
സ്വന്തം ലേഖകൻ: ചൈനയില്‍ ബഹുഭൂരിപക്ഷമുള്ളത് ഹാന്‍ വംശജരാണ്. എന്നാല്‍, ചൈനയുടെ വടക്കുപടിഞ്ഞാറന്‍ മേഖലയായ സിന്‍ജിയാങ്ങില്‍ തിങ്ങിപാര്‍ക്കുന്നത് മുസ്ലിംങ്ങളാണ്. ഇവര്‍ക്ക് ചൈനയില്‍ നിന്ന് സ്വാതന്ത്ര്യം നേടണമെന്ന ആഗ്രഹമാണ് ചൈനീസ് സര്‍ക്കാരിനെ ചൊടിപ്പിച്ചത്. ഇതിനായി ഈ പ്രാവിശ്യയില്‍ ഹാന്‍ വംശജരെ കൂടുതല്‍ വിന്യസിച്ച് ഉയിഗുറുകളെ നാടുകടത്തുകയും ചെയ്തിരുന്നു.
സിന്‍ജിയാങ് പ്രവിശ്യയില്‍ തടവിലാക്കപ്പെട്ട സ്ത്രീകളില്‍ ഗര്‍ഭച്ഛിദ്രം പതിവായിരിക്കുന്നതായാണ് പുറത്തുവരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഏകദേശം 20 ലക്ഷത്തോളമുള്ള ന്യൂനപക്ഷ തടവുകാര്‍ക്ക് അതിക്രൂര പീഡനമാണ് നേരിടേണ്ടി വരുന്നത്. ഉയിഗുറുകൾക്കു പുറമെ വിഗേറുകൾ, ടർകിക്ക് ന്യൂനപക്ഷങ്ങൾ ഉൾപ്പെടെയുള്ള ലക്ഷക്കണക്കിനു പേരെ ചൈന കോൺസൻട്രേഷൻ ക്യാംപു’കളിൽ അടച്ചിരിക്കുകയാണ്. ഇവരെ കുടുംബത്തില്‍ നിന്ന് അകറ്റി കടുത്ത നിയന്ത്രണങ്ങളോടെയാണ് തടവില്‍ വച്ചിരിക്കുന്നത്. മാതാപിതാക്കള്‍ സര്‍ക്കാര്‍ ജോലിയിലെന്നാണ് ന്യൂനപക്ഷ തടവുകാരുടെ മക്കള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശം.
എന്നാല്‍ തടവുകാരുടെ എണ്ണത്തില്‍ ഇനിയും കൃത്യമായ കണക്കില്ല. ഉയിഗുര്‍ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കാന്‍ ഭൂരിപക്ഷ വിഭാഗമായ ഹാന്‍ വംശജർക്ക് അധികൃതർ ഒത്താശ ചെയ്തു കൊടുക്കുന്നതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. തടവിലുള്ള ഉയിഗുര്‍ സ്ത്രീകളോട് അന്യപുരുഷന്മാരുമായി കിടക്ക പങ്കിടാന്‍ ആവശ്യപ്പെടുന്നതായും, പരിശോധനയ്ക്കെന്ന പേരില്‍ ഉദ്യോഗസ്ഥര്‍ ഇവരുടെ വീടുകളില്‍ ദിവസങ്ങളോളം അന്തിയുറങ്ങുന്നതായും പറയപ്പെടുന്നു. തടവുകാരില്‍ വൈദ്യശാസ്ത്ര പരീക്ഷണവും, കൂട്ടബലാത്സംഗത്തിനിരയാക്കുന്നതും പതിവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഏകദേശം 5 ലക്ഷത്തോളം മുസ്ലിം കുട്ടികളെ ചൈനീസ് സര്‍ക്കാര്‍ ബോര്‍ഡിങ് സ്കൂളിലേക്ക് മാറ്റിയിരുന്നു. ഇതിനുപിന്നാലെയാണ് കോൺസൻട്രേഷൻ ക്യാംപില്‍ നിന്നും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമത്തിന്റെ വാര്‍ത്തകള്‍ പുറത്തുവരുന്നത്. കുട്ടികളില്‍ നിന്ന് മതത്തിന്റെയും കുടുംബത്തിന്റെയും സ്വാധീനം ഒഴിവാക്കാനായിരുന്നു ഈ നീക്കം. എന്നാല്‍, പട്ടിണി മൂലം ദുരിതം അനുഭവിക്കുന്ന കുട്ടികൾക്കു മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകാനാണു ബോർഡിങ് സ്കൂളുകൾ സ്ഥാപിച്ചതെന്നാണ് സര്‍ക്കാര്‍ വാദം. ലക്ഷകണക്കിന് മുസ്ലിംങ്ങളാണ് സര്‍ക്കാരിന്റെ കൊടിയ പീഡനത്തിന് വിധേയമാകുന്നത്. എന്നാല്‍ ഉയിഗുറുകളുടെ കാര്യം അഭ്യന്തര വിഷയമാണെന്നാണ് ചൈനയുടെ നിലപാട്. രാജ്യത്ത് കോണ്‍സന്‍ട്രേഷന്‍ ക്യാമ്പില്ലെന്നും സര്‍ക്കാര്‍ പറയുന്നു.
ഇസ്താംബുളിന്റെ വിദൂര പ്രാന്തങ്ങളിലായി ഉയിഗുറുകൾക്കായി നടത്തപെടുന്ന ചില സ്‌കൂളുകളുണ്ട്. അവിടെ ഉയിഗുർ കുട്ടികൾക്ക് തങ്ങളുടെ ഭാഷയും സംസ്കാരവുമെല്ലാം അഭ്യസിക്കാനുള്ള സൗകര്യമുണ്ട്. അവരിൽ പലരും സകുടുംബം ചൈനയിൽ നിന്ന് പലായനം ചെയ്ത് ടർക്കിയിലെത്തി അവിടെ സ്ഥിരതാമസമാക്കിയ അഭയാർത്ഥികളായിരുന്നു. സാഹചര്യങ്ങൾ ഇന്നത്തെയത്ര വഷളായിക്കഴിഞ്ഞിട്ടില്ലാത്ത അന്നാളുകളിൽ അവർ ഒന്നോ രണ്ടോ കൊല്ലം കൂടുമ്പോൾ സിൻജിയാങ് സന്ദർശികുമായിരുന്നു.
എന്നാൽ അവരിൽ പലർക്കും പിന്നീട് ഇതുവരെ തങ്ങളുടെ കുഞ്ഞുങ്ങളുടെ അടുത്തേക്ക്, ടർക്കിയിലേക്ക് തിരിച്ചുവരാനായിട്ടില്ല. അവരെ ചൈനീസ് സർക്കാർ നടത്തുന്ന പുനർവിദ്യാഭാസ(റീ-എജുക്കേഷൻ)ക്യാമ്പുകളിൽ അടച്ചിരിക്കുകയാണ്. ഒരു ഫോൺകോൾ പോലും വിളിക്കാനുള്ള അവകാശമില്ലാത്ത കോൺസൻട്രേഷൻ ക്യാമ്പുകൾ തന്നെയാണവ.
ഇസ്താംബുളിലെ, ഏകദേശം നൂറോളം ഉയിഗുർ കുട്ടികൾ പഠിക്കുന്ന സ്‌കൂളിൽ 26 കുട്ടികൾക്ക് അച്ഛനോ അമ്മയോ ആരെങ്കിലുമൊരാളെ ക്യാമ്പുകാർ പിടിച്ചുകൊണ്ടു പോയിരിക്കുകയാണ്. ഏഴുപേർക്ക് അച്ഛനമ്മമാരെ രണ്ടു പേരെയും നഷ്ടമായിട്ടുണ്ട്.
2017 -ൽ ആദ്യമായി ഇങ്ങനെ ക്യാമ്പുകൾ ഉണ്ട് എന്നുള്ള വാർത്ത പുറത്തുവന്നപ്പോൾ ചൈനീസ് ഗവണ്മെന്റ് ആ വാർത്ത ശക്തിയുക്തം നിഷേധിച്ചിരുന്നു. പിന്നീട് തുടക്കത്തിലേ നിലപാടിന് വിരുദ്ധമായി ആ ക്യാമ്പുകൾക്കുള്ളിൽ കടന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. അതോടെ ചൈനീസ് സർക്കാർ നിലപാട് മയപ്പെടുത്തി പുനർവിദ്യാഭാസ (റീ-എജുക്കേഷൻ) ക്യാമ്പുകൾ എന്ന പ്രയോഗം മുന്നോട്ടു വച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല