സ്വന്തം ലേഖകൻ: ഉയിഗൂര്‍ വംശജര്‍ക്കെതിരായ ചൈനീസ് സര്‍ക്കാര്‍ നടപടികളില്‍ ചൈനയ്ക്കതിരെ നടപടി സ്വീകരിക്കാനുള്ള ബില്ലുമായി യു.എസ് ജനപ്രതിനിധി സഭ. ചൈനീസ് ഭരണാധികാരികളുടെ മേല്‍ വിലക്കേര്‍പ്പെടുത്തണമെന്നാണ് ബില്ലില്‍ ആവശ്യപ്പെടുന്നത്. ബില്ലില്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറി ചെന്‍ ഗുവാന്‍ഗോയുടെ പേരെടുത്ത് പറയുന്നുമുണ്ട്.
ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷമുള്ള ജനപ്രതിനിധി സഭയില്‍ ബില്‍ പാസ്സായെങ്കിലും റിപബ്ലിക്കന്‍സിന് ഭൂരിപക്ഷമുള്ള സെനറ്റില്‍ ബില്‍ പാസായലേ പ്രസിഡന്റ് ട്രംപിന്റ മുന്നില്‍ ബില്‍ എത്തുകയുള്ളൂ. മുമ്പ് സെനറ്റില്‍ ഉയിഗൂര്‍ വിഷയത്തില്‍ ചൈനയ്‌ക്കെതിരായി സെപ്റ്റംബറില്‍ പാസായ ബില്ലിന്റെ കൂടുതല്‍ കടുത്ത നടപടികള്‍ സാധ്യമാകുന്ന ബില്ലാണിത്.
അതേസമയം ബില്ലിനെതിരെ രൂക്ഷ വിമര്‍ശനമാണ് ചൈനീസ് വിദേശ കാര്യവകുപ്പ് അറിയിച്ചിരിക്കുന്നത്. ഭീകരവാദത്തിനെതിരെ പൊരുതുന്ന ചൈനയുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരാണ് യു.എസ് നീക്കമെന്നാണ് ചൈനീസ് വിദേശ കാര്യവകുപ്പ് അറിയിച്ചിരിക്കുന്നത്.
സിന്‍ജിയാങ്ങില്‍ ഇപ്പോള്‍ നടക്കുന്ന കാര്യങ്ങള്‍ മനുഷ്യാവകാശ ലംഘനമോ ദേശീയതയോ ആയി ബന്ധപ്പെട്ട കാര്യമല്ലെന്നും മറിച്ച് തീവ്രവാദ വിരുദ്ധ നീക്കങ്ങളാണെന്നാണ് ചൈനീസ് വിദേശ കാര്യവകുപ്പ് പറയുന്നത്. ചൈനയുടെ വികസനത്തിന് തടയിടാനാണ് യു.എസിന്റെ ശ്രമമെന്നും ഇവര്‍ ആരോപിക്കുന്നു.
ചൈനീസ് ദിനപ്രതമായ ദ ഗ്ലോബല്‍ ടൈംസില്‍ അമേരിക്കയുടെ നീക്കത്തിനെതിരെ ചൈന ശക്തമായി പ്രതികരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ചൈനയിലെ സിന്‍ജിങ് മേഖലയിലെ പത്തു ലക്ഷത്തോളം ഉയിഗൂര്‍ വംശജരാണ് ചൈനയുടെ തടവറകളില്‍ കഴിയുന്നത്.
ഭൂരിപക്ഷവും മുസ്‌ലീം മതവിശ്വാസികളായ ഇവരെ മതവിശ്വാസത്തില്‍ നിന്നകറ്റാനുള്ള ശ്രമമാണ് ചൈന നടത്തുന്നത്. കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകള്‍ക്കു സമാനമായ ചൈനയുടെ പാഠശാലകള്‍ക്കെതിരെ വ്യാപക പ്രതിഷേധമാണ് ലോകവ്യാപകമായി ഉയരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല