1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 28, 2021

സ്വന്തം ലേഖകൻ: കോവിഡ് വ്യാപനം നിയന്ത്രണ വിധേയമായ പശ്ചാത്തലത്തില്‍ നാളെ ഓഗസ്റ്റ് 29ന് തുടങ്ങുന്ന പുതിയ അധ്യയന വര്‍ഷത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ക്ലാസ്സുകളിലേക്ക് തിരികെയെത്താന്‍ അനുമതി നല്‍കിയിരിക്കുകയാണ് യുഎഇ അധികൃതര്‍. എന്നാല്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും അധ്യാപര്‍ ഉള്‍പ്പെടെയുള്ള സ്‌കൂള്‍ ജീവനക്കാരും പാലിക്കേണ്ട കൃത്യമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ യുഎഇ വിദ്യാഭ്യാസ മന്ത്രാലയം ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്.

അബുദാബിയില്‍ എല്ലാ സ്‌കൂളുകളിലെയും 12 വയസ്സും അതില്‍ കൂടുതലും പ്രായമുള്ള മുഴുവന്‍ വിദ്യാര്‍ത്ഥികളും സ്‌കൂള്‍ തുറക്കുന്ന വേളയില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. പൊതു- സ്വകാര്യ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്തെ സ്വകാര്യ ക്ലിനിക്കുകളില്‍ നിന്നുള്‍പ്പെടെ സൗജന്യമായി ടെസ്റ്റ് നടത്താം.

അതോടൊപ്പം വേനലവധി ഉള്‍പ്പെടെയുള്ള വലിയ അവധി ദിനങ്ങള്‍ കഴിഞ്ഞ് സ്‌കൂളിലേക്ക് തിരികെ എത്തുന്ന 12 കഴിഞ്ഞ വിദ്യാര്‍ഥികളും ജീവനക്കാരും 96 മണിക്കൂറിനിടയില്‍ എടുത്ത പിസിആര്‍ ടെസ്റ്റിലെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും അബുദാബിയില്‍ വ്യവസ്ഥയുണ്ട്. ഷാര്‍ജയിലും സ്‌കൂളില്‍ പ്രവേശനം ലഭിക്കണമെങ്കില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാണ്. എന്നാല്‍ ദുബായിലെ സ്വകാര്യ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഇത് നിര്‍ബന്ധമില്ല.

അബുദാബിയില്‍ സ്‌കൂള്‍ തുറന്ന് ആദ്യത്തെ ഒരു മാസം 14 ദിവസത്തിനിടയില്‍ വീണ്ടും ആര്‍ടിപിസിആര്‍ പരിശോധന നടത്തണം. അതിനു ശേഷം വാക്‌സിനെടുക്കാത്ത 12 വയസ്സിന് താഴെ പ്രായമുള്ളവര്‍ മാസത്തില്‍ ഒരുക്കലും 12ന് മുകളിലുള്ളവര്‍ എല്ലാ ആഴ്ചയിലും പിസിആര്‍ പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. വാക്‌സിന്‍ എടത്ത 12ന് മുകളിലുള്ളവരാണെങ്കില്‍ മാസത്തില്‍ ഒരു തവണ ടെസ്റ്റ് നടത്തിയാല്‍ മതിയാവും.

മൂന്നിനും 15നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് നേരിട്ടുള്ള ക്ലാസ്സുകളില്‍ ഹാജരാവാന്‍ വാക്സിനേഷന്‍ നിര്‍ബന്ധമില്ല. ഈ പ്രായത്തിലുള്ളവര്‍ വാക്സിന്‍ എടുത്തിട്ടില്ലെങ്കിലും അവര്‍ക്ക് സ്‌കൂളില്‍ വരാം. എന്നാല്‍ 16ന് മുകളില്‍ പ്രായമുള്ളവര്‍ക്ക് സ്‌കൂളില്‍ പ്രവേശനം ലഭിക്കണമെങ്കില്‍ വാക്സിനേഷന്‍ നിര്‍ബന്ധമാണ്. ജൂലൈ 11നു മുമ്പ് 16 വയസ്സ് തികഞ്ഞ കുട്ടികള്‍ക്കാണ് ഈ നിബന്ധന ബാധകം.

സ്‌കൂള്‍ തുടങ്ങുന്നതിന് 28 ദിവസം മുമ്പ് രണ്ട് ഡോസ് വാക്‌സിനും നേടിയിരിക്കണമെന്നാണ് നിയമം. അല്‍ഹുസ്ന്‍ ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്റസ് തെളിയുകയും വേണം. ജൂലൈ 11നു ശേഷമാണ് 16 വയസ്സ് തികയുന്നതെങ്കില്‍ പതിനാറാം ജന്‍മദിനം മുതല്‍ നാല് ആഴ്ച കഴിയുന്നതിന് മുമ്പ് ആദ്യ ഡോസ് വാക്സിന്‍ എടുത്തിരിക്കണം. നിശ്ചിത സമയത്ത് തന്നെ രണ്ടാമത്തെ ഡോസും എടുക്കണം.

16 വയസ്സ് തികഞ്ഞ കുട്ടിക്ക് വാക്സിന്‍ നല്‍കാന്‍ രക്ഷിതാവ് തയ്യാറല്ലെങ്കില്‍ ആ കുട്ടിക്ക് സ്‌കൂളില്‍ വരാനാവില്ലെന്നും ഓണ്‍ലൈനായി പഠനം തുടരാമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. അതേസമയം, ദുബായ് സ്വകാര്യ സ്‌കൂളുകളില്‍ ക്ലാസ്സില്‍ ഹാജരാവാന്‍ 16നു മുകളിലുള്ള കുട്ടികള്‍ക്കും വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കിയിട്ടില്ല.

അബുദാബിയില്‍ വാക്‌സിനെടുക്കാത്ത കുട്ടികള്‍ക്ക് 96 മണിക്കൂറിനുള്ളില്‍ എടുത്ത പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുണ്ടെങ്കില്‍ പ്രധാന പരീക്ഷകള്‍ എഴുതാന്‍ അനുവദിക്കും. പരീക്ഷയ്ക്ക് 30 മുമ്പ് മാത്രമായിരിക്കും സ്‌കൂളില്‍ പ്രവേശനം. ശരിരോഷ്മാവ് പരിശോധന ഉള്‍പ്പെടെയുള്ളവ കഴിഞ്ഞേ പ്രവേശനം നല്‍കൂ. ഇവര്‍ക്ക് പരീക്ഷ എഴുതാന്‍ പ്രത്യേക സ്ഥല സൗകര്യം ഏര്‍പ്പെടുത്തും.

യുഎഇയിലേക്ക് അടുത്തിടെ വന്നത് കാരണം വാക്‌സിന്‍ എടുക്കാനുള്ള സമയം കിട്ടാത്തവര്‍ക്കായി അതിനുള്ള സാവകാശം നല്‍കും. 16നു മുകളിലുള്ള കുട്ടികള്‍ക്കും അധ്യാപകര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്കും ഇത് ബാധകമാണ്. രണ്ട് ഡോസ് വാക്‌സിന്‍ എടുക്കാന്‍ ആവശ്യമായ സമയമാണ് ഗ്രേസ് സമയം അനുവദിക്കുക. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ സ്‌കൂളില്‍ ലഭിക്കും. ഷാര്‍ജയില്‍ രണ്ട് മാസമാണ് ഗ്രേസ് കാലാവധിയായി അനുവദിച്ചിരിക്കുന്നത്.

വിട്ടുമാറാത്ത രോഗങ്ങളുള്ളവര്‍ക്കും വാക്‌സിന്‍ എടുക്കാത്ത 16 വയസ്സ് കഴിഞ്ഞവര്‍ക്കും നേരിട്ടുള്ള ക്ലാസ്സില്‍ പങ്കെടുക്കാന്‍ താല്‍പര്യമില്ലാത്തവര്‍ക്കും ഓണ്‍ലൈന്‍ പഠനം തുടരാം. സ്‌കൂളുകളില്‍ ഇതിനുള്ള സംവിധാനം ഉണ്ടെങ്കില്‍ മാത്രമാണ് ഇത് സാധിക്കുക.

അതേസമയം, ദുബായില്‍ ഓണ്‍ലൈന്‍ പഠനം തുടരുന്നതില്‍ പരിമിതിയുണ്ട്. പുതിയ അധ്യയന വര്‍ഷത്തിന്റെ തുടക്കത്തില്‍ ഓണ്‍ലൈന്‍ പഠനവും നേരിട്ടുള്ള ക്ലാസ്സുകളും ഒന്നിച്ച് കൊണ്ടുപോവുന്ന രീതി തുടരുമെങ്കിലും ഒക്ടോബര്‍ മൂന്നു വരെ മാത്രമേ അത് അനുവദിക്കൂ എന്നാണ് ദുബായ് വിദ്യാഭ്യാസ അതോറിറ്റി അറിയിച്ചിരിക്കുന്നത്.

ഇതിന് ശേഷവും ഓണ്‍ലന്‍ പഠനം തുടരാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ നേരിട്ടുള്ള ക്ലാസ്സില്‍ ഹാജരാകാതിരിക്കുന്നതിന് ദുബായ് ഹെല്‍ത്ത് അതോറിറ്റി നല്‍കിയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഒരു ക്ലാസ്സിലെ കുട്ടികള്‍ മറ്റ് ക്ലാസ്സുകളിലെ കുട്ടികളുമായി കൂടിച്ചേരാത്ത വിധത്തില്‍ മൈക്രോ ബബ്ള്‍ സമ്പ്രദായത്തിലാണ് ക്ലാസ്സുകള്‍ നടത്തുക.

എന്നാല്‍ ഒരു ക്ലാസ്സിലെ രണ്ട് കുട്ടികള്‍ കോവിഡ് പോസിറ്റീവ് ആയാല്‍ ആ ക്ലാസ്സ് മുഴുവനായും ഓണ്‍ലൈന്‍ രീതിയിലേക്ക് മാറും. ഈ രീതിയില്‍ നാലു ക്ലാസ്സുകള്‍ ഓണ്‍ലൈന്‍ രീതിയിലേക്കു മാറേണ്ടിവന്നാല്‍ അവ ഉള്‍ക്കൊള്ളുന്ന മാക്രോ ബബ്‌ളിലെ മറ്റു ക്ലാസ്സുകള്‍ കൂടി അടച്ച് ഡിസ്റ്റന്‍സ് രീതിയിലേക്ക് മാറും. സ്‌കൂളില്‍ മൊത്തത്തില്‍ 24 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പക്ഷം സ്‌കൂള്‍ ഒന്നാകെ താല്‍ക്കാലികമായി ഓണ്‍ലൈന്‍ രീതിയിലേക്ക് മാറ്റണം എന്നാണ് നിബന്ധന.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.