1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 29, 2021

സ്വന്തം ലേഖകൻ: യുഎഇ ഭരണാധികാരി കഴിഞ്ഞ ദിവസം അംഗീകാരം നല്‍കിയ നിയമ പരിഷ്‌ക്കരണങ്ങള്‍ രാജ്യത്ത് ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട വിശദമായ നിയമ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്നവയാണ്. രാജ്യത്ത് നിലവിലുള്ള ആന്റി നാര്‍ക്കോട്ടിക് നിയമങ്ങളില്‍ ഭേദഗതികള്‍ വരുത്തിയാണ് പുതിയ നിയമങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട വിശദമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയതാണ് അടുത്ത വര്‍ഷം ജനുവരി രണ്ടാം തീയതി മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ നിയമം.

യുഎഇയെ ലഹരി വിമുക്ത രാജ്യമാക്കി മാറ്റിയെടുക്കുകയെന്ന ലക്ഷ്യത്തോടെയുള്ളതാണ് പുതിയ ലഹരി വിരുദ്ധ നിയമം. 1994ലെ പതിനാലാം നമ്പര്‍ നിയമത്തില്‍ ഭേദഗതി വരുത്തി രൂപീകരിച്ച പുതിയ നിയമം, ഈ രംഗത്തെ അന്താരാഷ്ട്ര നയങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് തയ്യാറാക്കിയിരിക്കുന്നത്. പൊതുജനാരോഗ്യം കൂടി മുന്‍നിര്‍ത്തിയുള്ളതാണ് നിയമത്തിലെ പുതിയ വ്യവസ്ഥകളെന്ന് അധികൃതര്‍ അറിയിച്ചു.

രാജ്യത്ത് നിയമവിരുദ്ധമായി ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കുള്ള ശിക്ഷാ നടപടികളും നിയമം പ്രതിപാദിക്കുന്നുണ്ട്. ലഹരി ഉപയോഗിച്ചത് ആദ്യ വട്ടം പിടിക്കപ്പെട്ടാല്‍ അയാള്‍ക്ക് ശിക്ഷ നല്‍കേണ്ടതില്ലെന്നാണ് പുതിയ നിയമം പറയുന്നത്. മറിച്ച് അവരെ ലഹരിയോടുള്ള ആസക്തിയില്‍ നിന്ന് മോചിപ്പിക്കാന്‍ വിദഗ്ധ ചികില്‍സ നല്‍കും. ഇതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഡീ അഡിക്ഷന്‍, പുനരധിവാസ, ചികില്‍സാ കേന്ദ്രങ്ങള്‍ ആരംഭിക്കാനും നിയമം അനുശാസിക്കുന്നുണ്ട്.

ഇവിടെ ചികില്‍സയോടൊപ്പം സ്‌പോര്‍ട്‌സ്, തൊഴില്‍ പരീശീലനം, സാമൂഹിക ഉദ്ഗ്രഥനത്തിലുള്ള പരിശീലനം എന്നിവയും നല്‍കും. ലഹരിക്ക് അടിമപ്പെട്ടവരെ സമൂഹവുമായി ഇഴുകിച്ചേരാന്‍ പ്രാപ്തരാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഒരാളെ ശിക്ഷിക്കണോ ചികിത്സാ കേന്ദ്രത്തിലേക്ക് അയക്കണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കോടതിക്കായിരിക്കും അധികാരം. പുനരധിവാസ കേന്ദ്രങ്ങളില്‍ കഴിയുന്നവരുടെ വിവരങ്ങള്‍ പൂര്‍ണമായും രഹസ്യമാക്കി വയ്ക്കണമെന്നും നിയമം നിര്‍ദ്ദേശിക്കുന്നു.

ഇങ്ങനെ ആദ്യമായി ലഹരി ഉപയോഗത്തിന് പിടിക്കപ്പെടുന്നവരെ പരമാവധി ഒരു വര്‍ഷം വരെയാണ് പുനരധിവാസ കേന്ദ്രത്തില്‍ താമസിപ്പിച്ച് ചികില്‍സ ലഭ്യമാക്കുക. അതിനിടയില്‍ ഏതെങ്കിലും രീതിയിലുള്ള നിയമ ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ ചികില്‍സ അവസാനിപ്പിച്ച് ചെയ്ത കുറ്റത്തിന്റെ തീവ്രത അനുസരിച്ച് ജയില്‍ ശിക്ഷ നല്‍കും. അതേസമയം, റീഹാബിലിറ്റേഷന്‍ കേന്ദ്രത്തില്‍ കഴിഞ്ഞ കാലഘട്ടം ശിക്ഷാ കാലാവധിയില്‍ നിന്ന് കുറച്ച ശേഷമായിരിക്കും ജയില്‍ ശിക്ഷ നല്‍കുക.

ചികില്‍സ തുടങ്ങി ആറു മാസത്തിനകം സൂപ്പര്‍വൈസറി മെഡിക്കല്‍ കമ്മിറ്റി നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പുനരധിവാസ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കപ്പെട്ടവരെ വിട്ടയക്കുക. കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഇയാള്‍ വിട്ടയക്കപ്പെടാന്‍ യോഗ്യതയുള്ള വ്യക്തിയാണെന്ന് രേഖപ്പെടുത്തിയാല്‍ ഇയാളെ വിട്ടയക്കാന്‍ കോടതി ഉത്തരവിടും. പബ്ലിക് പ്രൊസിക്യൂഷന്റെ കൂടി അഭിപ്രായം ആരാഞ്ഞ ശേഷമായിരിക്കും നടപടി. അന്തേവാസിയുടെ അപേക്ഷയില്‍ പ്രത്യേക സൂപ്പര്‍വൈസറി കമ്മിറ്റി അനുകൂല തീരുമാനമെടുത്താലും കോടതിക്ക് ഇയാളെ വിട്ടയക്കാം.

നിലവിലുള്ള നിയമപ്രകാരം ലഹരി ഉപയോഗത്തിനോ കൈവശം വയ്ക്കുന്നതിനോ പിടിക്കപ്പെടുന്ന പ്രവാസിയെ ശിക്ഷാ കാലാവധിക്കു ശേഷം യുഎഇയില്‍ നിന്ന് നാടുകടത്തണമെന്നാണ് വ്യവസ്ഥ. എന്നാല്‍ അടുത്ത വര്‍ഷം ആദ്യത്തില്‍ നടപ്പില്‍ വരാനിരിക്കുന്ന പുതിയ നിയമത്തില്‍ ഇക്കാര്യം വ്യവസ്ഥ ചെയ്യുന്നില്ല. കുറ്റകൃത്യത്തിന്റെ ഗൗരവത്തിന് അനുസരിച്ച് കോടതിക്ക് പ്രവാസിയെ നാട്ടിലേക്ക് കയറ്റി അയക്കുകയോ അയക്കാതിരിക്കുകയോ ചെയ്യാം. ലഹരി വസ്തുക്കള്‍ ചേര്‍ന്ന ഭക്ഷണവും പാനീയവുമായി വരുന്ന വിനോദ സഞ്ചാരികളെയും സന്ദര്‍ശകരെയും അതിന്റെ പേരില്‍ ശിക്ഷിക്കില്ല. മറിച്ച് ആ സാധനങ്ങള്‍ അവരില്‍ നിന്ന് പിടിച്ചെടുത്ത് നശിപ്പിക്കും.

അതേസമയം, ഇതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കുന്ന പക്ഷം കടുത്ത ശിക്ഷ ലഭിക്കുമെന്നും പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. ലഹരി പദാര്‍ഥവുമായി ബന്ധപ്പെട്ട കുറ്റത്തിന് ആദ്യവട്ടം ലഭിക്കുന്ന ശിക്ഷ, മൂന്നു മാസം തടവോ 20,000 ദിര്‍ഹം മുതല്‍ ഒരു ലക്ഷം ദിര്‍ഹം വരെ പിഴയോ ആണ്. എന്നാല്‍ മൂന്നു വര്‍ഷത്തിനകം കുറ്റം ആവര്‍ത്തിച്ചാല്‍ ആറു മാസം ജയിലോ 30,000 മുതല്‍ ഒരു ലക്ഷം വരെ ദിര്‍ഹം പിഴയോ ലഭിക്കും. മൂന്നാമതും തെറ്റ് ആവര്‍ക്കിക്കുന്നവര്‍ക്ക് രണ്ട് വര്‍ഷമാണ് തടവും അതോടൊപ്പം ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ.

അതേസമയം, ലഹരി ഉപയോഗിക്കുന്നതിനപ്പുറം, അതിന് സൗകര്യമൊരുക്കുകയോ പ്രേരണ നല്‍കുകയോ ചെയ്താല്‍ ശിക്ഷ കടുക്കും. ചുരുങ്ങിയത് അഞ്ചു വര്‍ഷം തടവും 50,000 ദിര്‍ഹം പിഴയുമാണ് ഇവര്‍ക്കുള്ള ശിക്ഷ. ഒരാളുടെ പ്രേരണയാല്‍ മയക്കു മരുന്ന് ഉപയോഗിച്ച് എന്തെങ്കിലും അപകടം സംഭവിച്ചാല്‍ തടവ് ശിക്ഷ ഏഴ് വര്‍ഷമായും പിഴ തുക ഒരു ലക്ഷമായും വര്‍ധിക്കും. അതിന്റെ പ്രത്യാഘാതം ഗുരുതരമാണെങ്കില്‍ 10 വര്‍ഷം തടവും രണ്ട് ലക്ഷം ഫൈനുമാണ് വിഘിക്കുക. എന്നാല്‍ ലഹരി മരുന്ന് ഉപയോഗം കാരണം ഒരാള്‍ മരണപ്പെട്ടാല്‍ അതിന് പ്രേരിപ്പിച്ച ആള്‍ക്ക് ജീവപര്യന്തം തടവും ലഭിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.