
സ്വന്തം ലേഖകൻ: യുഎഇയിൽ താമസിച്ചു ലോകത്തെ ഏതു കമ്പനിയിലും ജോലി ചെയ്യാവുന്ന റിമോട്ട് വർക്ക് വീസയ്ക്ക് മന്ത്രിസഭ അംഗീകാരം നൽകി. മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വീസ എല്ലാ രാജ്യക്കാർക്കുമായി വ്യാപിപ്പിക്കുകയും ചെയ്തു. ലോകത്തെ ഏതു രാജ്യത്തെ കമ്പനികളുടെ ജീവനക്കാരായാലും യുഎഇയിലിരുന്ന് ജോലി ചെയ്യാൻ അവസരമൊരുക്കുന്നതാണ് പുതിയ റിമോർട്ട് വർക്ക് വീസ. ഈ കമ്പനിയുടെ സാന്നിധ്യം യുഎഇയിൽ ഉണ്ടെങ്കിലും ഇല്ലെങ്കിലും വീസ ലഭിക്കും. യുഎഇ ആദ്യമായാണ് ഇത്തരമൊരു വീസ നൽകുന്നത്.
അബുദാബി പ്രസിഡൻഷ്യൽ പാലസിൽ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് സുപ്രധാന തീരുമാനം. കൂടുതൽ വിദഗ്ധരെയും നിക്ഷേപകരെയും സംരംഭകരെയും യുഎയിലേക്ക് ആകർഷിക്കാൻ തീരുമാനം വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ.
ആഗോള സാമ്പത്തിക തലസ്ഥാനമെന്ന നിലയിൽ യുഎഇക്ക് കൂടുതൽ ശക്തിപകരുന്നതാണ് പുതിയ തീരുമാനങ്ങൾ. ഇന്ത്യ ഉൾപ്പെടെ എല്ലാ രാജ്യക്കാർക്കും ഒന്നിലേറെ തവണ യുഎഇയിൽ വന്നുപോകാവുന്ന മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വീസയാണ് ശ്രദ്ധേയമായ മറ്റൊരു പ്രഖ്യാപനം. നിലവിൽ വിസിറ്റ്, ടൂറിസ്റ്റ് വീസകളിൽ യുഎഇയിലെത്തി കാലാവധി തീരുന്നതിനു മുൻപ് രാജ്യം വിട്ടാൽ തിരിച്ചുവരാനാകില്ല.
3, 6, 12 മാസ കാലാവധിയുള്ള മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വീസയിൽ എത്തുന്നവർക്കു കാലാവധിക്കുള്ളിൽ പല തവണ യുഎഇയിലെത്തി മടങ്ങാം. എന്നാൽ ഒരിക്കൽ നൽകിയ വീസ ദീർഘിപ്പിക്കാനോ റദ്ദാക്കാനോ സാധിക്കില്ല. വൻകിട കമ്പനികൾക്കാണ് മൾട്ടിപ്പിൾ ഈ വീസ എടുക്കാൻ അനുമതി. 3 മാസത്തേക്കു 1500, 6 മാസത്തേക്കു 3300 ദിർഹമാണ് നിരക്ക്. 1020 ദിർഹം ഗാരന്റി തുക കെട്ടിവയ്ക്കണം. ഈ തുക വ്യക്തി രാജ്യം വിട്ടാൽ തിരിച്ചു ലഭിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല