1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 20, 2021

സ്വന്തം ലേഖകൻ: “സ്വാതന്ത്ര്യം“ പ്രഖ്യാപിച്ച യുകെയിലേക്ക് പോകരുതെന്ന് സ്വന്തം പൗരന്മാർക്ക് യുഎസിൻ്റെ മുന്നറിയിപ്പ്. ജൂലൈ 19 മുതൽ സാമൂഹിക അകലം ഒഴിവാക്കി, മാസ്ക് നിർബന്ധമല്ലാതാക്കിയ ബ്രിട്ടീഷ് സർക്കാരിൻ്റെ സ്വാതന്ത്ര്യ പ്രഖ്യാപനം അവിവേകമാണെന്ന് വിമർശനം ഉയരുന്നതിനിടെയാണ് യുഎസിൻ്റെ പുതിയ നീക്കം. യുകെയിലാകട്ടെ കോവിഡ് കേസുകൾ അതിവേഗം കുതിച്ചു കയറുന്നതായാണ് കണക്കുകൾ.

ഒഴിവാക്കാനാകാത്ത യാത്രയാണെങ്കിൽ അതിനു മുമ്പ് രണ്ടുഡോസ് വാക്സിനേഷൻ പൂർത്തിയാക്കിയിരിക്കണമെന്നും യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോളിന്റെ മുന്നറിയിപ്പിൽ പറയുന്നു. ബ്രിട്ടനെ, അപകടനില ഏറ്റവും ഉയർന്ന ലെവൽ – ഫോർ രാജ്യങ്ങളുടെ പട്ടികയിൽ പെടുത്തിയാണ് അമേരിക്കയുടെ കരുതൽ നടപടി. കണക്കുകൾ വിലയിരുത്താതെ മുൻപ് പ്രഖ്യാപിച്ച റോഡ് മാപ്പിൽ മാത്രം ഉറച്ചുനിന്ന് കോവിഡിനെതിരെ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയ ബോറിസ് സർക്കാർ പ്രതിപക്ഷത്തുനിന്നും ഉൾപ്പെടെ കനത്ത വിമർശനമാണ് നേരിടുന്നത്.

സർക്കാർ പ്രഖ്യാപിച്ച പൊതു നയം അതേപടി പിന്തുടരാതെ സ്കോട്ട്ലൻഡ്, വെയിൽസ്, നോർത്തേൺ അയർലൻഡ് തുടങ്ങിയ ഫെഡറൽ ഭരണകൂടങ്ങളും ലണ്ടൻ മേയ റായ സാദിഖ് ഖാൻ ഉൾപ്പെടെയുള്ള മേയർമാരും വ്യത്യസ്ത ഗൈഡ് ലൈനുകൾ തന്നെ പുറപ്പെടുവിച്ചു കഴിഞ്ഞു. വിവിധ സ്ഥാപനങ്ങളും തങ്ങളുടെ ജീവനക്കാർക്ക് സ്വന്തമായ കരുതൽ നടപടികളുമായി രംഗത്തുണ്ട്.

അതിനിടെ സർക്കാരിന്റെ തീരുമാനങ്ങളെ ന്യായീകരിച്ച് പ്രധാനമന്ത്രി ബോറിസ് ജോൺസൺ രംഗത്തെത്തി. ‘ഇപ്പോൾ ഇത് ചെയ്തില്ലെങ്കിൽ പിന്നെ എപ്പോൾ’? എന്ന ചോദ്യമാണ് വിമർശനങ്ങളെ നേരിടാൻ അദ്ദേഹം ഉയർത്തുന്നത്. ഐസൊലേഷൻ ഊർജിതമാക്കി കോവിഡിനൊപ്പം ജീവിക്കുക എന്നതാണ് കേസുകൾ കൂടുമ്പോൾ അനുവർത്തിക്കാവുന്ന രീതിയെന്ന് അദ്ദേഹം വിശദീകരിക്കുന്നു.

ആളുകൾ ഒരുമിക്കുന്നിടത്ത് കുറഞ്ഞത് ഒരുമീറ്റർ സാമൂഹിക അകലം എന്ന നിയമം ഇനിമുതൽ ബ്രിട്ടനിലില്ല. ഫെയ്സ്മാസ്കും നിയമപരമായ ബാധ്യതയല്ല. എന്നാൽ കൂടുതൽപേർ ഒത്തുകൂടുന്ന സ്ഥലങ്ങളിലും പൊതു യാത്രാമാർഗങ്ങളിലും ഇൻഡോർ സാഹര്യങ്ങളിലും സർക്കാർ ഇത് ഇനിയും പ്രതീക്ഷിക്കുന്നുണ്ട്. നൈറ്റ് ക്ലബ്ബുകളും ബാറുകളുമെല്ലാം പൂർണമായും തുറന്നെങ്കിലും രണ്ടുഡോസ് വാക്സീനെടുത്തവർക്കു മാത്രമാകും ഇവിടങ്ങളിൽ പ്രവേശനം അനുവദിക്കുക.

39,950 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ടു ചെയ്തിട്ടുള്ളത്. 19 മരണം. 4,094 പേർ ആശുപത്രികളിൽ ചികിൽസയിലാണ്. പ്രധാനമന്ത്രി സ്വാതന്ത്ര്യം പ്രഖ്യാപിച്ചതും അതിനെ ന്യായീകരിക്കുന്നതും സ്വന്തം വസതിയിൽ ഐസൊലേഷനിൽ ഇരുന്നാണ്. മാത്രമല്ല ഹെൽത്ത് സെക്രട്ടറി സാജിദ് ജാവേദും ചാൻസിലർ ഋഷി സുനാക്കും ഐസൊലേഷനിൽ തന്നെ!

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.