സ്വന്തം ലേഖകൻ: വാക്സിന് സ്വീകരിച്ച 36 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് പോസിറ്റീവായ സംഭവത്തില്‍ വിശദീകരണവുമായി ആരോഗ്യവകുപ്പ്. ഇത് ഒട്ടും ആശങ്കയ്ക്ക് വക നല്കുന്ന കാര്യമല്ല. വാക്സിന് സ്വീകരിച്ചവര്‍ക്ക് കോവിഡ് പോസിറ്റീവായാല്‍ രോഗ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാനോ ഗുരുതരാവസ്ഥയിലാകാനോ ഉള്ള സാധ്യത തീര്‍ത്തും വിരളമാണെന്നും സംസ്ഥാന കോവിഡ്-19 വിദഗ്ധസമിതി അംഗവും തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ കമ്യൂണിറ്റി മെഡിസിന് വിഭാഗം അസോസിയേറ്റ് പ്രഫസറുമായ ഡോ.ടി.എസ്. അനീഷ് പറഞ്ഞു.
ഇവരില്‍ നിന്നും മറ്റുള്ളവരിലേക്ക് രോഗം പകരാനുള്ള സാധ്യതയും വളരെ കുറവാണ്. വാക്സിന് വിതരണം തുടങ്ങിയതിനു ശേഷം ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ കോവിഡ് നിരക്ക് കുറഞ്ഞത് വാക്സിന്റെ ഫലപ്രാപ്തിയെ തന്നെയാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കോവിഡ് പോസിറ്റീവായ 36 പേരില്‍ 12 പേര് വാക്സിന്റെ രണ്ടാമത്തെ ഡോസും സ്വീകരിച്ച് രണ്ടാഴ്ച പൂര്‍ത്തീകരിച്ചിരുന്നവരാണ്. മറ്റ് 24 പേര് ഒരു ഡോസ് വാക്സിന് സ്വീകരിച്ച് 28 ദിവസത്തെ ഇടവേളയില്‍ കഴിയുന്നതിനിടെയാണ് രോഗബാധ സ്ഥിരീകരിച്ചത്. എല്ലാവര്ക്കും കോവിഷീല്‍ഡ് ആയിരുന്നു കുത്തിവച്ചത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെയും ജില്ലാ മെഡിക്കല്‍ ഓഫീസിലെയും രണ്ടു വീതം ജീവനക്കാരും ഉദുമ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ആറ് ജീവനക്കാരും വാക്സിനെടുത്തതിനുശേഷം രോഗബാധ സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല