
സ്വന്തം ലേഖകൻ: യുഎഇയിൽ സ്വകാര്യ മേഖലയിൽ സ്വദേശിവത്കരണം ഊർജിതമാക്കാൻ നിർദേശം. അഭ്യസ്തവിദ്യരായ യുഎഇയിലെ യുവതീ യുവാക്കൾക്ക് തൊഴിലവസരം ഉറപ്പിക്കാൻ വിപുലമായ പദ്ധതികൾക്കാണ് യുഎഇ രൂപം നൽകി വരുന്നത്. സുവർണ ജൂബിലി പ്രമാണിച്ച് രാജ്യം ഏറ്റവും കൂടുതൽ ഊന്നൽ നൽകുന്ന മേഖല കൂടിയാണിത്.
സർക്കാർ സംവിധാനങ്ങളിൽ സ്വദേശികൾക്ക് ആവശ്യമായ പ്രാതിനിധ്യം ഉറപ്പാക്കാൻ നേരത്തെ തന്നെ യുഎഇക്ക് സാധിച്ചിരുന്നു. എന്നാൽ സ്വകാര്യ മേഖലയിൽ ജോലി ചെയ്യാൻ സ്വദേശികൾക്ക് ആഭിമുഖ്യം കുറവായിരുന്നു. ഇതു മാറ്റിയെടുക്കാനും പ്രധാന സ്വകാര്യ സ്ഥാപനങ്ങളിൽ മെച്ചപ്പെട്ട വേതനം ഉറപ്പാക്കി ജോലി ലഭ്യമാക്കാനും കൈക്കൊണ്ട നടപടികൾ വിജയം കാണുകയാണ്.
വരുന്ന അഞ്ചുവർഷത്തിൽ മൂവായിരം സ്വദേശികൾക് തൊഴിൽ നൽകുമെന്ന് ചെറുകിട വ്യപാരരംഗത്തെ ഭീമനായ മാജിദ് അൽ ഫുത്തൈം ഗ്രൂപ്പ് അറിയിച്ചു. യുഎഇ സർക്കാറിന്‍റെ സുവർണ ജൂബിലി ഭാഗമായി പ്രഖ്യാപിക്കപ്പെട്ട അമ്പത് പദ്ധതിയെ പിന്തുണക്കുന്നതിന്‍റെ ഭാഗമായാണ് പ്രഖ്യാപനം.
തീരുമാനമെടുത്ത മാജിദ് അൽ ഫുത്തൈമിനെ യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം അഭിനന്ദിച്ചു. കമ്പനിക്ക് സർക്കാർ കരാറുകളിൽ മുൻഗണന നൽകുമെന്നും ഇക്കാര്യത്തിൽ നിർദേശം പുറപ്പെടുവിച്ചതായും ശൈഖ് മുഹമ്മദ് വ്യക്തമാക്കി.
കഴിഞ്ഞ ആഴ്ചയാണ് 75,000സ്വദേശികൾക്ക് സ്വകാര്യ മേഖലയിൽ തൊഴിൽ ലഭിക്കുന്ന ‘നാഫിസ്’ പദ്ധതി യുഎഇ പ്രഖ്യാപിച്ചത്. സ്വകാര്യ മേഖലയിലെ സ്വദേശി ജീവനക്കാരുടെ എണ്ണം രണ്ടു ശതമാനത്തിൽ നിന്ന് 10ശതമാനത്തിലേക്ക് എത്തിക്കാൻ പദ്ധതി ലക്ഷ്യമിടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല