
സ്വന്തം ലേഖകൻ: യുഎസിൽ എച്ച് 1 ബി വിസയുള്ളവരുടെ പങ്കാളികൾക്ക് തൊഴിൽ അനുവദിക്കുന്നതിലെ ഇടവേള കുറക്കാനൊരുങ്ങി ബൈഡൻ ഭരണകൂടം. നിരവധി ഇന്തോ-അമേരിക്കൻ യുവതികൾക്ക് പ്രതീക്ഷ നൽകുന്ന തീരുമാനമാണിത്. നിലവിൽ തൊഴിൽ കാലാവധി കഴിഞ്ഞാൽ വീണ്ടും അപേക്ഷ നൽകി നടപടി ക്രമങ്ങൾക്കായി കാത്തിരിക്കേണ്ട അവസ്ഥയാണ്.
ഈ കാത്തിരിപ്പ് അവസാനിപ്പിക്കാനാണ് യുഎസ് ഭരണകൂടത്തിൻ്റെ തീരുമാനം. എച്ച്–1ബി വീസയുള്ളവരുടെ ജീവിതപങ്കാളിക്ക് യുഎസിൽ ജോലിക്കുതകുന്ന ഓട്ടമാറ്റിക് വർക് ഓതറൈസേഷൻ പെർമിറ്റ് നൽകാനാണ് ബൈഡൻ സർക്കാരിൻ്റെ തീരുമാനം. എച്ച്–1ബി വീസയുള്ളവരുടെ ജീവിതപങ്കാളിക്കും 21 വയസ്സിൽ താഴെയുള്ള മക്കൾക്കും യുഎസ് സിറ്റിസൻഷിപ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (യുഎസ്സിഐഎസ്) നൽകുന്ന എച്ച്–4 വീസ ലഭിക്കുന്നത് ഇനി എളുപ്പമാകും.
അമേരിക്കൻ ഇമിഗ്രേഷൻ ലോയേഴ്സ് അസോസിയേഷൻ (എഐഎൽഎ) നൽകിയ കേസിനെത്തുടർന്നാണ് പുതിയ തീരുമാനം. എച്ച്–4 വീസയുള്ളവരുടെ ജോലിക്കു നിയോഗിക്കുന്നതിനുള്ള രേഖകൾ സ്വയമേവ പുതുക്കുന്നതിന് ആഭ്യന്തരസുരക്ഷാ വകുപ്പ് ഏർപ്പെടുത്തിയ പരീക്ഷകൾ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. അപേക്ഷ നൽകി കാത്തിരിക്കുമ്പോൾ ജോലിയിൽ തുടരാനാകില്ലായിരുന്നു. മികച്ച ശമ്പളമുള്ള ജോലികളിൽ തുടരുന്നതിനു കടമ്പകൾ വന്നത് ജോലിക്കാർക്കും കമ്പനികൾക്കും ദോഷമായി.
ചില മേഖലകളിലെ എച്ച്–1ബി വീസയുള്ളവരുടെ ജീവിതപങ്കാളിക്ക് ഒബാമ ഭരണകൂടം ജോലിക്ക് അനുമതി നൽകിയിരുന്നു. ഇതനുസരിച്ച്, എച്ച്–4 വീസയുള്ള തൊണ്ണൂറായിരത്തിലേറെ പേർക്ക് (കൂടുതലും ഇന്ത്യക്കാർ) ജോലി ലഭിച്ചു. ട്രംപ് ഭരണകൂടം ഇതിൽ നിയന്ത്രണം വരുത്തിയത് വലിയ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു.
എച്ച് 1 ബി വിസക്കാരുടെ പങ്കാളികൾക്ക് യുഎസ് അനുവദിക്കുന്ന തൊഴിൽ വിസയാണ് എച്ച് 4 വിസ.ഒബാമ ഭരണകൂടമാണ് ഇത്തരമൊരു വിസ ആദ്യമായി അവതരിപ്പിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല