1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 16, 2011

വത്തിക്കാന്‍ സിറ്റി: ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ വരുന്ന മേയ് ഒന്നിന് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കും. ഇതിനുള്ള ഔദ്യോഗിക ഉത്തരവില്‍ ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ഒപ്പുവച്ചു.

“ജീവിച്ചിരുന്നപ്പോഴും സ്വര്‍ഗസ്ഥനായപ്പോഴും അതിനുശേഷവും ജോണ്‍ പോള്‍ ഈ പദവിക്കായുള്ള മഹത്വം നിറഞ്ഞവനായിരുന്നെന്ന്” വത്തിക്കാന്‍ പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു.

വിശുദ്ധനായി പ്രഖ്യാപിക്കുന്ന നടപടികള്‍ വളരെ നീണ്ടതാണെങ്കിലും ജോണ്‍ പോള്‍ രണ്ടാമന്റെ കാര്യത്തില്‍ അതൊക്കെ വളരെ വേഗം ആരംഭിക്കുകയായിരുന്നു.

വിശുദ്ധനാകുന്നതിന് തൊട്ടുമുന്‍പാണ് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുക. ഇതിന് അത്ഭുത പ്രവൃത്തി നടത്തിയതായി തെളിയിക്കേണ്ടതുണ്ട്. മേരി സൈമണ്‍ പിയറി എന്ന കന്യാസ്ത്രീയെ അലട്ടിയിരുന്ന പാര്‍ക്കിന്‍സണ്‍സ് രോഗം ജോണ്‍ പോളിനോടു പ്രാര്‍ത്ഥിച്ചതിനെത്തുടര്‍ന്ന് സുഖപ്പെട്ടതായി വത്തിക്കാന്റെ സമിതി സാക്ഷ്യപ്പെടുത്തിയിരുന്നു. രോഗം അത്ഭുതകരമായി ശമിച്ചപ്പോള്‍ അതെങ്ങനെയെന്ന് ഭിഷഗ്വരന്‍മാര്‍ക്ക് വിശദീകരിക്കാനായില്ലെന്നും പറയുന്നു. ഇനി ഒരു അത്ഭുതപ്രവൃത്തികൂടി മാത്രമേ വിശുദ്ധനാകുന്നതിനുമുന്‍പ് തെളിയിക്കപ്പെടേണ്ടതുള്ളൂ.

പോളണ്ടിലെ വഡോവിസ് നഗരത്തില്‍ 1920 മേയ് 18ന് ജനിച്ച കരോള്‍ യോസേഫ് വോജില ആണ് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ ആയിത്തീര്‍ന്നത്.

താഴ്ന്ന പദവിയിലുള്ള സൈനിക ഉദ്യോഗസ്ഥനായ വോജിലയുടെ ഇളയ മകനായി ജനിച്ച യോസേഫ് സര്‍വകലാശാലാ വിദ്യാര്‍ത്ഥി ആയിരിക്കെയാണ് പോളണ്ട് നാസികളുടെ പിടിയിലമര്‍ന്നത്. തുടര്‍ന്ന് നാലുവര്‍ഷം ഒരു ക്വാറിയില്‍ ജോലി ചെയ്തു. രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞ് 1946 നവംബര്‍ ഒന്നിന് പൗരോഹിത്യപ്പട്ടം ആര്‍ച്ച് ബിഷപ്പില്‍ നിന്ന് സ്വീകരിച്ചു. 1964-ല്‍ ആര്‍ച്ച് ബിഷപ്പ് ആയ യോസേഫ് വോജിലയെ 1978 ഒക്‌ടോബര്‍ 16നാണ് മാര്‍പാപ്പയായി തിരഞ്ഞെടുത്തത്. 2005 ഏപ്രില്‍ 2ന് അദ്ദേഹം കാലംചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.