സ്വന്തം ലേഖകൻ: ഇന്ത്യയിലെ കോവിഡ് രണ്ടാം തരംഗത്തിൽ യുകെയിലും ആശങ്ക ശക്തമാകുന്നു. ഇന്ത്യയിലെ പുതിയ കോവിഡ് വകഭേദത്തിന്റെ സ്വഭാവവും അതുണ്ടാക്കുന്ന അപകട സാധ്യതയും കൃത്യമായി വിലയിരുത്തി ഗതാഗത നിയന്ത്രണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ നിർണായക തീരുമാനങ്ങൾ ഉടനുണ്ടായേക്കും.
ഇനിനോടകം നാൽപതിലേറെ രാജ്യങ്ങളെ റെഡ് ലിസ്റ്റിൽ പെടുത്തി ബ്രിട്ടൻ യാത്രാവിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഈ ലിസ്റ്റിലായാൽ ഇന്ത്യയിൽനിന്നുള്ള യാത്രാവിമാനങ്ങൾക്ക് വിലക്കു വീഴും. മറ്റു വഴികളിലൂടെ ഇന്ത്യയിൽനിന്നും എത്തുന്നവർ പത്തുദിവസത്തെ നിർബബന്ധിത ഹോട്ടൽ ക്വാറന്റീന് വിധേയരാകേണ്ടിയും വരും. ഓരോ യാത്രക്കാരനും ഭീമമായ തുക ബാധ്യതാകുന്ന തീരുമാനമാകും ഇത്.
ഇന്ത്യയിലെ പുതിയ കോവിഡ് വകഭേദം അപകടകാരിയാണോ എന്നു നിശ്ചയിക്കാൻ മതിയായ വിവരങ്ങൾ ഇനിയും ലഭ്യമായിട്ടില്ലെന്നാണ് ശാസ്ത്രവിദഗ്ധർ നൽകുന്ന സൂചന. ഇതിനോടകം എഴുപത് ഇന്ത്യൻ കോവിഡ് വേരിയന്റ് കേസുകളാണ് ഇതുവരെ ബ്രിട്ടനിൽ കണ്ടെത്തിയിട്ടുള്ളത്. ഈ കേസുകളിൽ ഉണ്ടാകുന്ന പരിണിതിയാകും ഗതാഗതനിയന്ത്രണം ഉൾപ്പെടെയുള്ള നടപടികളിലേക്കുള്ള തീരുമാനങ്ങളെ സ്വാധീനിക്കുക.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന്റെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി. ഈ മാസം 26 മുതല്‍ അഞ്ചു ദിവസത്തെ സന്ദര്‍ശനമാണ് നേരത്തേ നിശ്ചയിച്ചിരുന്നത്. ഇതു രണ്ടാം വട്ടമാണ് ബോറിസ് ജോണ്‍സന്റെ ഇന്ത്യാ സന്ദര്‍ശനം അനിശ്ചിതത്വത്തിലാകുന്നത്. ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിനത്തില്‍ മുഖ്യാതിഥിയായി ഇന്ത്യ ക്ഷണിച്ചിരുന്നത് അദ്ദേഹത്തെയായിരുന്നു. എന്നാല്‍, ഇരുരാജ്യങ്ങളിലും കോവിഡ് വ്യാപനം വര്‍ധിച്ചത് കണക്കിലെടുത്ത് സന്ദര്‍ശനം ഏപ്രിലിലേക്ക് നീട്ടിയതായിരുന്നു. ഇതാണിപ്പോള്‍ റദ്ദാക്കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല