1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 18, 2021

സ്വന്തം ലേഖകൻ: യുഎഇയിലെ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് മിനിമം വേതനം നടപ്പിലാക്കാനൊരുങ്ങി അധികൃതര്‍. പുതുതായി നിലവില്‍ വന്ന തൊഴില്‍ നിയമത്തിലാണ് ചരിത്രത്തിലാദ്യമായി തൊഴിലാളികള്‍ക്കുള്ള ചുരുങ്ങിയ വേതനം നിശ്ചയിച്ചത്. എന്നാല്‍ ചുരുങ്ങിയ വേതനം എത്രയായിരിക്കണമെന്ന കാര്യത്തില്‍ തീരുമാനം കൈക്കൊണ്ടിട്ടില്ല. അടുത്ത വര്‍ഷം ഫെബ്രുവരി രണ്ടു മുതലാണ് പുതിയ നിയമം പ്രാബല്യത്തില്‍ വരിക.

മനുഷ്യവിഭവ മന്ത്രാലയം ബന്ധപ്പെട്ട അധികൃതരുമായി ചേര്‍ന്ന് തീരുമാനിക്കുന്ന മിനിമം വേതനത്തെ കുറിച്ചുള്ള ശുപാര്‍ശ മന്ത്രിസഭാ യോഗം അംഗീകരിക്കുന്നതോടെയാണ് ഇക്കാര്യത്തില്‍ തീരുമാനമാവുക. 2021ലെ 33ാം നമ്പര്‍ ഫെഡറല്‍ നിയമത്തിലെ 27ാം വകുപ്പാണ് തൊഴിലാളികള്‍ക്ക് മിനിമം വേതനം നിശ്ചയിച്ചു നല്‍കണമെന്ന് അനുശാസിക്കുന്നത്.

നിലവില്‍ തൊഴിലാളികള്‍ക്ക് അടിസ്ഥാന ആവശ്യങ്ങള്‍ നിര്‍വഹിക്കാനുതകുന്ന രീതിയിലുള്ള ശമ്പളം നല്‍കണമെന്നല്ലാതെ ഇത്ര മിനിമം വേതനം നല്‍കണമെന്ന് യുഎഇ നിയമം വ്യവസ്ഥ ചെയ്യുന്നില്ല. ഇതിനാണ് പുതിയ തൊഴില്‍ നിയമത്തിലൂടെ മാറ്റം വന്നിരിക്കുന്നത്. 1980ലെ എട്ടാം നമ്പര്‍ നിയമത്തില്‍ ഭേദഗതി വരുത്തിക്കൊണ്ടാണ് യുഎഇ പുതിയ തൊഴില്‍ നിയമം പ്രഖ്യാപിച്ചിരിക്കുന്നത്.

ജൂണ്‍ 15ന് തിങ്കളാഴ്ച യുഎഇ പ്രസിഡന്റ് ശെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ പ്രഖ്യാപിച്ച നിയമം, ഫെഡറല്‍ സര്‍ക്കാരും പ്രാദേശിക ഭരണകൂടങ്ങളും സ്വകാര്യ മേഖലയിലെ പ്രതിനിധികളും തമ്മില്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് രൂപീകരിച്ചിരിക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി. വലിയ മാറ്റങ്ങള്‍ക്കു വിധേയമായിക്കൊണ്ടിരിക്കുന്ന ആധുനിക ലോകത്തിന് അനുസൃതമായ ഒരു തൊഴില്‍ കമ്പോളം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് യുഎഇ പുതിയ തൊഴില്‍ നിയമം കൊണ്ടുവന്നിരിക്കുന്നതെന്ന് മനുഷ്യവിഭവ മന്ത്രി ഡോ. അബ്ദുല്‍ റഹ്‌മാന്‍ അല്‍ അവാര്‍ അറിയിച്ചു.

തൊഴിലുടമകളുടെയും തൊഴിലാളികളുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതാണ് നിയമം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മികച്ച പ്രൊഫഷനലുകളെ യുഎഇയിലേക്ക് ആകര്‍ഷിക്കാന്‍ പുതിയ തൊഴില്‍ നിയമം സഹായകമാവുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. പുതിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് ശമ്പളത്തോടെയുള്ള അവധിക്കും അര്‍ഹതയുണ്ടായിരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

ഇതുപ്രകാരം ആഴ്ചയില്‍ ഒരു ദിവസം ശമ്പളത്തോടു കൂടിയുള്ള അവധി നിര്‍ബന്ധമായും നല്‍കിയിരിക്കണം. കമ്പനികളുടെ താല്‍പര്യമനുസരിച്ച് പ്രതിവാര വിശ്രമ ദിനങ്ങള്‍ അനുവദിക്കാം. ബന്ധുക്കള്‍ മരണപ്പെട്ടാല്‍ മൂന്നു മുതല്‍ അഞ്ചു ദിവസം വരെ അവധിക്ക് അര്‍ഹതയുണ്ടായിരിക്കും. ഒതു തൊഴിലുടമയ്‌ക്കൊപ്പം രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ വര്‍ഷത്തില്‍ 10 ദിവസം എന്ന തോതില്‍ സ്റ്റഡി ലീവ് ലഭിക്കും.

യുഎഇയിലെ ഏതെങ്കിലും സര്‍വകലാശാലയില്‍ പഠിക്കുന്നവരായിരിക്കണമെന്ന നിബന്ധനയുണ്ട്. കുട്ടി ജനിച്ച് ആറു മാസത്തിനിടയിലെ കാലയളവില്‍ അഞ്ച് പ്രവൃത്തി ദിവസങ്ങളില്‍ ജീവനക്കാര്‍ക്ക് പാരെന്റല്‍ അവധിക്ക് അര്‍ഹതയുണ്ടായിരിക്കും. ശമ്പളത്തോടെയുള്ള ഈ അവധിക്ക് മാതാവിനും പിതാവിനും അപേക്ഷിക്കാം.

പ്രസവവുമായി ബന്ധപ്പെട്ട് മാതാക്കള്‍ക്ക് 60 ദിവസം വരെ അവധിക്ക് അര്‍ഹതയുണ്ടായിരിക്കുമെന്നും പുതിയ തൊഴില്‍ നിയമം വ്യക്തമാക്കുന്നു. ഈ കാലയളവില്‍ 45 ദിവസം മുഴുവന്‍ വേതനവും 15 ദിവസം പകുതി തേനവുമായിരിക്കും ലഭിക്കുക. അതേസമയം, പുതിയ അമ്മമാര്‍ക്ക് 45 ദിവസം അധിക അവധിക്ക് അര്‍ഹതയുണ്ടായിരിക്കും.

ശമ്പളമില്ലാതെയുള്ള ഈ അവധി പ്രസവാനന്തര സങ്കീര്‍ണതള്‍ ഉണ്ടെങ്കിലോ നവജാത ശിശുവിന് എന്തെങ്കിലും ആരോഗ്യ പ്രശ്‌നങ്ങളുണ്ടെങ്കിലോ ആണ് ലഭിക്കുക. ഇതിനുള്ള തെളുവായി ആവശ്യമായ രേഖകള്‍ ഹാജരാക്കണം. എന്നാല്‍ ഭിന്നശേഷിയുള്ള കുട്ടികളുടെ അമ്മമാര്‍ക്ക് തങ്ങളുടെ മാതൃ അവധി എടുത്ത ശേഷം 30 ദിവസം ശമ്പളത്തോടുള്ള അവധിയും വീണ്ടും 30 ദിവസം ശമ്പളമില്ലാത്ത അവധിയും ലഭിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.