സ്വന്തം ലേഖകൻ: ഒറ്റ ഡോസ് വാക്സിനില്‍ ഒരുതുള്ളി പോലും പാഴാക്കാതിരുന്ന കേരളത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വളരെ സൂക്ഷ്മതയോടെ ഒരുതുള്ളി വാക്സിൻ പോലും പാഴാക്കാതെ ഉപയോഗിച്ച ആരോഗ്യപ്രവര്‍ത്തകരെയും നഴ്സ്മാരെയും മോദി അഭിനന്ദിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ ട്വീറ്റിന് മറുപടിയാണ് പ്രധാനമന്ത്രിയുടെ കുറിപ്പ്. കേന്ദ്രസര്‍ക്കാരില്‍നിന്ന് സംസ്ഥാനത്തിന് ലഭിച്ചത് 73,38,860 ഡോസ് വാക്സിനാണ്. ആ വാക്സിന് മുഴുവന്‍ ഉപയോഗിച്ചു.
വാക്സിന് പാഴാക്കാതെ ഫലപ്രദമായി ഉപയോഗിച്ച് ആരോഗ്യപ്രവര്‍ത്തകര്‍ മാതൃകയാണെന്നും പ്രത്യേകിച്ച് നഴ്സുമാര്‍, വളരെ കാര്യപ്രാപ്തി ഉള്ളവരാണെന്നും അവർ അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും മോദി പറഞ്ഞു. കോവിഡിനെതിരായ പോരാട്ടം ശക്തിപ്പെടുത്തുന്നതിന് വാക്സിന് പാഴാക്കല്‍ കുറയ്ക്കുന്നത് പ്രധാനമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.
ഓരോ വാക്സിന് വയലിനകത്തും പത്തു ഡോസ് കൂടാതെ വേസ്റ്റേജ് ഫാക്ടര്‍ എന്ന നിലയ്ക്ക് ഒരു ഡോസ് അധികമുണ്ടായിരിക്കും. വളരെ സൂക്ഷ്മതയോടെ ഒരു തുള്ളി പോലും പാഴാക്കാതെ ഉപയോഗിച്ചതിനാല്‍ ഈ അധിക ഡോസ് കൂടി ആളുകള്‍ക്ക് നല്കാന് സാധിച്ചു. അതിനാലാണ് 73,38,860 ഡോസ് നമുക്ക് ലഭിച്ചപ്പോള്‍ 74,26,164 ഡോസ് ഉപയോഗിക്കാന്‍ സാധിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.
അതിനിടെ സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കേന്ദ്ര സഹായം തേടി മുഖ്യമന്ത്രി പിണറായി വിജയൻ. വെന്റിലേറ്ററടക്കം സഹായം വേണമെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി കത്തയച്ചു. കോവിഡ് രോഗികൾ വർധിച്ചതോടെ സംസ്ഥാനത്ത് വെന്റിലേറ്ററുകൾ നിറയുകയാണ്. പല ജില്ലകളിലേയും സർക്കാർ ആശുപത്രികളിൽ വളരെ കുറച്ച് വെന്റിലേറ്ററുകളും ഐസിയു കിടക്കകളും മാത്രമാണ് അവശേഷിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല