സ്വന്തം ലേഖകൻ: വാട്‌സ് ആപ്പിലൂടെ നുഴഞ്ഞുകയറി ഇസ്രാഈല്‍ കമ്പനി എന്‍.എസ്.ഒ നടത്തിയ ചാരപ്പണിയില്‍ കുടുങ്ങി മലപ്പുറം കാളികാവ് സ്വദേശിയായ യുവാവ്. ദല്‍ഹിയില്‍ സെന്റര്‍ ഫോര്‍ ദ സ്റ്റഡീസ് ഓഫ് ഡെവലപിംഗ് സൊസൈറ്റീസില്‍ ഗവേഷണം നടത്തുന്ന അജ്മല്‍ ഖാന്‍ എന്ന യുവാവാണ് ഇന്ത്യയില്‍ നിന്നും ഇസ്രാഈല്‍ കമ്പനി വിവരങ്ങള്‍ ചോര്‍ത്തിയവരുടെ പട്ടികയിലുള്ളത്. ഭീമകൊരഗാവിലെ ദലിത് സംഗമത്തിന്റെ ഭാഗമായിരുന്ന വ്യക്തിയാണ് അജ്മല്‍ഖാന്‍.
ഒക്ടോബര്‍ മൂന്നിന് കാനഡയിലെ ടൊറന്റോ സിറ്റിസണ്‍ ലാബ് തന്റെ വിവരങ്ങള്‍ ചോരുന്നതതായി വിവരം നല്‍കിയിരുന്നെന്ന് അജ്മല്‍ പറയുന്നു.സിറ്റിസണ്‍ ലാബിലെ സീനിയര്‍ റിസര്‍ച്ചര്‍ ജോണ്‍ സ്‌കോട്ട് റെയില്‍ട്ടണ്‍ ഈ വിവരം വാട്‌സ്ആപ്പിലൂടെ അറിയിക്കുകയായിരുന്നു.
ഈ വര്‍ഷമാദ്യം അജ്മലിന്റെ വിവരങ്ങള്‍ ഡിജിറ്റല്‍ ഹാക്കിംങ്ങിന് വിധേയമായിട്ടുണ്ട് എന്ന് ഇദ്ദേഹത്തിന്റെ സന്ദേശത്തിലുണ്ടായിരുന്നു. ഒരപരിചിതന്‍ തങ്ങളുടെ നമ്പറിലേക്ക് മെസേജ് അയച്ചിട്ടുണ്ടെന്നും താങ്കളെ സംശയത്തിന്റെ മുനയിലാക്കിയിരിക്കുകയാണെന്നും ജോണ്‍ സ്‌കോട്ട് പറഞ്ഞു. ഇതേക്കുറിച്ച് സംസാരിക്കാന്‍ ഫോണ്‍ നമ്പറും വിവരങ്ങള്‍ പരിശോധിക്കാന്‍ തങ്ങളുടെ വെബ് സൈറ്റായ സിറ്റിസണ്‍ ലാബ്. സി.എ എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കാനും ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ അപരിചിത നമ്പറുകളില്‍ നിന്ന് വരുന്ന സന്ദേശങ്ങള്‍ കാര്യമാക്കേണ്ടെന്ന് കരുതി ഇത് അജ്മല്‍ ഖാന്‍ അവഗണിക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ഒക്ടോബര്‍ മാസം അവസാനം വാട്‌സ്ആപ്പ് ഔദ്യോഗികമായി ഈ വിവരം സ്ഥരീകരിച്ചു. തങ്ങളുടെ ഏറ്റവും പുതിയ അപഡേഷന്‍ ഉപയോഗിക്കാനും സുരക്ഷയ്ക്കായി അപ്പപ്പോള്‍ അയക്കുന്ന അപഡേറ്റുകള്‍ കൃത്യമായി മൊബൈലില്‍ ചെയ്യണമെന്നും ആവശ്യപ്പെട്ടായിരുന്നു അത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല