സ്വന്തം ലേഖകൻ: അധോലോക കുറ്റവാളി ഛോട്ടാ രാജൻ കോവിഡ് ബാധിച്ച് മരിച്ചു. 61 കാരനായ രാജൻ ഡൽഹി എയിംസിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ഏപ്രിൽ 26നാണ് ഛോട്ടാ രാജനെ എയിംസിൽ പ്രവേശിപ്പിച്ചത്. ഇന്തോനേഷ്യയിലെ ബാലിയിൽ നിന്ന് 2015 ൽ അറസ്റ്റിലായ രാജേന്ദ്ര നികൽെജ എന്ന ഛോട്ടാ രാജൻ ഡൽഹിയിലെ അതീവ സുരക്ഷയുള്ള തിഹാർ ജയിലിൽ കഴിഞ്ഞു വരികയായിരുന്നു.
കൊലപാതകം, കൊള്ള തുടങ്ങിയവയുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയിൽ 70ഓളം ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഛോട്ടാ രാജൻ. മുംബൈയിൽ ഇയാൾക്കെതിരെ നിലനിൽക്കുന്ന എല്ലാ കേസുകളും സി.ബി.ഐക്ക് കൈമാറിയതിനെത്തുടർന്ന് ക്രിമിനൽ കേസുകൾ വിചാരണ ചെയ്യാൻ പ്രത്യേക കോടതി രൂപീകരിച്ചിരുന്നു. 2011ൽ മാധ്യമ പ്രവർത്തകയായ ജ്യോതിർമോയ് ഡേയെ കൊലപ്പെടുത്തിയ കേസിൽ കുറ്റവാളിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഛോട്ടാ രാജനെ 2018ൽ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.
അതേസമയം ഇന്ത്യയിൽ കോവിഡ് രണ്ടാം തരംഗം അതിതീവ്രമായി തുടരുകയാണ്. ലോകത്താകെ റിപ്പോർട്ട് ചെയ്യപ്പെടുന്ന പുതിയ കോവിഡ് കേസുകളിൽ 50 ശതമാനവും ഇന്ത്യയിലാണെന്നാണ് പുതിയ കണക്കുകൾ. വ്യാഴാഴ്ച മാത്രം 4.10 ലക്ഷം കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 4000 മരണവും റിപ്പോർട്ട് ചെയ്തു. തുടർച്ചയായ 14 ദിവസം 3 ലക്ഷത്തിന് മുകളിലാണ് പുതിയ കോവിഡ് രോഗികൾ. 35 ലക്ഷം പേർ ചികിത്സയിലാണ്.
കേരളത്തിലും കർണാടകയിലും കോവിഡ് രോഗികളുടെ എണ്ണം കുത്തനെ വർധിക്കുന്നത് ആശങ്ക വർധിപ്പിക്കുകയാണ്. മാർച്ചിൽ 40,000 കേസുകളാണ് രാജ്യത്ത് പ്രതിദിനം റിപ്പോർട്ട് ചെയ്തിരുന്നത്. മേയ് 6 ആയപ്പോഴേക്കും പ്രതിദിനം നാല് ലക്ഷത്തിന് മുകളിലായി. രാജ്യത്താകെ കോവിഡ് ബാധിതരുടെ എണ്ണം 2 കോടി കഴിഞ്ഞു.
കോവിഡ് ആദ്യ തരംഗത്തിൽ ലോകത്തിലെ ആകെ രോഗികളിൽ 18% മാത്രമായിരുന്നു ഇന്ത്യയിൽ. മേയ് 5ന് ലോകത്ത് റിപ്പോർട്ട് ചെയ്ത കേസുകളിൽ 57 ശതമാനവും ഇന്ത്യയിലാണ്. അതേസമയം യുഎസിൽ റിപ്പോർട്ട് ചെയ്തത് 6 ശതമാനം മാത്രം. രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിൽ കൂടുതലാണ്. ലോകാരോഗ്യ സംഘടനയുടെ നിർദേശ പ്രകാരം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5 ശതമാനത്തിൽ കുറവായാൽ മാത്രമാണ് കാര്യങ്ങൾ നിയന്ത്രണ വിധേയമാക്കാൻ സാധിക്കൂ.
ഡൽഹി നിവാസികൾക്ക് ഓക്സിജൻ സിലിണ്ടർ ഓൺലൈൻ ആയി ബുക്ക് ചെയ്യാം
ഡൽഹി നിവാസികൾക്ക് ഓക്സിജൻ സിലിണ്ടർ ഓൺലൈൻ ആയി ബുക്ക് ചെയ്യാൻ സംവിധാനം ഒരുക്കുന്നു. ഓക്സിജൻ ക്ഷാമം രൂക്ഷമായി തുടരുന്നതിനിടെയാണ് ഡൽഹി സർക്കാർ വ്യാഴാഴ്ച പുതിയ പദ്ധതി ആരംഭിച്ചത്. വീട്ടിൽ കഴിയുന്ന കോവിഡ് രോഗികൾക്ക് വേണ്ടിയാണ് സിലിണ്ടർ ബുക്ക് ചെയ്യാൻ സാധിക്കുക.
ഫോട്ടോ പതിപ്പിച്ച തിരിച്ചറിയിൽ കാർഡ്, ആധാർ കാർഡ് വിവരങ്ങൾ, കോവിഡ് പോസിറ്റീവ് ആയതിന്റേയും ഓക്സിജൻ ആവശ്യമുണ്ട് എന്ന് കാണിക്കുന്നതുമായ സർട്ടിഫിക്കറ്റ്, സിടി സ്കാൻ ചെയ്തതിന്റെ സർട്ടിഫിക്കറ്റ് എന്നിവ നൽകണം. എത്ര ഓക്സിജൻ ആവശ്യമാണെന്നും അറിയിക്കണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല