
സ്വന്തം ലേഖകൻ: യുകെയിലെ മുതിർന്നവരിൽ 75% ത്തിലധികം പേർക്കും വാക്സിൻ നൽകിയതായി സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ആകെ 86,780,455പേർക്ക് വാക്സിനേഷൻ നൽകിയതായി ആരോഗ്യ, സാമൂഹിക പരിപാലന വകുപ്പ് (DHSC) അറിയിച്ചു. ഇതിൽ 89% ആളുകൾക്ക് ആദ്യ ഡോസും 75% പേർക്ക് രണ്ട് ഡോസും ലഭിച്ചതായും കണക്കുകൾ കാണിക്കുന്നു.
“നമ്മുടെ അവിശ്വസനീയമായ വാക്സിൻ റോൾഔട്ട് ഇപ്പോൾ യുകെയിലെ മുതിർന്നവരിൽ മുക്കാൽ ഭാഗത്തിനും വൈറസിനെതിരെ സുപ്രധാന സംരക്ഷണം നൽകി. ഇത് ഒരു വലിയ ദേശീയ നേട്ടമാണ്, നമ്മൾ എല്ലാവരും അഭിമാനിക്കേണ്ടതാണ്,” എന്നാണ് ഈ നാഴികക്കല്ലിനെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ വിശേഷിപ്പിച്ചത്.
പ്രതിരോധ കുത്തിവയ്പ് എടുക്കാത്തവർ അവരുടെ ഡോസ് ബുക്ക് ചെയ്യാൻ എത്രയും വേഗം മുന്നോട്ട് വരണം എന്നത് വളരെ പ്രധാനമാണ്, സ്വയം പരിരക്ഷിക്കുന്നതിനും പ്രിയപ്പെട്ടവരെ സംരക്ഷിക്കുന്നതിനും നമ്മുടെ സ്വാതന്ത്ര്യം സുരക്ഷിതമായി ആസ്വദിക്കാൻ എല്ലാവരെയും അനുവദിക്കുന്നതിനും വാക്സിൻ സ്വീകരിക്കുന്നത് അത്യന്താപേക്ഷിതമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
മഹാമാരിയുടെ പിടിയിൽ നിന്ന് രാജ്യത്തെ സാധാരണ നിലയിലേക്ക് കൊണ്ടുവരാൻ ഈ വാക്സിൻ സഹായിക്കുന്നുവെന്ന് ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് പറഞ്ഞു. അടുത്ത മാസം മുതൽ കോവിഡ് ബൂസ്റ്റർ ഡോസുകൾ നൽകാനുള്ള തയ്യാറെടുപ്പുകൾ നടക്കുന്നുണ്ടെന്നും അദ്ദേഹം സ്ഥിരീകരിച്ചു. കൊറോണ വൈറസ് ബൂസ്റ്റർ നൽകുന്ന അതേ സമയം തന്നെ 50 വയസ്സിനു മുകളിലുള്ളവർക്ക് ഇൻഫ്ലുവൻസ ഡോസ് നൽകാനാണ് പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.
ബൂസ്റ്റർ ഡോസുകൾ നൽകുന്ന കാര്യത്തിൽ സർക്കാർ ജെസിവിഐയുടെ അന്തിമ ഉപദേശത്തിനായി കാത്തിരിക്കുകയാണ്.
പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിന്റെയും (പിഎച്ച്ഇ) കേംബ്രിഡ്ജ് സർവകലാശാലയുടെയും ഏറ്റവും പുതിയ ഡാറ്റ കാണിക്കുന്നത് 60,000 മരണങ്ങളും 22 ദശലക്ഷം അണുബാധകളും 66,900 ആശുപത്രി പ്രവേശനങ്ങളും വാക്സിൻ റോളൗട്ട് വഴി തടഞ്ഞതായാണ്.
രണ്ട് ഡോസ് വാക്സിൻ ഡെൽറ്റ വേരിയന്റിൽ നിന്ന് 90% ത്തിലധികം പരിരക്ഷ നൽകുന്നുവെന്നാണ് വിദഗ്ദർ ഉറപ്പു നൽകുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല