സ്വന്തം ലേഖകൻ: ഉംറ തീർഥാടകരെ സ്വീകരിക്കാൻ മസ്ജിദുൽ ഹറാമിൽ ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ. വിവിധ വകുപ്പുകൾക്ക് കീഴിലാണ് ആരോഗ്യ വകുപ്പ് നിശ്ചയിച്ച സുരക്ഷ മുൻകരുതൽ പാലിച്ച് തീർഥാടകരെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നത്. ഹറമിൽ സേവനത്തിലേർപ്പെടുന്ന വകുപ്പുകളോട് തീർഥാടകർക്ക് മികച്ച സേവനങ്ങൾ നൽകാൻ ഇരു ഹറം കാര്യാലയ മേധാവി വകുപ്പ് മേധാവികളോട് കഴിഞ്ഞദിവസം ആവശ്യപ്പെട്ടിട്ടുണ്ട്.
തെർമൽ കാമറകൾ ഘടിപ്പിക്കുന്നതടക്കമുള്ള നടപടികൾ ഇതിനകം പൂർത്തിയായിട്ടുണ്ട്. ഒക്ടോബർ നാലിന് (ഞായറാഴ്ച) ആണ് ഉംറ തീർഥാടകരുടെ വരവ് ആരംഭിക്കുക. ഉംറ ബുക്കിങ്ങിനായി നിശ്ചയിച്ച ‘ഇഅ്ത്തമർനാ’ആപ് സമയക്രമമനുസരിച്ച് ഞായറാഴ്ച ഉച്ചക്ക് 12ന് തീർഥാടകർ ഹറമിലെത്തുമെന്നാണ് വിവരം. അജിയാദ്, ശിശ, ഗസ, സാഹിർ എന്നി നാലു സ്ഥലങ്ങളാണ് ഒത്തുച്ചേരലിന് നിശ്ചയിച്ചത്. ഇവിടെ നിന്ന് പ്രത്യേക ബസുകളിൽ തീർഥാടകരെ ഹറമിലെത്തിക്കും. ബസുകളിൽ ആരോഗ്യ വിദഗ്ധരും അനുഗമിക്കും.
ഒരു ഉംറ നിർവഹിച്ച ശേഷം മറ്റൊരു ഉംറക്ക് തീയതി ബുക്ക് ചെയ്യാൻ തീർഥാടകർ 14 ദിവസം കാത്തിരിക്കേണ്ടിവരുമെന്ന് സൗദി ഹജ്ജ്-ഉംറ മന്ത്രാലയം. തീർഥാടകർക്ക് രണ്ടുതവണ ഉംറ നിർവഹിക്കാൻ അനുമതിയുണ്ട്. എന്നാൽ, രണ്ടാമത്തെ ഉംറക്ക് 14 ദിവസം കാത്തിരിക്കണം. ഉംറ ബുക്ക് ചെയ്യാനുള്ള ‘ഇഅ്തമർനാ’ആപ് നിലിവൽ ആപ്പിൾ സ്റ്റോറിൽ മാത്രമാണ് ലഭിക്കുന്നത്. ആൻഡ്രോയിഡ് ഫോണുകളിൽ ഉടൻ ലഭ്യമാക്കുമെന്നും മന്ത്രാലയം അറിയിച്ചു.
കോവിഡ് പ്രോേട്ടാകോളുകൾ പാലിച്ച് എല്ലാവർക്കും ഉംറ നിർവഹിക്കാൻ അവസരം നൽകുന്നതിനുവേണ്ടിയാണ് ഒരു ഉംറക്കുശേഷം രണ്ടാമത്തെ ഉംറക്ക് 14 ദിവസത്തെ കാലാവധി നിശ്ചയിച്ചതെന്ന് മന്ത്രാലയ ചീഫ്- പ്ലാനിങ്, സ്ട്രാറ്റജി ഒാഫിസർ ഡോ. അംറ് അൽമദയ വ്യക്തമാക്കി. ഇൗ വർഷത്തെ ഉംറ പദ്ധതി ആദ്യഘട്ടം ഒക്ടോബർ നാലിന് ആരംഭിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല