ലാത്ത രാജ്യങ്ങളും ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ നികുതി വർധിപ്പിക്കുമെന്നും 15 ശതമാനം കോർപറേറ്റ് നികുതി കൊണ്ടുവരുമെന്നാണ് അനുമാനം. ഇത് ട്രസ്റ്റുകളെയും ഹോൾഡിങ് കമ്പനികളെയും ബാധിക്കും,“ നികുതി ഉപദേശക സ്ഥാപനമായ ധ്രുവയിലെ പാർട്ടണറായ അജയ് റോത്തി പറയുന്നു.

അസംസ്‌കൃത വസ്തുക്കളുടെ വ്യാപാരത്തിൽ ഇടപെടുന്ന കമ്പനികളാണ് പ്രധാനമായും നികുതി ഉപദേശക സ്ഥാപനങ്ങളെ സമീപിക്കുന്നത്. ഇന്ത്യയിലെ കമ്പനിയെ പുനസംഘടിപ്പിച്ച് ബിസിനസും സമ്പത്തും പൂർണമായോ ഭാഗികമായോ യു.എ.ഇയിലേക്ക് മാറ്റിയവരാണ് ഇവർ.

ആദായ നികുതിയും മറ്റു പ്രത്യക്ഷ നികുതികളും ഇല്ലാത്തതിനാൽ ബിസിനസുകാരുടെ പറുദീസയായാണ് യു.എ.ഇ അറിയപ്പെടുന്നത്. ആഗോളകരാർ പ്രാബല്യത്തിൽ വന്നാലും നിക്ഷേപകരുടെയും ബഹുരാഷ്ട്ര കമ്പനികളുടെയും ഇഷ്ടസ്ഥലമായി യു.എ.ഇ തുടരുമെന്നാണ് സൂചന. അന്താരാഷ്ട്ര നിലവാരത്തിലുള്ള ജീവിതവും സുരക്ഷയും ആണ് ഇതിന് കാരണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.