1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 8, 2021

സ്വന്തം ലേഖകൻ: യുഎഇയില്‍ ഇസ്ലാം ഇതര വിശ്വാസികള്‍ക്കായി രാജ്യത്തെ സിവില്‍ നിയമങ്ങളില്‍ ഇളവുകളും മാറ്റങ്ങളും വരുത്തി അധികൃതര്‍. യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ശെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാനാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറപ്പെടുവിച്ചത്. ഇതുപ്രകാരം ഇസ്ലാം ഇതര വിശ്വാസികളുമായി ബന്ധപ്പെട്ട സിവില്‍ കേസുകള്‍ കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക കോടതി സ്ഥാപിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കി.

വിവാഹം, വിവാഹമോചനം, കുട്ടികളുടെ വളര്‍ത്തവകാശം തുടങ്ങിയ കാര്യങ്ങളിലാണ് മുസ്ലിം വിശ്വാസികളില്‍ നിന്ന് വ്യത്യസ്തമായ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ച് ഭേദഗതികള്‍ വരുത്തിയത്. മറ്റ് ഗര്‍ഫ് നാടുകളില്‍ എന്ന പോലെ ഇസ്ലാമിക ശരീഅത്തിന്റെ അടിസ്ഥാനത്തിലുള്ള നിയമങ്ങളാണ് വിവാഹം, വിവാഹ മോചനം, അനന്തരാവകാശം തുടങ്ങിയ കാര്യങ്ങളില്‍ യുഎഇയും തുടര്‍ന്നു പോരുന്നത്.

എന്നാല്‍ രാജ്യത്ത് താമസക്കാരായ ഇസ്ലാം ഇതര വിശ്വാസികളെ കൂടി പരിഗണിച്ച് അവര്‍ക്ക് കൂടി സ്വീകാര്യമാവുന്ന രീതിയില്‍ ഇവകളില്‍ മാറ്റങ്ങള്‍ വരുത്തുകയാണ് പുതിയ ഉത്തരവിലൂടെ യുഎഇ പ്രസിഡന്റ് ചെയ്തിരിക്കുന്നത്. എല്ലാവര്‍ക്കും തങ്ങളുടെ ഇഷ്ടാനുസരണം ജീവിക്കാന്‍ പറ്റുന്ന രാജ്യമായി യുഎഇയെ മാറ്റിയെടുക്കാനുള്ള ഭരണാധികാരികളുടെ പദ്ധതികളുടെ ഭാഗമായാണ് നടപടി.

വിവാഹം, വിവാഹമോചനം, അനന്തരാവകാശം എന്നിവയ്ക്കു പുറമെ, ജീവനാംശം, പിതൃത്വത്തിനുള്ള തെളിവ്, കുട്ടികളുടെ സംയുക്ത കസ്റ്റഡി തുടങ്ങിയ കാര്യങ്ങളിലും ഇളവുകള്‍ വരുത്തിയിട്ടുണ്ട്. ഇസ്ലാം ഇതര വിശ്വാസികളുമായി ബന്ധപ്പെട്ട ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്നതിനായി അബൂദാബിയിലാണ് പ്രത്യേക കോടതി സ്ഥാപിക്കുക. അറബി, ഇംഗ്ലീഷ് ഭാഷകളിലായിരിക്കും കോടതി നടപടികള്‍.

വിവിധ സിവില്‍ വിഷയങ്ങളുമായി ബന്ധപ്പെട്ട 20 വകുപ്പുകള്‍ അടങ്ങിയതാണ് പുതിയ നിയമം. ഇതുപ്രകാരം ഭാര്യാ ഭര്‍ത്താക്കന്‍മാരുടെ അനുമതിയുണ്ടെങ്കില്‍ വിവാഹം സാധുവാകും. വരന്റെയോ വധുവിന്റെ രക്ഷിതാക്കളില്‍ നിന്നും കുടുംബാംഗങ്ങളില്‍ നിന്നുമുള്ള അനുമതി വിവാഹത്തിന് ആവശ്യമില്ല. ശരീഅത്ത് നിയമ പ്രകാരം വധുവിന്റെ രക്ഷിതാവിന്റെ അനുമതിയും കാര്‍മികത്വവും സാധാരണ ഗതിയില്‍ വിവാഹം സാധുവാകാനുള്ള നിബന്ധനയാണ്.

പുതിയ നിയമപ്രകാരം വിവാഹ മോചനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ കൂടുതല്‍ ലളിതമാണ്. നിലവിലെ നിയമത്തില്‍ നിന്ന് വ്യത്യസ്തമായി വിവാഹ ബന്ധത്തിന് ഉലച്ചില്‍ തട്ടിയെന്ന് കോടതിയെ ബോധ്യപ്പെടുത്തുന്ന തെളിവുകള്‍ ഉണ്ടെങ്കില്‍ മാത്രമേ വിവാഹ മോചനം അനുവദിക്കൂ എന്ന നിബന്ധന പുതിയ നിയമത്തില്‍ ഒഴിവാക്കിയിട്ടുണ്ട്. ഭാര്യയ്ക്കും ഭര്‍ത്താവിനും വിവാഹ മോചനത്തിന് അപേക്ഷ നല്‍കാന്‍ അനുമതിയുണ്ട്.

വിവാഹ ബന്ധം തകര്‍ക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനം പങ്കാളിയുടെ ഭാഗത്തു നിന്ന് ഉണ്ടായി എന്ന് തെളിയിക്കാനായില്ലെങ്കില്‍ വിവാഹ മോചനം അനുവദിക്കില്ലെന്നതാണ് രാജ്യത്ത് നിലവിലുള്ള നിയമം. ഇസ്ലാം ഇതര വിശ്വാസികളായ ദമ്പതികള്‍ക്ക് വിവാഹ മോചനം അനുവദിക്കുന്നതിന് മുമ്പ് ഫാമിലി ഗൈഡന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിനെ സമീപിക്കണമെന്ന നിബന്ധനയും ഒഴിവാക്കിയിട്ടുണ്ട്. മുസ്ലിം ദമ്പതികളാണെങ്കില്‍ വിവാഹ മോചനത്തിന് മുമ്പ് ഇരു വിഭാഗത്തു നിന്നുള്ള കുടുംബക്കാരെ വിളിച്ചുവരുത്തി സമവായ ചര്‍ച്ചകളും പ്രശ്‌ന പരിഹാര ശ്രമങ്ങളും നടത്തണമെന്ന നിബന്ധനയുണ്ട്.

ഫാമിലി ഗൈഡന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഇത്തരം പ്രശ്‌നപരിഹാര ശ്രമങ്ങള്‍ പരാജയപ്പെട്ടാല്‍ മാത്രമേ വിവാഹ മോചനം അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങളിലേക്ക് കോടതികള്‍ നീങ്ങുകയുള്ളൂ. എന്നാല്‍ പുതിയ നിയമത്തില്‍ നിന്ന് ഈ വ്യവസ്ഥ ഒഴിവാക്കിയിട്ടുണ്ട്.

ഇസ്ലാമിക ശരീഅത്ത് പ്രകാരമുള്ള ജീവനാംശ നിയമത്തിലും മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് പുതിയ നിയമം. വൈവാഹിക ജീവിതത്തിന്റെ ദൈര്‍ഘ്യം, ഭാര്യയുടെ വയസ്സ്, ഭാര്യയുടെയും ഭര്‍ത്താവിന്റെയും സാമ്പത്തിക സ്ഥിതി ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ പരിഗണിച്ചാണ് വിവാഹ മോചനത്തിന്റെ ഭാഗമായി നല്‍കേണ്ട ജീവനാംശ തുക എത്രയെന്ന് തീരുമാനിക്കുക.

അതോടൊപ്പം വിവാഹ മോചന കേസുകളില്‍ കുട്ടികളുടെ കസ്റ്റഡിയുമായി ബന്ധപ്പെട്ടും നിലവിലെ നിയമങ്ങളില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. പുതിയ നിയമം അനുസരിച്ച് അച്ചനും അമ്മയ്ക്കും മാറിമാറി മക്കളെ വളര്‍ത്താന്‍ അവകാശമുണ്ടായിരിക്കും. കുട്ടികളില്‍ വിവാഹ മോചനത്തിന്റെ പ്രത്യാഘാതം കുറയ്ക്കുകയും അവരുടെ മാനസികാരോഗ്യം ശക്തിപ്പെടുത്തുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണിത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.