1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 16, 2020

സ്വന്തം ലേഖകൻ: തൊഴിലാളികൾക്കും തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർക്കും ഇനി മൂന്ന് മാസം വിശ്രമിക്കാം; ഉച്ചയ്ക്ക് രണ്ടര മണിക്കൂർ. യുഎഇയില്‍ മൂന്ന് മാസത്തെ ഉച്ച വിശ്രമ നിയമം ഇന്ന് മുതൽ പ്രാബല്യത്തില്‍ വന്നു. ജൂണ്‍ 15 മുതല്‍ സെപ്തംബര്‍ 15 വരെഉച്ചയ്ക്ക് 12.30 മുതല്‍ വൈകിട്ട് മൂന്നു വരെ സൂര്യപ്രകാശമേല്‍ക്കുന്ന രീതിയിലുള്ള പുറം ജോലികളില്‍ ഏർപ്പെടാൻ പാടില്ല.

ദുബായിൽ നിയമം പൂർണമായും പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ആദ്യദിവസമായ ഇന്ന് ദുബായ് തൊഴിൽ സ്ഥിരം സമിതി ഉദ്യോഗസ്ഥർ തൊഴിലിടങ്ങളിൽ സന്ദർശനം നടത്തി. തൊഴിലാളികൾക്ക് വിവിധ പാനീയങ്ങളും തണുത്ത വെള്ളവും വിതരണം ചെയ്തു.

ആരോഗ്യകരവും സുരക്ഷിതവുമായ തൊഴിൽ അന്തരീക്ഷം പ്രദാനം ചെയ്യാനും അപകടങ്ങളിൽ നിന്ന് തൊഴിലാളികളെ അകറ്റിനിർത്താനുമുള്ള പ്രതിജ്ഞാബദ്ധതയുടെ ഭാഗമായാണ് ഉച്ചവിശ്രമ നിയമം നടപ്പിലാക്കുന്നതെന്ന് ദുബായ് തൊഴിൽ കാര്യ സ്ഥിരംസമിതി ചെയർമാനും ദുബായ് ജനറൽ ഡയരക്ടറേറ്റ്‌ ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ഉപമേധാവിയുമായ മേജർ ജനറൽ ഉബൈദ് ബിൻ സുറൂർ പറഞ്ഞു. നിയമം പാലിക്കപ്പെടുന്നതിന് വേണ്ടി തൊഴിലിടങ്ങളിൽ എല്ലാ ദിവസവും പരിശോധന നടത്തുകയും ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഉഷ്‍ണകാലത്ത് തൊഴിലാളികളുടെ സംരക്ഷണാർഥം നടപ്പാക്കുന്ന നിയമം യുഎഇ മാനവവിഭവ ശേഷി-സ്വദേശിവത്കരണ വകുപ്പാണ് രാജ്യത്ത് പ്രഖ്യാപിച്ചത്. എന്നാല്‍ അത്യാവശ്യ ജോലികള്‍ക്ക് ഈ നിയമത്തിൽ ഇളവ് ലഭിക്കും. സ്ഥാപനങ്ങള്‍ തൊഴിലാളികള്‍ക്കായി എല്ലാ സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങളും പാലിക്കണം.

നിര്‍ജലീകരണം ഒഴിവാക്കാനുള്ള പാനീയങ്ങളും തണുത്ത വെള്ളവും നല്‍കണം. കോവിഡ് ജാഗ്രതയുടെ ഭാഗമായുള്ള മുന്‍കരുതലുകള്‍ക്കും പ്രഥമ സുരക്ഷാ മാനദണ്ഡങ്ങള്‍ക്കും പുറമെയാണിത്. ഒരു ദിവസത്തെ ജോലി സമയം എട്ട് മണിക്കൂറില്‍ കൂടരുതെന്നാണ് നിര്‍ദ്ദേശം.

കൂടുതല്‍ സമയം ജോലി ചെയ്താല്‍ ഇത് ഓവര്‍ ടൈം ആയി കണക്കാക്കി പ്രത്യേക വേതനം നല്‍കണം. ഉച്ച വിശ്രമ ഇടവേളയില്‍ തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കാതെ വിശ്രമിക്കാന്‍ അനുയോജ്യമായ സ്ഥലസൗകര്യം എല്ലാ തൊഴിലുടമകളും സജ്ജമാക്കണമെന്ന് അധികൃതർ തൊഴിൽ ഉടമകളോട് അഭ്യർഥിച്ചു.

തൊഴിലാളികള്‍ക്ക് എട്ട് മണിക്കൂറില്‍ ഏറെ ജോലി ചെയ്യേണ്ടി വന്നാല്‍ പിന്നീടുള്ള ഓരോ മണിക്കൂറും നിയമപ്രകാരം അധിക ജോലിയായി കണക്കാക്കും. നിയമലംഘനത്തിന് ഓരോ തൊഴിലാളിക്കും 5000 ദിര്‍ഹം വീതം പിഴയീടാക്കും. പരമാവധി 50,000 ദിര്‍ഹം വരെ ഇങ്ങനെ ഈടാക്കുമെന്നും അധികൃതര്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.