സ്വന്തം ലേഖകൻ: സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ നടപടികൾ കൂടുതൽ കർശനമാക്കി യുഎഇ. സമൂഹമാധ്യമങ്ങളിലൂടെ ഒരു വ്യക്തിയെ അപകീർത്തിപ്പെടുത്തിയാൽ ചുരുങ്ങിയത് ഒരു വർഷം തടവും 2.5 ലക്ഷം മുതൽ 5 ലക്ഷം ദിർഹം വരെ പിഴയുമാണു ശിക്ഷ. ചില കേസുകളിൽ ഏതെങ്കിലും ഒന്നു മതിയാകും.
ഏതെങ്കിലും വ്യക്തിയെ സമൂഹത്തിൽ അപകീർത്തിപ്പെടുത്താൻ ചിത്രമോ മറ്റു ദൃശ്യങ്ങളോ ഉപയോഗപ്പെടുത്തുക, സ്വകാര്യതകളിൽ കടന്നുകയറുക എന്നിവ ഗുരുതര കുറ്റകൃത്യങ്ങളാണെന്നു പൊലീസ് വ്യക്തമാക്കി. ഒരാളെ പരിഹസിക്കുകയോ അഭിമാനക്ഷതമുണ്ടാക്കുകയോ ചെയ്യുന്ന ഏതു നടപടിക്കും 10,000 ദിർഹം വരെയാണു പിഴ.
ഔദ്യോഗിക പദവി ദുരുപയോഗപ്പെടുത്തി ഒരാളെയോ അയാളുടെ കുടുംബാംഗങ്ങളെയോ ഏതെങ്കിലും വിധത്തിൽ മോശമായി ചിത്രീകരിച്ചാൽ 2 വർഷം തടവോ പരമാവധി 20,000 ദിർഹം പിഴയോ രണ്ടും ഒരുമിച്ചോ ആണു ശിക്ഷ. ഈ വിവരങ്ങൾ അച്ചടിമാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചാൽ ശിക്ഷ കടുത്തതാകും. ദുരുദ്ദേശ്യത്തോടെയുള്ള ഏതു പ്രവൃത്തിയും കുറ്റമായി കണക്കാക്കും.
യുഎഇ ഫെഡറൽ നിയമം 21ാം അനുച്ഛേദ പ്രകാരം ഒരു വ്യക്തിയെ പൊതുസമൂഹത്തിൽ അപകീർത്തിപ്പെടുത്തുന്നത് ചുരുങ്ങിയത് 6 മാസം തടവോ പരമാവധി 5 ലക്ഷം ദിർഹം പിഴയോ രണ്ടും ഒരുമിച്ചോ ലഭിക്കാവുന്ന കുറ്റമാണ്. പണമിടപാട് വിഷയങ്ങളിലടക്കം ഒരാളെ പരിഹസിക്കുന്നത് ഇതിന്റെ പരിധിയിൽ വരും.
ഇലക്ട്രോണിക് സംവിധാനങ്ങൾ ഉപയോഗിച്ച് വിവരങ്ങൾ ചോർത്തുക, സംസാരം ഒളിച്ചിരുന്നു കേൾക്കുക, ഇതു റെക്കൊർഡ് ചെയ്യുക, കൈമാറുക, പരസ്യമാക്കുക എന്നിവ ഗുരുതര സ്വഭാവമുള്ള കുറ്റകൃത്യങ്ങളാണ്.
അപകീർത്തി കേസിൽ പൊലീസ്, (ecrime.ae, ഫോൺ: 999), പബ്ലിക് പ്രോസിക്യൂഷൻ (www.pp.gov.ae) എന്നിവിടങ്ങളിൽ പരാതി നൽകാം
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല