
സ്വന്തം ലേഖകൻ: അച്ഛൻ ഇൽഹാം ടോഹ്തിയ്ക്ക് ലഭിച്ച വിശ്രുതമായ യൂറോപ്യൻ സമാധാന പുരസ്‌കാരം ഏറ്റുവാങ്ങി വേദിയിൽ മകൾ ജെവ്ഹർ ടോഹ്തി നടത്തിയ പ്രസംഗം ഉയ്ഗുർ മുസ്ലീം ജീവിതം ഒരിക്കൽക്കൂടി ലോക ശ്രദ്ധയിലേക്ക് കൊണ്ടു വരികയാണ്. യൂറോപ്യൻ പാർലമെന്റിന്റെ സഖറോവ് ചിന്താസ്വാതന്ത്ര്യ പുരസ്കാരത്തിനാണ് ടോഹ്തി അര്ഹനായിരിക്കുന്നത്.
“അച്ഛനു വേണ്ടി ഈ യൂറോപ്യൻ സമാധാന പുരസ്‌കാരം ഏറ്റുവാങ്ങുന്നതിൽ അതിയായ സന്തോഷമുണ്ട്. ഞാൻ അച്ഛനെ അവസാനമായി കണ്ടത് 2013 -യിലാണ്. പട്ടാളം പിടിച്ചുകൊണ്ടുപോയി തുറുങ്കിലടച്ചതാണ്. പിന്നെ ഞാൻ കണ്ടിട്ടില്ല. ജീവനോടെ ഉണ്ടോ എന്നുപോലും എനിക്കറിവില്ല!” ടോഹ്തി പറഞ്ഞു.
അറിയപ്പെടുന്ന ഒരു എക്കണോമിസ്റ്റായ ടോഹ്തിയുടെ അച്ഛൻ. ഉയിഗുർ-ഹാൻ വംശജർക്കിടയിലെ ബന്ധങ്ങളെപ്പറ്റി അദ്ദേഹം നടത്തിയ പഠനങ്ങൾ ഏറെ ശ്രദ്ധേയമാണ്. എന്നാൽ സ്വന്തം നാട്ടിലെ ഭരണകൂടത്തിന്റെ കണ്ണിലെ കരടാണ് ടോഹ്തി ഏറെക്കാലമായി. രാജ്യത്തിനുള്ളിൽ വിഘടനപ്രവർത്തനങ്ങൾ നടത്തി എന്ന ആരോപണത്തിന്മേൽ ചൈന 2014 മുതൽ തടവിലിട്ടിരിക്കുകയാണ് ജെവ്ഹറിന്റെ അച്ഛനെ.
പടിഞ്ഞാറൻ സിൻജിയാങ്ങ് പ്രവിശ്യയിൽ പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയുടെ പൊലീസും പട്ടാളവും ചേർന്ന് പ്രവർത്തിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിൽ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളുടെ കടുത്ത വിമർശനങ്ങൾ നേരിട്ടുകൊണ്ടിരിക്കുകയാണ് ചൈനയിലെ സർക്കാർ.
2014 -ൽ ടോഹ്തിയെ വിചാരണ ചെയ്ത പ്രോസിക്യൂട്ടർമാർ ആരോപിച്ചത് ഉയിഗുർ ജനതയ്ക്ക് സ്വാതന്ത്ര്യം അനുവദിക്കണം എന്നമട്ടിലുള്ള പ്രചാരണങ്ങൾ ടോഹ്തി തന്റെ വെബ്‌സൈറ്റ് വഴി നടത്തി എന്നാണ്. എന്നാൽ ടോഹ്തിയുടെ വെബ്‌സൈറ്റ് ഹാൻ, ഉയിഗുർ വംശജർക്ക് സാമൂഹികവിഷയങ്ങളിൽ അവബോധവും വിദ്യാഭ്യാസവും നൽകുക എന്ന ഉദ്ദേശ്യത്തോടു കൂടി സ്ഥാപിക്കപ്പെട്ടതാണ്. ചൈനയിലെ കലുഷിതമായ രാഷ്ട്രീയ സാഹചര്യത്തിൽ ഒരു മിതവാദിയായാണ് ടോഹ്തി അറിയപ്പെട്ടിരുന്നത്.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല